എല്‍ഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്നു കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യം നേരിടുന്നത്. അഴിമതിയും അവസരവാദവും വികസനവിരുദ്ധതയും മുഖമുദ്രയാക്കി പതിറ്റാണ്ടുകള്‍ സംസ്ഥാനം ഭരിച്ച എല്‍ഡിഎഫ്- യുഡിഎഫ് സര്‍ക്കാരുകള്‍ തങ്ങളെ കബളിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്യുകയായിരുന്നു എന്ന തിരിച്ചറിവ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തിലേറുകയും, ഭരണത്തില്‍ അഭിരമിക്കുകയും ചെയ്യുകയെന്നതാണ് ഈ മുന്നണികള്‍ പിന്തുടരുന്ന പൊതു രീതി. ഇതിനൊരു മാറ്റം വരുത്താനുള്ള ജനവിധിയാണ് ബിജെപിയും എന്‍ഡിഎയും പ്രതീക്ഷിക്കുന്നത്. മാറാത്തത് ഇനി മാറും എന്ന ആത്മവിശ്വാസത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന എന്‍ഡിഎ സഖ്യം എല്‍ഡിഎഫിനും യുഡിഎഫിനും ഇതുവരെ കഴിയാത്ത വികസന-ക്ഷേമ പദ്ധതികളുടെ രൂപരേഖയും മുന്നോട്ടു വച്ചിരിക്കുന്നു.
ബിജെപി ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബീന്‍ തിരുവനന്തപുരത്ത് പുറത്തിറക്കിയ എന്‍ഡിഎയുടെ വികസിത കേരളം എന്ന മാര്‍ഗരേഖ, തെരഞ്ഞെടുപ്പുകള്‍ തോറും രാഷ്‌ട്രീയപാര്‍ട്ടികളും മുന്നണികളും വെറുമൊരു ചടങ്ങായി പുറത്തിറക്കാറുള്ള പ്രകടന പത്രികകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. തെരഞ്ഞെടുപ്പ് കാലത്ത് പ്രചരിപ്പിക്കുന്ന പൊള്ളയായ വാഗ്ദാനങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിക്കുന്നുവെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം. അധികാരത്തിലേറുന്നതോടെ വാഗ്ദാനങ്ങള്‍ റദ്ദാക്കപ്പെടുന്നു. എല്‍ഡിഎഫും യുഡിഎഫും ഇതുവരെ നല്‍കിയ വാഗ്ദാനങ്ങളുടെ നൂറില്‍ ഒരംശമെങ്കിലും നടപ്പാക്കിയിരുന്നെങ്കില്‍ കേരളത്തിന്റെ പല പ്രശ്‌നങ്ങളും പരിഹരിക്കപ്പെടുമായിരുന്നു. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ വീണ്ടെടുക്കാനാവാത്ത വിധം തകര്‍ന്നുപോകില്ലായിരുന്നു. വിദ്യാഭ്യാസ മേഖലയും ആരോഗ്യ മേഖലയും ഇത്രമാത്രം അധപ്പതിക്കില്ലായിരുന്നു.
ഇനി എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും യുഡിഎഫ് അധികാരത്തില്‍ വന്നാലും പതിറ്റാണ്ടുകളായി കേരളം നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. കാരണം ഈ പ്രശ്‌നങ്ങള്‍ ഇക്കൂട്ടരുടെ സൃഷ്ടിയാണ്. പ്രശ്‌നങ്ങളോടുള്ള ഇരുകൂട്ടരുടെയും സമീപനം അടിസ്ഥാനപരമായി ഒന്നുതന്നെയാണ്. കേരളം നേരിടുന്ന കടക്കെണിയുടെ പ്രശ്‌നം തന്നെ നോക്കാം. ഇവര്‍ മാറിമാറി അധികാരത്തില്‍ വന്നിട്ടും കേരളത്തെ കടക്കെണിയില്‍ നിന്ന് രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. ആളോഹരി കടം വര്‍ദ്ധിക്കുകയാണ് ചെയ്തത്. ഗള്‍ഫ് നാടുകളില്‍ നിന്നും മറ്റും മലയാളികള്‍ അയയ്‌ക്കുന്ന പണംകൊണ്ടു മാത്രം നിലനില്‍ക്കുന്ന ഇത്തിക്കണ്ണി സമ്പദ് വ്യവസ്ഥയാണ് കേരളത്തിന്റേത്. വിഭവ സമാഹരണവും റവന്യൂ വരുമാനവും നാമ മാത്രമായിരുന്നിട്ടും സംസ്ഥാനം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് പോകാത്തതിന്റെ കാരണം വിദേശങ്ങളില്‍ നിന്ന് അയച്ചു കിട്ടുന്ന പണമാണ്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു പങ്കുമില്ലാതിരുന്നിട്ടും ഇത് തങ്ങളുടെ മിടുക്കു കൊണ്ടാണെന്ന് മേനി നടിക്കുകയാണ് എല്‍ഡിഎഫ്-യുഡിഎഫ് സര്‍ക്കാരുകള്‍ ചെയ്യാറുള്ളത്.
ഇതിന് മാറ്റം വരുത്താനുള്ള സുവര്‍ണ്ണാവസരമാണ് ഇപ്പോള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് കൈവന്നിട്ടുള്ളത്. എന്‍ഡിഎ അവതരിപ്പിച്ചിട്ടുള്ള വികസന മാര്‍ഗരേഖ തികഞ്ഞ യാഥാര്‍ത്ഥ്യബോധത്തോടെ തയ്യാറാക്കിയിട്ടുള്ളതാണ്. വികസനത്തിനും ജനക്ഷേമത്തിനും തുല്യ പ്രാധാന്യം നല്‍കുന്ന പദ്ധതികളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പുതിയ മെട്രോ പദ്ധതികളും അതിവേഗ റെയില്‍പാതകളും കേരളം കാത്തിരിക്കുന്ന എയിംസും ഇവയില്‍ ഉള്‍പ്പെടുന്നു. വനിതകള്‍ക്ക് പലചരക്കും മരുന്നുകളും വാങ്ങാന്‍ 2500 രൂപയുടെ റീചാര്‍ജ് കാര്‍ഡ്, രണ്ട് എല്‍പിജി സിലിണ്ടര്‍ സൗജന്യം, പാവപ്പെട്ട കുടുംബങ്ങളിലെ ഗൃഹനാഥന്മാര്‍ക്കും വിധവകള്‍ക്കും 70 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രതിമാസം 3000 രൂപ ക്ഷേമപെന്‍ഷന്‍, എല്ലാ പഞ്ചായത്തിലും സഞ്ചരിക്കുന്ന ആശുപത്രികള്‍, ദിവസം മുഴുവനും സൗജന്യ ആംബുലന്‍സ് സേവനം എന്നിങ്ങനെയുള്ള വാഗ്ദാനങ്ങള്‍ മലയാളികളുടെ ജീവിതത്തെ വലിയ മാറ്റത്തിലേക്ക് നയിക്കും.
വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം ബിജെപിക്കും എന്‍ഡിഎക്കുമുണ്ട്. എയിംസിന്റെ കാര്യമായാലും അതിവേഗ റെയില്‍ പാതയുടെ കാര്യമായാലും മെട്രോയുടെ വികസനമായാലും ആയുഷ്മാന്‍ ഭാരത് പദ്ധതിയായാലും കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പിന്തുണ എന്‍ഡിഎക്ക് ലഭിക്കും. കേന്ദ്രസര്‍ക്കാരിനോട് ശത്രുതാ മനോഭാവം പുലര്‍ത്തുന്ന എല്‍ഡിഎഫും യുഡിഎഫും കേരളത്തിന്റെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയേയുള്ളൂ. കേന്ദ്രത്തിന്റെ പല വികസന-ക്ഷേമ പദ്ധതികളും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കാതിരുന്നപ്പോള്‍ അതിനൊപ്പം നിന്നവരാണ് യുഡിഎഫ്. ഈ ദുരവസ്ഥ ഇല്ലാതാക്കാനുള്ള മാര്‍ഗമാണ് എന്‍ഡിഎയുടെ വികസന രേഖ മുന്നോട്ടു വയ്‌ക്കുന്നത്. ഈ അവസരം കേരളത്തിന് ഉപയോഗപ്പെടുത്താന്‍ കഴിയണം.
















