സംവിധായകൻ രഞ്ജിത്തിനെ പരിഹസിച്ച് നടൻ ഗോപൻ മങ്ങാട്ട്. രഞ്ജിത്തിനെതിരെ ആദ്യമായല്ല സ്ത്രീ വിഷയത്തിൽ പരാതികൾ ഉയരുന്നതെന്നും സബ്ജയിൽ ജീവിതം ശോകമാണെന്നും ഗോപൻ മങ്ങാട്ട് പറയുന്നു. 76 മുതലുള്ള എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട എന്നും ഗോപൻ മങ്ങാട്ട് പറഞ്ഞു.
ഗോപൻ മങ്ങാട്ടിന്റെ വാക്കുകൾ: തിരഞ്ഞെടുപ്പടുക്കുമ്പോൾ തന്നെ ഭരണവിരുദ്ധ വികാരമുണ്ടോ ഇല്ലയോ? ഭരണമാറ്റം സംഭവിക്കുമോ? ഭരണപക്ഷം പ്രതിപക്ഷമാകുമോ? പ്രതിപക്ഷം ഭരണപക്ഷമാകുമോ എന്നെല്ലാം അറിയുവാൻ ഇന്റലിജൻസ് സംവിധാനമുള്ളതുകൊണ്ട് ഭരണതലത്തിലെ പൊലീസ് വൃന്ദത്തിനാകും. അതുകൊണ്ടുതന്നെ പൊലീസിന്റെ പ്രവർത്തികൾ നിരീക്ഷിച്ചാലറിയാം എന്താണ് സംഭവിക്കുവാൻ പോകുന്നതെന്ന്.
സംവിധായകൻ രഞ്ജിത്തിനെതിരെ ആദ്യമായല്ല സ്ത്രീ വിഷയ സംബന്ധിയായി പരാതി ഉയരുന്നത്. ഭരണകക്ഷിയോടൊട്ടി നിൽക്കുന്നതുകൊണ്ടും അതിന്റെ ഭാഗമായതുകൊണ്ടും ഇത്തരക്കാർക്കെതിരെ പൊലീസ് എന്ത് നിലപാടാണ് ആ സമയങ്ങളിൽ കൈക്കൊള്ളുക എന്നത് സംവിധായകൻ പി.ടി കുഞ്ഞുമുഹമദിന്റെ കേസിലടക്കം കേരളം കണ്ടതാണ്.
തിരഞ്ഞെടുപ്പടുത്തപ്പോഴാണ് പുതിയതും നിലവിൽ അവസാനത്തേതുമായ പരാതി ഉയർന്നുവന്നിരിക്കുന്നത്. എന്നാൽ മുൻകാല സമീപനമല്ല പൊലീസിൽ നിന്നും ഈ കേസിൽ കാണാൻ കഴിയുന്നത്. പഴുതടച്ച് കുറ്റാരോപിതനെ പൊക്കി. അതും എവിടുന്ന് ? ചാനൽ ഭാഷയിൽ പറഞ്ഞാൽ ഭരണകക്ഷിയുടെ തിരഞ്ഞെടുപ്പ് യോഗത്തിൽ പങ്കെടുക്കുവാൻ പോകും വഴി.
ഇതിനുമാത്രം ധൈര്യം പൊലീസിന് വരണമെങ്കിൽ പൊലീസിനറിയാം നിലവിലെ സംവിധാനം മറിയാൻ പോവുകയാണെന്ന്. ഇനിയെന്തിന് വേറൊരു പ്രീ പോളും എക്സിറ്റി പോളും? രാഷ്‌ട്രീയ സമരത്തിൽ പങ്കെടുത്തതിന് 2002ൽ കുറച്ചു ദിവസം എറണാകുളം സബ് ജയിലിൽ കിടന്നതിന്റെ മുന്നനുഭവം വച്ച് ചില മുന്നറിയിപ്പുകൾ തരാം:
ഈ സബ്ജയിൽ ശോകമാണ്. 7 പേർ കിടക്കേണ്ട സെല്ലിൽ 20ൽ കൂടുതലാളുണ്ടാകും.ഏതാണ്ടെല്ലാവരും നല്ല കിണ്ണൻ കാച്ചി ക്രിമിനലുകളായിരിക്കും. ചൂട്, കൊതുക്… ആഹാ…. കഞ്ചാവും ബീഡിപ്പുകയും ശ്വസിച്ച് തല ചെകിടിക്കും. രാവിലെയും വൈകീട്ടും അര മണിക്കൂർ മാത്രം സെല്ലിന് പുറത്തിറക്കും. ടോയ്‌ലറ്റുകൾക്ക് വാതിൽ ഉള്ളതും ഇല്ലാത്തതും കണക്കാണ്. കയറിച്ചെല്ലുമ്പോൾ സ്വാഗതമോതി തെറിവിളിയും നടയടിയും ഉറപ്പ്. രാഷ്‌ട്രീയ തടവുകാരായത് കൊണ്ട് ഞങ്ങളെ തെറി വിളിയിൽ മാത്രം ഒതുക്കി. പക്ഷെ പെണ്ണ് കേസിൽ ഈ ഔദാര്യം കിട്ടുമോ എന്തോ? എന്തായാലും 76 മുതലുള്ള എസ്എഫ്ഐ പാരമ്പര്യം വിളിച്ചു കൂവി വെറുതേ തല്ലിന്റെ എണ്ണം കൂട്ടണ്ട. പിന്നെ ആശ്വാസമെന്നത് അന്ന് ഗോതമ്പ് ഉണ്ടയായിരുന്നത് ഇപ്പോൾ പരത്തി ചപ്പാത്തിയാക്കിയുണ്ട്. അപ്പോൾ ലാൽ സലാം!
















