കൊല്ലം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ പരസ്യമായി പ്രതിഷേധിച്ചു. വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ സമീപനം മോശമാണെന്നും തെരഞ്ഞെടുത്ത ചില മാധ്യമങ്ങൾക്ക് മാത്രം മറുപടി നൽകുന്നത് ശരിയല്ലെന്നും ആരോപിച്ചായിരുന്നു മാധ്യമപ്രവർത്തകരുടെ പ്രതിഷേധം. വാർത്താസമ്മേളനം അവസാനിപ്പിച്ച് മുഖ്യമന്ത്രി എഴുന്നേറ്റ് പോകുന്നതിനിടെയായിരുന്നു പ്രതിഷേധം.
ആളുകളെ വിളിച്ചുവരുത്തിയിട്ട് ചോദ്യങ്ങൾ ചോദിക്കാൻ അനുവദിക്കാത്തത് ജനാധിപത്യപരമായ നടപടിയല്ലെന്ന് അവർ തുറന്നടിച്ചു. വാർത്താസമ്മേളനത്തിനിടെ ദേശാഭിമാനി, കൈരളി എന്നീ മാധ്യമങ്ങളുടെ റിപ്പോർട്ടർമാരുടെ ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. ദേശാഭിമാനി, കൈരളിയുടെയും മാത്രം ഏഴ് മാധ്യമപ്രവർത്തകരാണ് വാർത്താസമ്മേളനത്തിനുണ്ടായിരുന്നത്. മറ്റ് മാധ്യമങ്ങളിൽ നിന്നുള്ളവർ ചോദ്യം ചോദിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് തയ്യാറാകാതെ വന്നതോടെയാണ് രംഗം വഷളായത്.
മുഖ്യമന്ത്രി ചില മാധ്യമങ്ങളോട് മാത്രം പക്ഷപാതം കാണിക്കുന്നു എന്നതായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ വാർത്താസമ്മേളനം അവസാനിപ്പിച്ച് എഴുന്നേറ്റു പോയ മുഖ്യമന്ത്രി, പ്രതിഷേധം കടുത്തതോടെ തിരികെ വന്ന് പ്രതികരിച്ചു. ചോദ്യങ്ങൾ മനസിൽ വെച്ചാൽ പോരെന്നും അത് ചോദിച്ചാൽ മാത്രമേ ഉത്തരം നൽകാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ചിലർക്ക് ചില പ്രത്യേക ഉദ്ദേശങ്ങളുണ്ടെന്നും അതാണ് ഇപ്പോൾ പ്രകടമാകുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി മറ്റ് മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായാണ് സംസാരിച്ചത്.
















