സ്വന്തം മുന്നണിക്ക് തുടര്‍ഭരണം ലഭിക്കാതിരിക്കാന്‍ സിപിഎമ്മിലെ ഒരു വിഭാഗം കോണ്‍ഗ്രസിനായി പണിയെടുത്ത ചരിത്രമാണ് 2011 നിയമസഭാ തെരഞ്ഞെടുപ്പിലേത്. സിപിഎമ്മില്‍ എല്ലാക്കാലവും തുടരുന്ന ചതിയുടെ ഒരു ഭാഗം മാത്രമാണ് വി. എസ്. അച്യുതാനന്ദന് തുടര്‍ഭരണം നഷ്ടപ്പെടുത്തിയത്. സിപിഎമ്മില്‍ വിഎസ്, പിണറായി പക്ഷങ്ങള്‍ തമ്മില്‍ അതിശക്തമായ വിഭാഗീയ പോരാട്ടം തുടരുന്ന കാലയളവായിരുന്നു അത്. വിഎസ് സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരുന്നതിനേക്കാള്‍ തങ്ങള്‍ക്ക് നല്ലത് യുഡിഎഫ് ഭരണമാണെന്ന് സിപിഎമ്മിലെ പ്രബല വിഭാഗം തീരുമാനിച്ചത് കൊണ്ടു മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അന്ന് അധികാരത്തില്‍ എത്തിയതെന്ന് പാര്‍ട്ടി സഖാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
വിഎസിന് തുടര്‍ഭരണം നഷ്ടമാക്കിയതാരാണെന്ന ചോദ്യം പാര്‍ട്ടിയില്‍ അന്ന് ഉയര്‍ന്നെങ്കിലും ഒരന്വേഷണവും ഉണ്ടായില്ല. 2011ല്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന് തുടര്‍ഭരണം നഷ്ടമായത് കപ്പിനും ചുണ്ടിനും ഇടയിലായിരുന്നു. കേവല ഭൂരിപക്ഷത്തിന് മൂന്ന് സീറ്റുകള്‍ മാത്രമാണ് ഇടതുമുന്നണിക്ക് കുറവുണ്ടായിരുന്നത്. യുഡിഎഫിന് 72 സീറ്റും, എല്‍ഡിഎഫിന് 68 സീറ്റുകളുമാണ് ലഭിച്ചത്. വിഎസിന് 2006ലും, 2011ലും സീറ്റ് നിഷേധിക്കാന്‍ പരമാവധി പരിശ്രമിച്ച സിപിഎമ്മിലെ ഔദ്യോഗിക വിഭാഗമാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലടക്കം കടുംവെട്ട് നടത്തി വിഎസിന് രണ്ടാം ഊഴം നിഷേധിച്ചതെന്ന ആക്ഷേപം ശക്തമാണ്.
2006ല്‍ വിഎസിന് സീറ്റ് നിഷേധിച്ചപ്പോള്‍ അണികള്‍ തെരുവിലിറങ്ങിയാണ് പാര്‍ട്ടി നേതൃത്വത്തെ തിരുത്തിയത്. തുടര്‍ന്ന് മുഖ്യമന്ത്രിയായ ശേഷവും പാര്‍ട്ടി ഔദ്യോഗിക വിഭാഗവും, പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനും ചേര്‍ന്ന് വിഎസിനെ വരിഞ്ഞു മുറുക്കി. മൂന്നാര്‍ ഓപ്പറേഷന്‍ അടക്കമുള്ള പദ്ധതികള്‍ പലതും പാര്‍ട്ടി ഇടപെടലില്‍ അട്ടിമറിക്കപ്പെട്ടു. പാര്‍ട്ടി ഒട്ടേറെ വിവാദങ്ങളില്‍ പെട്ടെങ്കിലും വിഎസ് അതിന് അതീതനായി നിന്നു. ഈ സാഹചര്യത്തില്‍ 2011ലും സീറ്റ് അനുവദിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായി. തുടര്‍ഭരണം ലഭിക്കുമെന്ന അവസ്ഥ സംജാതമായപ്പോള്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ബോധപൂര്‍വം അട്ടിമറിക്കുകയായിരുന്നു.
2011 ല്‍ പാറശാല, പിറവം, മണലൂര്‍, അഴീക്കോട് എന്നിങ്ങനെ നാല് സീറ്റുകളില്‍ നിസാര വോട്ടുകള്‍ക്കാണ് ഇടതുപക്ഷം പരാജയപ്പെട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും പ്രചാരണത്തിലും സിപിഎം ഔദ്യോഗികപക്ഷം ബോധപൂര്‍വം വീഴ്ചവരുത്തുകയായിരുന്നു എന്ന് വിഎസ് പക്ഷക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
പിറവം മണ്ഡലത്തില്‍ 157 വോട്ടിനാണ് സിപിഎമ്മിലെ എം. ജെ. ജേക്കബ് മുന്‍മന്ത്രി ടി.എം. ജേക്കബിനോട് തോറ്റത്. തൃശൂരിലെ മണലൂരില്‍ സിപിഎമ്മിലെ ബേബി ജോണ്‍ കോണ്‍ഗ്രസിലെ പി. എ. മാധവനോട് തോറ്റത് 481 വോട്ടിനാണ്. അഴീക്കോട് എം. പ്രകാശന്‍ മാസ്റ്റര്‍ ലീഗിലെ കെ. എം ഷാജിയോട് 493 വോട്ടിനും പാറശാലയില്‍ ആനാവൂര്‍ നാഗപ്പന്‍ 505 വോട്ടിന് കോണ്‍ഗ്രസിലെ എ. ടി. ജോര്‍ജിനോടും തോറ്റപ്പോള്‍ എല്‍ഡിഎഫിന് തുടര്‍ഭരണം വീണുടഞ്ഞു. പത്തോളം സീറ്റുകളില്‍ അട്ടിമറി നടന്നെന്ന് അക്കാലയളവില്‍ വിഎസ് പക്ഷക്കാന്‍ പരാതിപ്പെട്ടിരുന്നു.
എസ്എന്‍സി ലാവ്ലിന്‍ കേസിലടക്കം മുഖ്യമന്ത്രിയായിരുന്ന വിഎസ് സ്വീകരിച്ച നിലപാടാണ് സിപിമ്മിലെ പ്രബല വിഭാഗത്തിന്റെ കടുത്ത ശത്രുതയ്‌ക്കിടയാക്കിയത്. തോല്‍വിയെക്കുറിച്ച് അന്വേഷിച്ച ജില്ലാ കമ്മറ്റികള്‍ കണ്ടെത്തിയത് പരാജയത്തിന് കാരണം നോട്ടപ്പിശകാണെന്നായിരുന്നു. എന്നാല്‍ ഈ നോട്ടപ്പിശകിന് പിന്നില്‍ ആരെന്ന് മാത്രം പാര്‍ട്ടി അന്വേഷിച്ചില്ല, സീറ്റുകള്‍ പലതും നഷ്ടമാക്കിയത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന് വ്യക്തമാക്കി വിഎസ്, പിബിക്ക് കത്തയച്ചെങ്കിലും തുടര്‍നടപടിയുണ്ടായില്ല.
2021ല്‍ അമ്പലപ്പുഴയില്‍ ജയിച്ച സീറ്റില്‍ പോലും നോട്ടപ്പിശക് പറ്റിയെന്ന് ആരോപിച്ച് ജി. സുധാകരനെതിരെ നടപടിയെടുത്ത സാഹചര്യത്തിലാണ് 2011ലെ നേതൃത്തിന്റെ മൗനം ദൂരൂഹമാകുന്നത്.
















