തിരുവല്ല: ചുമത്രയിലെ കോട്ടാലിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണിയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് എത്തിയ മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞ സിപിഎം നിലപാടിനെതിരെ വ്യാപക പ്രതിഷേധം.
കണ്ണൂരിലെ സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പതിവായ, എതിരാളികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നിഷേധിക്കല്‍ ചുമത്രയിലും പയറ്റിനോക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത് പരാജയഭീതിയാണ്. എന്നാല്‍ മഹിളാമോര്‍ച്ചയുടെ പെണ്‍പുലികള്‍ക്ക് മുന്നില്‍ മല പോലെ വന്ന സിപിഎം ഗുണ്ടകള്‍ക്ക് എലി പോലെ മാളത്തില്‍ ഒളിക്കേണ്ടി വന്നു. സംഘടിച്ചെത്തിയ സിപിഎം അക്രമികളുടെ മുന്നില്‍ക്കൂടി രണ്ട് തവണ ഗൃഹസമ്പര്‍ക്കം നടത്തിയാണ് ബിജെപിയുടെ പെണ്‍പട മടങ്ങിയത്.
സിപിഎം ബ്രാഞ്ച് സെക്രട്ടറി അടങ്ങുന്ന സംഘമാണ് കൊലവിളിയുമായി മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് എതിരെ വന്നത്. ഇവരുടെ ഭീഷണിയും മഹിളാമോര്‍ച്ചയുടെ കൂസലില്ലാത്ത പ്രതിരോധവും സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സിപിഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി അനൂപിന്റെ നേതൃത്വത്തിലാണ് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ കൊലവിളിയും അസഭ്യവര്‍ഷവും നടന്നത്. തൊട്ടുപിന്നാലെ വിവിധ ഇടങ്ങളില്‍ നിന്നായി സിപിഎം ഗുണ്ടാ സംഘവും എത്തി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം.
കോട്ടാലില്‍ ഭാഗത്തെ വീടുകളില്‍ സമ്പര്‍ക്കത്തിനായി എത്തിയ മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുജാത, ജനറല്‍ സെക്രട്ടറി പ്രസീത, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗം സന്ധ്യാമോള്‍ എന്നിവരുള്‍പ്പെട്ട എട്ടംഗ സംഘത്തിന് നേരെയാണ് ഭീഷണി ഉയര്‍ന്നത്. ഈ ഭാഗത്തെ വീടുകളില്‍ സമ്പര്‍ക്കം നടത്താന്‍ അനുവദിക്കില്ല എന്ന് ആക്രോശിച്ചാണ് അനൂപിന്റെ നേതൃത്വത്തിലുള്ള അഞ്ച് അംഗസംഘം മഹിളാമോര്‍ച്ച പ്രവര്‍ത്തകരെ തടഞ്ഞത്.
”കണ്ണൂര്‍ മോഡല്‍ വിരട്ടല്‍ ഇവിടെ വേണ്ടെന്നും വിരട്ടിയാല്‍ വീട്ടില്‍ കയറി വികസനം പറഞ്ഞേ മടങ്ങൂ” എന്നും മഹിളാമോര്‍ച്ച പ്രവര്‍ത്തകരും നിലപാടെടുത്തു. സിപിഎം വെല്ലുവിളി അവഗണിച്ച് മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ കോളനിയിലെ മുഴുവന്‍ വീടുകളിലും ഗൃഹസമ്പര്‍ക്കം നടത്തി. സംഭവം അറിഞ്ഞ് തിരുവല്ല പോലീസ് സ്ഥലത്ത് എത്തിയതിനാല്‍ കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവായി. സിപിഎം ഭീഷണിക്കെതിരെ ബിജെപി മണ്ഡലം ഭാരവാഹികള്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കി.
















