ലണ്ടൻ: ഇന്ത്യയിലേക്ക് കൈമാറുന്നതിനെതിരെയുള്ള നടപടികൾ പുനരാരംഭിക്കണമെന്ന നിരവ് മോദിയുടെ ഹർജി ലണ്ടനിലെ കിംഗ്സ് ബെഞ്ച് ഡിവിഷനിലെ ഹൈക്കോടതി തള്ളി. കേസ് വീണ്ടും തുറക്കുന്നതിന് ആവശ്യമായ അസാധാരണ സാഹചര്യങ്ങളുടെ പരിധി പാലിച്ചിട്ടില്ലെന്ന് കോടതി വിധിച്ചു.
പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) തട്ടിപ്പ് കേസിൽ പ്രതിയായ ഒളിച്ചോടിയ ജ്വല്ലറി വ്യാപാരി നീരവ് മോദി, ഇന്ത്യയിൽ തനിക്ക് നേരിടേണ്ടി വന്നേക്കാവുന്ന മോശം പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാട്ടിയും ഇന്ത്യൻ അധികാരികളിൽ നിന്നുള്ള ഉറപ്പുകൾ പര്യാപ്തമാണോ എന്ന് ചോദ്യം ചെയ്തുമാണ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഹർജി സമർപ്പിച്ചെങ്കിലും കോടതിക്ക് അത് ബോധ്യപ്പെട്ടില്ല. തുടർന്നാണ് അപേക്ഷ തള്ളിയത്.
അതേ സമയം അറസ്റ്റിനെത്തുടർന്ന് 2019 മാർച്ച് 19 മുതൽ മോദി യുകെയിലെ ജയിലിലാണ്.
പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട 6,498.20 കോടി രൂപയുടെ വൻ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിബിഐ നീരവ് മോദിയെ പിന്തുടരുകയാണ്.















