മിനിസ്ക്രീൻ പ്രേക്ഷകർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ പ്രിയങ്കരിയാണ് നടി ആശ ശരത്ത്. നർത്തകി കൂടിയായ താരം തന്റെ ബാല്യകാലത്തെ ജീവിത കഥകളും ആരാധകരിൽ നിന്നും ഉണ്ടായ രസകരമായ അനുഭവങ്ങളും ധന്യ വർമയ്‌ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു. നിരവധി സിനിമകളിൽ അഭിനയിച്ചുവെങ്കിലും ആശ ശരത്ത് കുടുംബപ്രേക്ഷകർക്ക് ഇപ്പോഴും കുങ്കുപ്പൂവിലെ പ്രൊഫസർ ജയന്തിയാണ്. മൂന്ന്, നാല് വർഷത്തെ യാത്രയായിരുന്നു പ്രൊഫസർ ജയന്തി.
അഭിനയം എന്താണെന്നോ കഥപാത്രത്തെ എങ്ങനെ സ്വീകരിക്കണമെന്നോ എനിക്ക് അറിയില്ലായിരുന്നു. ആദ്യ കാലങ്ങളിൽ വില്ലത്തിയായിരുന്നു ജയന്തി. സംവിധായകൻ പറയുന്നത് അനുസരിച്ച് സ്ക്രിപ്റ്റ് വായിച്ച് അപ്പോൾ കിട്ടുന്ന മൂഡ് അനുസരിച്ച് അഭിനയിക്കുക എന്നതായിരുന്നു എന്റെ രീതി.
പിന്നീട് കഥപാത്രം ജനങ്ങൾ ഏറ്റെടുക്കുകയും അവർ പറയുന്നത് കേട്ടുമാണ് കഥാപാത്രം ഉൾക്കൊണ്ട് തുടങ്ങിയത്. ഒരു വർഷം കഴിഞ്ഞപ്പോഴേക്കും കണ്ണട എടുത്ത് വെച്ചാൽ തന്നെ പ്രൊഫസർ ജയന്തിയായി എന്നുള്ള തോന്നൽ വന്ന് തുടങ്ങി. ധൈര്യത്തോടെ ചെയ്യാൻ തുടങ്ങി ആശ പറഞ്ഞ തുടങ്ങി. സീരിയൽ പ്രേക്ഷകരുടെ പ്രതികരണങ്ങളിൽ ഓർമയിൽ നിൽക്കുന്ന ഒരു സംഭവമുണ്ട്. ഗുരുവായൂർ അമ്പലത്തിൽ ഞാൻ നൃത്തം ചെയ്യുകയാണ്. സ്റ്റേജിന് വശത്തായി ഒരു ചേട്ടൻ നിൽപ്പുണ്ട്. പുള്ളി വളരെ സീരിയസായി നിന്ന് ഡാൻസ് കാണുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. നൃത്തം കഴിഞ്ഞ് ഇറങ്ങിയപ്പോൾ അദ്ദേഹം എന്റെ അടുത്തേക്ക് വന്നു. ശേഷം ശരത്തേട്ടനോട് ചോദിച്ചു നിങ്ങൾ ഒരു മനുഷ്യനാണോയെന്ന്. ശരത്തേട്ടന് ഒന്നും മനസിലായില്ല. ഒരു കിഡ്നി വെച്ചിട്ടാണ് ഇവർ ഇത്രയും നേരം നൃത്തം ചെയ്തത്.
നിങ്ങൾക്ക് അത് കണ്ടുനിൽക്കാൻ എങ്ങനെ സാധിച്ചു. അത് കേട്ടപാടേ ശരത്തേട്ടൻ പറഞ്ഞു എന്റെ ഭാര്യയ്‌ക്ക് രണ്ട് കിഡ്നിയും ഉണ്ടെന്ന്. കുങ്കുമപ്പൂവ് അവസാനിക്കുമ്പോൾ ജയന്തിക്ക് ഒരു കിഡ്നിയെ ഉള്ളൂ. അതാണ് അയാൾ ഉദ്ദേശിച്ചത്. അതൊരു നല്ല രസമുള്ള ഓർമയാണ് നടി പറഞ്ഞു. ബാല്യകാല ഓർമകളാണ് പിന്നീട് താരം പങ്കുവെച്ചത്. അച്ഛന്റേയും അമ്മയുടേയും മാത്രമല്ല ചേട്ടന്മാരുടെയും അനുവാദം ലഭിച്ചാൽ മാത്രമെ തനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുമായിരുന്നുള്ളുവെന്ന് ആശ പറയുന്നു. അച്ഛൻ വളരെ സ്ട്രിക്കായിരുന്നു. അമ്മയും. എനിക്ക് രണ്ട് ചേട്ടന്മാരാണ്. ആൺകുട്ടി, പെൺകുട്ടി എന്ന വ്യത്യാസമുണ്ടായിരുന്നു. അമ്മയോട് ഇപ്പോഴും ഞാൻ അത് പറഞ്ഞ് കുത്തും. തൂത്തുവാരുന്നത് മുതൽ പാത്രം എടുത്ത് കൊണ്ടുവരുന്നത് അടക്കം എന്റെ ജോലിയായിരുന്നു.
എന്തുകൊണ്ട് ചേട്ടന്മാരെകൊണ്ട് ഇതൊന്നും ചെയ്യിപ്പിക്കുന്നില്ലെന്ന് ചോദിച്ചാൽ നീ മറ്റൊരു വീട്ടിലേക്ക് കയറി ചെല്ലേണ്ട പെൺകുട്ടിയാണെന്നായിരുന്നു മറുപടി. ഇത് കേട്ടുകൊണ്ടായിരുന്നു എന്റെ ബാല്യകാലം മുഴുവൻ. സ്ട്രിക്ടായിരുന്നുവെങ്കിലും ബാങ്കിൽ പോവുക, വണ്ടി ഓടിക്കുക, തെറ്റ് കണ്ടാൽ പ്രതികരിക്കുക തുടങ്ങിയ കാര്യങ്ങളിൽ ഞാൻ സ്വയം പര്യാപ്തയായിരിക്കണമെന്ന് അച്ഛന് നിർബന്ധമായിരുന്നു. ലോകം അറിയുന്ന കലാകാരിയാണ് അമ്മ. നടൻ വിനീതേട്ടൻ അടക്കമുള്ളവരെ കൊണ്ട് കേരള ഗവൺമെന്റിനെ പ്രതിനിധീകരിച്ച് ട്രാവൽ ചെയ്തിട്ടുള്ള വ്യക്തിയുമാണ്. പക്ഷെ വീട്ടിൽ എത്തിയാൽ അച്ഛൻ സുമതി എന്ന് വിളിച്ചാൽ ഞെട്ടുന്ന ഭാര്യയാണ്. എന്തിനാണ് ഞെട്ടുന്നത്. ഭർത്താവിനോട് തോന്നേണ്ടത് പ്രേമം എന്ന വികാരമല്ലേയെന്ന് അമ്മയോട് ഞാൻ ചോദിച്ചിട്ടുണ്ട്.
അതൊക്കെ മറ്റുള്ളവർക്ക്.എനിക്ക് പേടിയാണ് എന്നായിരുന്നു മറുപടി. ഉള്ളിൽ അച്ഛനോടും ബഹുമാനവും ഇഷ്ടവുമാണ്. അച്ഛനെ കണ്ടാൽ അമ്മ എഴുന്നേൽക്കും. ചേട്ടന്മാരുടെ അനിയത്തി കുട്ടിയായിരുന്നു. താലോലിച്ചാണ് എന്നെ വളർത്തിയത്. പക്ഷെ എന്തിനും ഏതിനും അവരുടെ എല്ലാം പെർമിഷൻ എടുക്കണം. എന്നാലെ ചെയ്യാൻ പറ്റൂ. എന്റെ മൂത്ത ചേട്ടനും ഞാനും തമ്മിൽ ഒമ്പത് വയസ് വ്യത്യാസമുണ്ട്. അദ്ദേഹം പറഞ്ഞയാളെയാണ് ഞാൻ കല്യാണം കഴിച്ചതെന്നും ആശ പറഞ്ഞു.
















