തിരുവനന്തപുരം: സിപിഎമ്മും കോൺഗ്രസ്സും തോൽവി പേടിക്കാൻ തുടങ്ങി, ഭയപ്പെട അവർ ഉയർത്തുന്ന വ്യാജ പ്രചാരണമാണ് ബിജെപിക്കെതിരേ ഉയർത്തുന്ന ‘ഡീൽ’ ആരോപണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖർ പ്രസ്താവിച്ചു. കോൺഗ്രസ്സും സിപിഎമ്മും തമ്മിൽ കേരളത്തലും തമിഴ്‌നാട്ടിലും ദേശീയ തലത്തിലും ഉണ്ടാക്കിയിട്ടുള്ള ‘ഡീൽ’ എണ്ണമിട്ട് വിവരിച്ച ചന്ദ്രശേഖർ അതുകൊണ്ടൊന്നും ബിജെപിയെ തടയാനാവില്ലെന്ന് വിശ്വാസം പ്രകടിപ്പിച്ചു.
ബിജെപി മാർച്ച് 7 മുതൽ തുടങ്ങിയ പ്രചാരണമാണ് കോൺഗ്രസ്സും സിപിഎമ്മും എൽഡിഎഫും യുഡിഎഫും രണ്ടല്ല, ഒന്നാണെന്ന്. അത് ജനങ്ങൾക്ക് ബോധ്യപ്പെട്ടു. അപ്പോഴാണ് ബിജെപിയുമായി കോൺഗ്രസ്സിന് ധാരണയെന്നും സിപിഎമ്മിന് ബിജെപിയുമായി ധാരണയെന്നും പ്രചരിപ്പിക്കുന്നത്.
കോൺഗ്രസ്സിനും സിപിഎമ്മിനും ശബരിമലക്കൊള്ളയുടെ കാര്യത്തിലും ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ടിൽ, അഴിമതിയിൽ, വികസന വിരുദ്ധതയിൽ ഒരേ നിലപാടാണ്. കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുംമുമ്പ് 100, 120, 140 സീറ്റുവരെ യുഡിഎഫിന് കിട്ടുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഏറ്റവും പുതിയ സർവേ പ്രകാരം അവർക്ക് അതിന്റെ പകുതി കിട്ടില്ല. അതിനാൽ പരമാവധി മുസ്ലിം വോട്ട് ഏകോപിപ്പിച്ച് ഒപ്പമാക്കാനാണ് ബിജെപിക്കെതിരേ ആരോപണം ഉന്നയിക്കുന്നത്. എന്നാൽ മുസ്ലിം സമുദായവും ഇവരുടെ കള്ളത്തരങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞും രാജീവീ ചന്ദ്രശേഖർ പറഞ്ഞു.
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികൾ നടന്നത് 2004 മുതൽ പത്തുവർഷം ഭരിച്ച യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു. ടു ജി സ്‌കാം അഴിമതി, കൽക്കരി അഴിമതി, ആദർശ് ഹൗസിങ് അഴിമതി തുടങ്ങിയവ അതിൽ പ്രധാനം. ഈ കാലത്ത യുപിഎ സർക്കാരിനെ പിന്തുണച്ച് താങ്ങി നിർത്തിയത് ആരാണ്, സിപിഎമ്മല്ലേ. അപ്പോൾ ആരൊക്കെത്തമ്മിലാണ് ഡീൽ. ആരാണ് ബി ടീം ആരാണ് എ ടീം എന്ന് അവർതമ്മിൽ തീരുമാനിക്കട്ടെ, ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു.
കേരളത്തിൽ 10 കൊല്ലം ഭരിച്ചത് സിപിഎമ്മാണ്. എല്ലാം ശരിയാകുമെന്ന് പറഞ്ഞു, പക്ഷേ, ഒന്നും ശരിയായില്ല. പക്ഷേ ബജറ്റ് ചർച്ചാ വേളയിൽ എൽഡിഎഫോ കോൺഗ്രസ്സോ ഈ വിഷയമൊന്നും ഉയർത്തിയിട്ടില്ല.
ഇനി കണക്കുകൾ ഏറെയുണ്ട് ഈ പാർട്ടികളുടെ ഡീൽ വിശദമാക്കാൻ. 2025 ൽ കൊല്ലത്തെ അയിരൂർ പഞ്ചായത്തിൽ ബിജെപി വലിയ പാർട്ടിയായി തെരഞ്ഞെടുക്കപ്പെട്ടു. പക്ഷേ അവിടെ ബിജെപിക്ക് എതിരേ ഭരണം പിടിക്കാൻ കോൺഗ്രസ്സും സിപിഎമ്മും ഒന്നിച്ചു. 2020 ൽ തിരുവൻവണ്ടൂർ പഞ്ചായത്തിൽ അഞ്ചുസീറ്റ് എൻഡിഎ നേടി. പക്ഷേ, അവിടെ സിപിഎമ്മിന് ഭരിക്കാൻ കോൺഗ്രസ് പിന്തുണച്ചു. നേമത്ത് 2006 ൽ യുഡിഎഫിന്റെ ശക്തൻ നാടാർ 50.7% വോട്ടുനേടി. അഞ്ചുകൊല്ലം കഴിഞ്ഞ് സിപിഎമ്മിന്റെ ശിവൻകുട്ടിക്ക് വിജയിക്കാൻ കോൺഗ്രസ് വോട്ടുകൊടുത്ത്, 17.38 % ആയി അവരുടെ വോട്ടുകുറഞ്ഞു. 2016 ൽ കോൺഗ്രസ്സിന്റെ വോട്ട് 9.7 % ആയി കുറഞ്ഞു. എൽഡിഎഫിന്റെ സുരേന്ദ്രൻപിള്ളയ്‌ക്ക് വോട്ടു കൊടുത്തു, എന്നിട്ടും ബിജെപിയുടെ ഒ. രാജഗോപാൽ വിജയിച്ചു. 2019 ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരനെ തോൽപ്പിക്കാൻ കോൺഗ്രസ്സ് പാർട്ടി സിപിഎം സ്ഥാനാർത്ഥിക്ക് വോട്ടുമറിച്ചുകൊടുത്തു. മഞ്ചേശ്വരത്ത് തിരുവനന്തപുരത്ത്, വയനാട്ടിൽ, കൊടുങ്ങല്ലൂരിൽ എല്ലാം ഇവർ തമ്മിൽ ഡീൽ ഉണ്ടാക്കിയിട്ടുണ്ട്.
പാർലമെന്റിൽ മുത്തലാഖ്, പൗരത്വ ഭേദഗതി നിയമം, ദേശീയ വിദ്യാഭ്യാസ നയം, തൊഴിൽ നിയമ ഭേദഗതി തുടങ്ങിയ അവസരങ്ങളിലെല്ലാം സിപിഎമ്മും കോൺഗ്രസ്സും ഒന്നിച്ചാണ് മോദി സർക്കാരിനെതിരേ വോട്ടുചെയ്തത്.
അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സിപിഎമ്മും കോൺഗ്രസ്സും ഒന്നിച്ചാണ് മത്സരിക്കുന്നത്. ജനങ്ങളെ വിഡ്ഢിയാക്കുകയാണ് ഇവർ രണ്ടു മുന്നണികളും. ബിജെപിക്ക് എതിരേയുള്ള ആരോപണം നിർത്തണം. വികസനം ചർച്ച ചെയ്യണം. ബിജെപിയെ തോൽപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ വികസന വിഷയം ഉയർത്തി ചർച്ച നടത്താൻ തയാറാണ്ടോ?, രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
















