ഒരു ലോക ജലദിനം കൂടി കടന്നുപോകുമ്പോള്‍ കുടിവെള്ളക്ഷാമം എന്ന ഗുരുതരമായ പ്രശ്‌നം മാനവരാശിയെ തുറിച്ചുനോക്കുകയാണ്. യുഎന്‍ പൊതുസഭയുടെ ആഹ്വാനപ്രകാരം ഔദ്യോഗികമായി 1993 മുതലാണ് വര്‍ഷം തോറും മാര്‍ച്ച് 22 ലോകജലദിനമായി ആചരിച്ചുവരുന്നത്. മൂന്നു പതിറ്റാണ്ടിലേറെയായി ആഗോള ജല പ്രതിസന്ധിയെക്കുറിച്ച് പലതരത്തില്‍ ബോധവല്‍ക്കരണം നടക്കുകയാണെങ്കിലും പ്രശ്‌നപരിഹാരം വിദൂരലക്ഷ്യമായി അവശേഷിക്കുന്നു.
ഭൂഗോളത്തിന്റെ എഴുപതു ശതമാനത്തിലേറെ ജലമാണ്. പക്ഷേ സമുദ്രജലത്തില്‍ ഉപ്പുളളതുകൊണ്ട് നേരിട്ട് കുടിവെള്ളമായും കാര്‍ഷിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാവില്ല. കടല്‍വെള്ളത്തിന്റെ ലവണാംശം നീക്കംചെയ്ത് ഉപയോഗിക്കാനാവുന്ന സാങ്കേതികവിദ്യകളുണ്ടെങ്കിലും മതിയായ തോതില്‍ പ്രചാരത്തില്‍ വന്നിട്ടില്ല. ജലത്തിന്റെ ലഭ്യതക്കുറവല്ല, ശരിയായ വിനിയോഗത്തിന്റെ അഭാവമാണ് കുടിവെള്ളക്ഷാമം സൃഷ്ടിക്കുന്നത് എന്നര്‍ത്ഥം.
കേരളത്തിന്റെ കാര്യമെടുത്താല്‍ മഴ കുറവല്ലാതിരുന്നിട്ടും ജല മാനേജ്‌മെന്റിന്റെ അഭാവം കുടിവെള്ളക്ഷാമത്തിന് കാരണമാവുകയാണ്. വര്‍ഷം തോറും ഫെബ്രുവരി ആകുന്നതോടെ സംസ്ഥാനത്തിന്റെ പല പ്രദേശങ്ങളിലും കുടിവെള്ളം കിട്ടാത്ത സ്ഥിതിവരും. എന്നാല്‍ ഈ പ്രശ്‌നത്തെക്കുറിച്ച് നമ്മുടെ ജനപ്രതിനിധികളും സര്‍ക്കാര്‍ സംവിധാനങ്ങളും കാര്യമായ ആലോചനയൊന്നും നടത്താറില്ല. ടാങ്കറുകളില്‍ വെള്ളം എത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഇത് തീര്‍ത്തും അപര്യാപ്തമാണ്. ഭൂഗര്‍ഭ ജല റീചാര്‍ജിങ് നടത്തി മാത്രമേ കുടിവെള്ള ക്ഷാമത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയൂവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടാറുണ്ടെങ്കിലും ഭരണാധികാരികള്‍ അതൊന്നും ഗൗരവത്തിലെടുക്കാറില്ല.സ്ഥലത്തിന്റെ ചെരിവും മണ്ണിന്റെ ഘടനയും സാമുദ്രനിരപ്പില്‍ നിന്നുള്ള ഉയരവും കണക്കിലെടുത്ത് ശാസ്ത്രീയമായ നിരവധി സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചാലെ ജല മാനേജ്‌മെന്റ് സാധ്യമാകൂ. ഒരൊറ്റ മഹാനഗരമായി വികസിച്ചുകൊണ്ടിരിക്കുന്ന കേരളത്തില്‍ ജലലഭ്യതയും ജലവിനിയോഗവും എന്തു വില കൊടുത്തും ഉറപ്പുവരുത്തേണ്ടതുണ്ട്.
കേരളത്തിലെ പതിനാല് ജില്ലകളില്‍ ബഹുഭൂരിപക്ഷവും തീരദേശത്ത് സ്ഥിതി ചെയ്യുന്നവയാണ്. കടല്‍വെള്ളം ശേഖരിച്ച് ശുദ്ധീകരിച്ചാല്‍ സംസ്ഥാനത്തിന്റെ ജല ദൗര്‍ലഭ്യതയും കുടിവെള്ളക്ഷാമവും പരിഹരിക്കാനാവും. പക്ഷേ ഇക്കാര്യത്തില്‍ കുറ്റകരമായ അനാസ്ഥയാണ് ഭരണാധികാരികള്‍ കാണിക്കുന്നത്. ലോകത്തെ പല രാജ്യങ്ങളും കടല്‍വെള്ളം ശുദ്ധീകരിച്ചാണ് കുടിവെള്ളമായി ഉപയോഗിക്കുന്നത്. ഇതിനുള്ള വന്‍ സാങ്കേതികവിദ്യയുണ്ട്. കുറഞ്ഞ ചെലവില്‍ ഉപയോഗിക്കാവുന്ന സാങ്കേതിക വിദ്യയുമുണ്ട്. ഇതൊന്നും ഉപയോഗിക്കാനുള്ള സന്നദ്ധത ഭരണാധികാരികള്‍ക്കില്ല. ഇതിനെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാന്‍ ശ്രമിക്കാറുമില്ല. വേനല്‍ക്കാലമായാല്‍ അറബിക്കടലിന്റെ റാണിയായ കൊച്ചി പോലും ദാഹിച്ചുവലയും. നാല്‍പ്പതിലേറെ നദികളും നിരവധി അണക്കെട്ടുകളുമുള്ള കേരളത്തില്‍ ശരിയായ ജലസംഭരണം ഇല്ലാത്തത് കുറ്റകരമായ അനാസ്ഥയാണ്. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളും ഇവിടെ വളരെയേറെ പരിമിതമാണ്.
പ്രകൃതിദത്ത ഭൂഗര്‍ഭ വാട്ടര്‍ടാങ്കുകളായി കരുതപ്പെടുന്ന പാടങ്ങള്‍ നികത്തുന്നതും, സ്വാഭാവിക ജലസംഭരണികളായ കുളങ്ങളും കിണറുകളും മണ്ണിട്ട് മൂടുന്നതുമാണ് കേരളത്തിന്റെ വെള്ളം മുട്ടിക്കുന്നത്. വികസനമെന്ന പേരില്‍ പാടങ്ങള്‍ നികത്തി അനാവശ്യമായ റോഡുകള്‍ നിര്‍മ്മിക്കുന്നതും മറ്റും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ശീലമായിരിക്കുന്നു. വലിയ അഴിമതിയാണ് ഇതിന്റെ മറവില്‍ നടക്കുന്നത്. ജലസാക്ഷരത തൊട്ടുതീണ്ടാത്തവര്‍ ജനപ്രതിനിധികളായി വരികയും, എങ്ങനെയും പണമുണ്ടാക്കാനുള്ള ആര്‍ത്തിയുമാണ് ജലസ്രോതസ്സുകളെ അപ്രത്യക്ഷമാക്കുന്നത്. പന്ത്രണ്ട് മാസവും തെളിനീര്‍ ഒഴുകിയിരുന്ന കേരളത്തിലെ നദികളില്‍ നിന്ന് ഒരു കാലഘട്ടം വരെ കൈക്കുമ്പിളില്‍ വെള്ളം കോരിക്കുടിക്കാമായിരുന്നു.
പക്ഷേ ഇന്ന് ഈ നദികളെല്ലാം ദുര്‍ഗന്ധവാഹിനികളാണ്.ജീവജലത്തോട് ഇത്രയേറെ അനാദരവ് കാണിക്കുന്ന മറ്റാരെങ്കിലും മലയാളികളെപ്പോലെ ഭൂമുഖത്ത് ഇല്ലെന്നു പോലും തോന്നിപ്പോകുന്നു. ജീവജലത്തോടുള്ള മനോഭാവം മാറിയാല്‍ ജലദൗര്‍ലഭ്യത്തിന്റെയും കുടിവെള്ളത്തിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാവുന്നതേയുള്ളൂ. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ നമ്മുടെ ജല മാനേജ്‌മെന്റ് ജനകീയമാകണം.
















