പത്തനംതിട്ട:. ആറന്മുള നിയോജകമണ്ഡലം ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ് ജംഗ്ഷനില്‍ നിന്ന് പ്രകടനമായി കളക്ടറേറ്റില്‍ എത്തി 11. 55ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി ഉള്‍പ്പെടെയുള്ളവർ പങ്കെടുത്തു.
ആവേശോജ്വലമായാണ് കുമ്മനത്തിന്റെ പ്രചാരണം പുരോഗമിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയടക്കം ശ്രദ്ധേയമായ വിഷയങ്ങൾ ചർച്ചയാകുന്ന തെരഞ്ഞെടുപ്പിൽ കുമ്മനത്തിലൂടെ വിജയപ്രതീക്ഷയിലാണ് ബിജെപി. ആറന്മുളയ്‌ക്കും പത്തനംതിട്ടയ്‌ക്കും ഒട്ടും അപരിചിതനല്ല കുമ്മനം. യുപിഎ ഭരണകാലത്തെ ഏറെ വിവാദമായ ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നാളുകൾ നീണ്ടുനിന്ന സമരം നടത്തിയയാളാണ് കുമ്മനം രാജശേഖരൻ. ആറന്മുള പൈതൃക ഗ്രാമ കർമ്മസമിതി അദ്ധ്യക്ഷനായി അദ്ദേഹം നടത്തിയ സമരം ഏറെ ശ്രദ്ധനേടി. സർക്കാരിന് പദ്ധതിയിൽ നിന്ന് പിൻവാങ്ങേണ്ടി വന്നത് അദ്ദേഹത്തിന്റെ ഇടപെടലിന്റെ വിജയമാണ്.
2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കെ സുരേന്ദ്രൻ പത്തനംതിട്ട മണ്ഡലത്തിൽ നടത്തിയ ശക്തമായ പ്രകടനമാണ് നാളിതുവരെ ബിജെപിയുടെ മണ്ഡലത്തിലെ മികച്ച പ്രകടനം. ശബരിമല യുവതീ പ്രശ്‌ന പ്രക്ഷോഭത്തിൽ മുഖ്യ പങ്കുവഹിച്ച സുരേന്ദ്രൻ അന്ന് പത്തനംതിട്ടയിൽ 28 ശതമാനം വോട്ട് നേടിയിരുന്നു.
ആരോഗ്യമന്ത്രി വീണാ ജോർജ് മൂന്നാം തവണയും ജനവിധി തേടുന്നു എന്നനിലയിൽ പ്രത്യേകതയുള്ളതാണ് ആറന്മുള മണ്ഡലം. ഓർത്തഡോക്‌സ് വിഭാഗത്തിനും ഹിന്ദു വിഭാഗത്തിനും ഏറെ പ്രാധാന്യമുള്ള മണ്ഡലത്തിൽ കോൺഗ്രസിനായി അബിൻ വർക്കിയാണ് രംഗത്ത്.
















