ലഖ്നൗ: പതിമൂന്ന് വര്‍ഷത്തെ യാതനകള്‍ക്കൊടുവില്‍ വേദനകളില്ലാത്ത ലോകത്തേക്ക് ഹരീഷ് റാണ യാത്ര ആരംഭിച്ചു. ജീവന്‍ പിടിച്ചുനിര്‍ത്തിക്കൊണ്ടിരുന്ന മെഡിക്കല്‍ സംവിധാനങ്ങളെല്ലാം നീക്കിത്തുടങ്ങി. ദല്‍ഹി എയിംസിലേക്ക് മാറ്റിയ റാണയുടെ ഓക്സിജന്‍ പിന്തുണ പിന്‍വലിച്ചു, പാലിയേറ്റീവ് കെയര്‍ വാര്‍ഡിലെ ജനറല്‍ ബെഡിലേക്ക് മാറ്റി. ഭക്ഷണവും വെള്ളവും നല്‍കിക്കൊണ്ടിരുന്ന ട്യൂബും നീക്കിയിട്ടുണ്ട്. റാണയുടെ ഇനിയുള്ള ദിവസങ്ങളില്‍ മെഡിക്കല്‍ ഉപകരണങ്ങളുടെ പിന്തുണയുണ്ടാകില്ല.
നിഷ്‌ക്രിയ ദയാവധത്തിനായി ദല്‍ഹി എയിംസില്‍ അനസ്തേഷ്യ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ വിഭാഗം പ്രൊഫസറും മേധാവിയുമായ ഡോ. സീമ മിശ്രയുടെ നേതൃത്വത്തില്‍ ഒരു പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറി, ഓങ്കോ- അനസ്തേഷ്യ, പാലിയേറ്റീവ് മെഡിസിന്‍, സൈക്യാട്രി എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 10 ഡോക്ടര്‍മാരാണ് സംഘത്തിലുള്ളത്. ഹരീഷ് റാണയുടേത് പോലുള്ള അവസ്ഥകളില്‍ ദയാവധ പ്രക്രിയ പൂര്‍ത്തിയാക്കാന്‍ എടുക്കുന്ന സമയം കൃത്യമായി നിശ്ചയിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ മരണം വേഗത്തിലാക്കുന്നതിന് പകരം വേദനയും മറ്റ് പ്രയാസങ്ങളും കുറച്ചുകൊണ്ട് സ്വാഭാവിക മരണത്തിലേക്ക് നയിക്കുകയാണ് ഇപ്പോള്‍.
ശാന്തിയുടെ ലോകത്തേക്ക് മകന്‍ മടങ്ങാന്‍ ഒരുങ്ങുമ്പോള്‍ അവന് വേദനയില്ലാത്തതും സമാധാനപരവുമായ യാത്ര നല്‍കാനുള്ള പ്രാര്‍ത്ഥനയിലാണ് ഹരീഷ് റാണയുടെ മാതാപിതാക്കള്‍, അദ്ദേഹത്തിന്റെ മുറിക്ക് പുറത്ത്. ഈ വലിയ നഷ്ടത്തെ നേരിടാന്‍ റാണയുടെ മാതാപിതാക്കള്‍ക്കും സഹോദരന്മാര്‍ക്കും ദിവസേന കൗണ്‍സലിങ് നല്‍കുന്നുണ്ട്. വലിയ ദുഃഖത്തിനിടയിലും റാണയുടെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കൗമാര പ്രായത്തില്‍ അപകടത്തില്‍പ്പെട്ട് കോമയിലായ മകന്‍ മറ്റുള്ളവരിലൂടെ ഇനിയും ജീവിക്കണം, അവര്‍ക്ക് വെളിച്ചമാകട്ടെ, റാണയുടെ വിയോഗം ഒരുതരത്തില്‍ യാതനകള്‍ക്കിടയില്‍ പ്രതികരിക്കാനാകാതെയുള്ള അവസ്ഥയില്‍ നിന്നുള്ള മോചനമാണ്, വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. 13 വര്‍ഷമായി മകന്റെ യാതന കണ്ടുനില്‍ക്കാനാവാതെ നിയമപോരാട്ടത്തിന് നീങ്ങിയതാണ്, മാതാപിതാക്കള്‍ പറഞ്ഞു. ഹരീഷിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നതിനെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി അദ്ദേഹത്തിന്റെ ശരീരത്തിലെ അവയവങ്ങളുടെ അവസ്ഥകളും പരിശോധിച്ചു വരികയാണ്.
13 വര്‍ഷമായി കോമയില്‍ കഴിയുന്ന റാണയുടെ ദയാവധത്തിന് ഈ മാസം 11നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. ഗാസിയാബാദ് സ്വദേശിയായ റാണ ചണ്ഡീഗഡിലെ സര്‍വകലാശാലയില്‍ ബിടെക് പഠിക്കുകയായിരുന്നു. 2013ലാണ് ഹോസ്റ്റലിന്റെ നാലാം നിലയില്‍ നിന്ന് വീണ് കോമയിലാകുന്നത്. വര്‍ഷങ്ങള്‍ നീണ്ടതോടെ ദയാവധം ആവശ്യപ്പെട്ട് അച്ഛന്‍ അശോക് റാണയും അമ്മ നിര്‍മലയും രണ്ട് തവണ കോടതിയെ സമീപിച്ചു. 2024ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സഹായത്തോടെ റാണയ്‌ക്ക് വീട്ടില്‍ പരിചരണം നല്‍കാമെന്ന് കോടതി നിര്‍ദേശിച്ചു. വീട്ടില്‍ പരിചരണം സാധ്യമല്ലെങ്കില്‍ നോയിഡയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റാമെന്നും കോടതി പറഞ്ഞു. എന്നാല്‍ റാണയുടെ നില ദിനംപ്രതി വഷളായതല്ലാതെ മാറ്റമുണ്ടായില്ല. ഇതോടെ സുപ്രീംകോടതിെയ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി ഉണ്ടാകില്ലെന്ന് മെഡിക്കല്‍ ബോര്‍ഡും അറിയിച്ചതോടെ ദയാവധത്തിന് ഉത്തരവിട്ടു. ഘട്ടംഘട്ടമായി റാണയുടെ ലൈഫ് സപ്പോര്‍ട്ട് സംവിധാനങ്ങള്‍ നീക്കാന്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ആണ് ദയാവധത്തിനുള്ള അനുമതി നല്‍കിയത്.
















