
തിരുവനന്തപുരം: വാമനപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐയുടെ നോമിനിയെന്ന് ആക്ഷേപം. ഷാഫി പറമ്പിലിന്റെ കടുത്ത അനുയായിയും കോണ്‍ഗ്രസിലെ നവജിഹാദി ഗ്രൂപ്പുകളുടെ സഹയാത്രികനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ആളുമായ സുധീര്‍ഷാ പാലോടിനെതിരെയാണ് ആരോപണം. തീവ്രസ്വഭാവമുള്ള എസ്ഡിപിഐ നേതൃത്വത്തിന്റെ പിടിവാശിക്കു മുന്നില്‍ കോണ്‍ഗ്രസ് കീഴടങ്ങിയെന്ന് ആരോപിച്ച് യൂത്ത്‌കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ എന്‍.എസ്. നുസൂര്‍ കോണ്‍ഗ്രസ് വിട്ടു. എസ്ഡിപിഐയുടെ വോട്ട് പ്രതീക്ഷിച്ചാണ് സ്ഥാനാര്‍ത്ഥിയെ മാറ്റിയതെന്നും വര്‍ഗീയ ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്ന കോണ്‍ഗ്രസില്‍ തുടരാന്‍ തനിക്ക് കഴിയില്ലെന്നും നുസൂര്‍ പറഞ്ഞു.
മുന്‍ ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം വാമനപുരത്ത് ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരികയായിരുന്നു. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷമാണ് മറ്റൊരാളെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഇതോടെയാണ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കപ്പെട്ട സുധീര്‍ഷായ്‌ക്കെതിരെ ഗുരുതര ആരോപണവുമായി എന്‍.എസ്. നുസൂര്‍ രംഗത്തെത്തിയത്. നിലവില്‍ തിരുവനന്തപുരം ഡിസിസി വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന സുധീര്‍ ഷാക്കെതിരെയാണ് കോണ്‍ഗ്രസ് നേതാവ് തന്നെ എസ്ഡിപിഐ ബന്ധം ആരോപിച്ചത്. തന്നെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചിരുന്നെങ്കിലും ഭാര്യ ഹിന്ദു ആയതിനാല്‍ വോട്ടുകിട്ടില്ലെന്ന് എസ്ഡിപിഐ നേതൃത്വം കോണ്‍ഗ്രസില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നുവെന്നും നുസൂര്‍ പറഞ്ഞു. ഇത്ര ഗതികെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയം മുമ്പുണ്ടായിട്ടില്ല. വര്‍ഗീയതയ്‌ക്ക് ചുക്കാന്‍ പിടിച്ചത് കോണ്‍ഗ്രസാണ്. കേരളത്തിലും കോണ്‍ഗ്രസ് വര്‍ഗീയത ആളിക്കത്തിച്ചു. ഈ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 60 സീറ്റ് തികച്ചുകിട്ടില്ലെന്നും നുസൂര്‍ ആരോപിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്ഥനായി അറിയപ്പെട്ടിരുന്ന ആളാണ് നുസൂര്‍.
എന്നാല്‍ നുസൂറിന്റെ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. പാര്‍ട്ടിയില്‍ ദീര്‍ഘകാലമായി പ്രവര്‍ത്തിക്കുന്ന സെക്കുലര്‍ മുഖമുള്ള നേതാവാണ് സുധീര്‍ഷാ എന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം.