ടെഹ്റാന്‍: ഇറാന്‍ അവരുടെ ഏറ്റവും ശക്തമെന്ന് കരുതുന്ന ഖുറംശഹര്‍ 4 മിസൈല്‍ ഇസ്രയേലിനെതിരെ ബുധനാഴ്ച പ്രയോഗിച്ചത് ഇസ്രയേലിലെ പ്രധാന നഗരങ്ങളില്‍ ഒന്നായ ടെല്‍ അവീവിന് നേരെയാണ്. ഇവിടെ കെട്ടിടങ്ങള്‍ തകര്‍ന്നു, രണ്ടു പേര്‍ മരിച്ചു.
ഇറാന്റെ ആവനാഴിയിലെ ഏറ്റവും ശക്തമായ മിസൈലാണ് ഖുറംശഹര്‍ 4 മിസൈല്‍. ശബ്ദത്തേക്കാള്‍ എട്ട് മുതല്‍ 16 മടങ്ങ് വരെ വേഗതയില്‍ കുതിക്കുന്നതിനാല്‍ റഡാറുകള്‍ക്ക് ഇവയെ അടയാളപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്.
ഖുറംശഹര്‍4ല്‍ ക്ലസ്റ്റര്‍ബോംബുകള്‍ ഉള്ള മോഡല്‍ ഉപയോഗിച്ചു
ഈ ഖുറംശഹര്‍ 4ല്‍ ക്ലസ്റ്റര്‍ ബോംബ് ഉള്‍പ്പെടുത്തിയ ഇനമാണ് ഇസ്രയേലിനെതിരെ അയച്ചത്. ഇതില്‍ ഒരു ബാലിസ്റ്റിക് മിസൈലില്‍ തന്നെ 80 ചെറുബോംബുകള്‍ ഘടിപ്പിക്കാം. ആകാശത്ത് വെച്ച് തന്നെ ഈ മിസൈല്‍ 80 ബോംബുകളായി ചിതറി ശത്രുവിന്റെ ലക്ഷ്യസ്ഥാനത്ത് പതിക്കുകയാണ് ചെയ്യുന്നത്. ഇതിനെതിരെ ഇസ്രയേലിന്റെ അയേണ്‍ ഡോമില്‍ നിന്നും മിസൈല്‍ വന്നാല്‍ ഈ 80 ബോംബുകളെയും അടിച്ചിടുക പ്രയാസമാണ്. മാത്രമല്ല, ഈ ബോംബുകളില്‍ വലിയ തോതില്‍ ഉഗ്രസ്ഫോടകവസ്തുക്കള്‍ നിറയ്‌ക്കാമെന്നതിനാല്‍ നല്ല നാശനഷ്ടം വരുത്താനും സാധിക്കും.
ഖുറംശഹര്‍ പുറത്തെടുത്തു എന്നതിനര്‍ത്ഥം?
ഖുറംഷഹര്‍ പുറത്തെടുത്തു എന്നതിനര്‍ത്ഥം. യുദ്ധം ഏതാണ്ട് അതിന്റെ അവസാനഘട്ടത്തിലേക്ക് നീങ്ങിയെന്നാണ് നിരീക്ഷകര്‍ പറയുന്നത്. ഏകദേശം 1500 കിലോഗ്രാം മുതല്‍ 1800 കിലോഗ്രാം വരെ ഉഗ്രസ്ഫോകടവസ്തുക്കള്‍ വഹിക്കാവുന്ന പോര്‍മുനയാണ് ഖുറംശഹറിന്‍റേത്. 2000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതിനാല്‍ ഇസ്രയേലിന്റെ ഏത് ഭാഗത്തും ഉഗ്രസ്ഫോടനവും നാശനഷ്ടങ്ങളും ഉണ്ടാക്കാന്‍ ഈ മിസൈലിന് സാധിക്കും. മാത്രമല്ല, ഇതില്‍ ഉപയോഗിക്കുന്നത് ഹൈപ്പര്‍ ഗോളിക് ഇന്ധനമാണ്. അതായത് ഇന്ധനവും ഓക്സിഡൈസറുമാണ് ഇതില്‍ ഉപയോഗിക്കുന്നത്. ഇത് രണ്ടും ഉരസിയാല്‍ ഉഗ്രമായി കത്തിജ്ജ്വലിക്കുമെന്നതിനാല്‍ അതില്‍ നിന്നുണ്ടാകുന്ന ഊര്‍ജ്ജംകൊണ്ട് മിസൈലിന് ഭൂമിയില്‍ നിന്നും കുതിച്ചുയരാന്‍ സാധിക്കും. അതുകൊണ്ട് പുറത്ത് നിന്നും മിസൈല്‍ വിക്ഷേപിക്കാന്‍ പ്രത്യേകിച്ച് ഒരു കത്തിക്കല്‍ ആവശ്യമില്ലെന്നര്‍ത്ഥം. ഇതാണ് ഖുറംശഹറിന്റെ വലിയൊരു മെച്ചം.
സുരക്ഷാനേതാവ് അലി ലാരിജാനിയെ ഇസ്രയേല്‍ കഴിഞ്ഞ ദിവസം വധിച്ചതിന് പ്രതികാരമായാണ് ഖുറംശഹര്‍ 4 ഇറാന്‍ പുറത്തെടുത്തത്. അലി ലാരിജാനിയ്‌ക്ക് പുറമെ മറ്റ് രണ്ട് നേതാക്കളെയും കൂടി ഇസ്രയേല്‍ വധിച്ചതോടെയാണ് ഇസ്രയേലിന് നേരെ ഇറാൻ കടുത്ത പ്രത്യാക്രമണം നടത്തുന്നത്. ഇസ്രയേലിന് പുറമെ ചില ഗൾഫ് രാജ്യങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ.
യുഎഇയ്‌ക്കെതിരെയും ചില സാധാരണ മിസൈലുകളും ഡ്രോണുകളും അയച്ചിരുന്നു. പക്ഷെ യുഎഇയുടെ പ്രതിരോധ സംവിധാനങ്ങൾ ദുബായിലേക്ക് നടന്ന ആക്രമണങ്ങളെ വിജയകരമായി നേരിട്ടു. സംഘർഷം രൂക്ഷമായതോടെ യുഎഇയിലും ഖത്തറിലും പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രമായി ചുരുക്കി. സുരക്ഷാ കാരണങ്ങളാൽ ഈദ് ഗാഹുകളും പൊതുസ്ഥലങ്ങളിലെ പ്രാർത്ഥനകളും ഒഴിവാക്കിയിട്ടുണ്ട്.
















