എമ്പുരാൻ സിനിമ റിലീസായ സമയത്ത് മേജർ രവി നടത്തിയ പ്രസ്താവനകൾക്കെതിരെ മല്ലിക സുകുമാരൻ നടത്തിയ പ്രതികരണം വൈറലായിരുന്നു. എമ്പുരാൻ സിനിമയിറങ്ങിയ സമയത്ത് സംഘപരിവാർ സംഘടനകൾ എതിർപ്പ് ഉന്നയിച്ചപ്പോൾ മോഹൻലാൽ മാപ്പെഴുതി തന്ന കടലാസ് തന്റെ കയ്യിലുണ്ടെന്ന് മേജർ രവി പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാജ്യസ്നേഹിയായ ഒരു പട്ടാളക്കാരൻ ആദ്യം പഠിക്കേണ്ടത് സത്യം പറയാനാണെന്നും ചാടിച്ചാടി പാർട്ടി മാറിയാൽ ആ ക്വാളിറ്റിയൊക്കെ പോകുമെന്നും മല്ലിക സുകുമാരൻ മേജർ രവിയെ പരിഹസിച്ചിരുന്നു.
മല്ലിക സുകുമാരൻ തന്നെ പരിഹസിച്ചതിലോ തെറി വിളിച്ചതിലോ തനിക്ക് പരാതിയില്ലെന്ന് പറയുകയാണിപ്പോൾ മേജർ രവി. അമ്മ മകന് വേണ്ടി സംസാരിച്ചതായി മാത്രമെ ആ സംഭവത്തെ കണക്കാക്കുന്നുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
അമ്മയോട് ആവോളം സ്നേഹം കാണിക്കാതെ പോയതിന്റെ കുറ്റബോധം ഉള്ളിലുള്ള ആളാണെന്നും അതിനാൽ അമ്മമാരുടെ വിഷമം തന്റെ കണ്ണ് നിറയ്‌ക്കുമെന്നും മൂവി വേൾഡ് മീഡിയയ്‌ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഞാനൊരു രാഷ്‌ട്രീയക്കാരനായിട്ടില്ല. അതുകൊണ്ട് തന്നെ പ്ലാൻ ചെയ്ത് ഒന്നും ചെയ്യാറുമില്ല. തൃപ്രയാർ സൈഡിൽ രണ്ട് കുടുംബങ്ങൾക്ക് വീട് വെച്ച് കൊടുത്തിരുന്നു. കിഡ്നി ട്രാൻസ്പാന്റ് ചെയ്ത് കിടക്കുന്ന സമയത്ത് മൊബൈലിൽ വന്ന ഒരു വീഡിയോയിൽ കണ്ട കുടുംബത്തിനാണ് ഒരു വീട് വെച്ച് കൊടുത്തത്. ഒരു അമ്മൂമ്മയ്‌ക്കും കുറച്ച് കുട്ടികൾക്കുമായാണ് വീട് വെച്ച് കൊടുത്തത്. വാഹനാപകടത്തിൽ മരിച്ചുപോയ ഒരു പയ്യന്റെ ഉമ്മയ്‌ക്കും വീട് വെച്ച് കൊടുത്തിട്ടുണ്ട്. അവർ മുസ്ലീം കുടുംബമാണ്.
ആളുകൾ വർഗീയ വാദിയെന്ന് വിളിക്കുന്ന ഞാൻ തന്നെയാണ് അവിടെ പോവുകയും വീട് വെക്കാൻ സഹായിക്കുകയും ചെയ്തത്. ആ ഉമ്മയുടെ വിഷമം കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെയാണ് ഓർമ വന്നത്. വീട് പണിക്ക് വേണ്ട കാര്യങ്ങൾ തുടങ്ങിയശേഷമാണ് ആ പയ്യൻ മരിച്ചത്. ഞാൻ തുക കൊടുത്ത് വീണ്ടും പണി തുടങ്ങി വെച്ചു. പിന്നീട് എല്ലാവരും കൂടി ഏറ്റെടുത്ത് ഒമ്പത് മാസം കൊണ്ട് വീട് പണി പൂർത്തിയാക്കി. താക്കോൽ ദാനം നടന്നു. ഇന്ന് ആ ഉമ്മ പുതിയ വീട്ടിലാണ് താമസിക്കുന്നത്. അമ്മമാരുടെ വിഷമം കാണുമ്പോൾ എനിക്ക് കണ്ണ് നിറയും. അമ്മ ഒരു പ്രത്യേക വികാരമാണ്. അമ്മ ഉള്ളപ്പോൾ നമ്മൾ ആരും അവരെ വേണ്ടപോലെ സ്നേഹിക്കാറില്ല, ശ്രദ്ധിക്കാറില്ല. നമ്മൾ ഓട്ടത്തിലായിരിക്കും. അപ്പോഴും അമ്മ ആഗ്രഹിക്കുന്നുണ്ടാകും എന്റെ കുട്ടി എന്നെ വന്ന് ഒന്ന് കെട്ടിപിടിച്ചിരുന്നുവെങ്കിലെന്ന്.
പലപ്പോഴും നമ്മൾ ആരും ചെയ്യാറില്ല. അതിന്റെ പ്രായശ്ചിത്തം എന്നോണമാണ് മരിച്ച് ഇരുപത് വർഷം പിന്നിട്ടിട്ടും അമ്മയുടെ കാര്യം പറയുമ്പോൾ എന്റെ കണ്ണ് നിറയുന്നതിന് പിന്നിൽ. എനിക്കുള്ളതുപോലെ പശ്ചാത്താപം ആരും അനുഭവിക്കാതിരിക്കാനാണ് എല്ലാ വേദിയിലും ഞാൻ അമ്മയെ കുറിച്ച് സംസാരിക്കുന്നത്. മല്ലിക ചേച്ചി എന്നെ തെറിവിളിച്ചു. പക്ഷെ അതിൽ എനിക്ക് പ്രശ്നമില്ല. കാരണം അതൊരു അമ്മയ്‌ക്ക് മകനോടുള്ള സ്നേഹമാണ്. അതുകൊണ്ട് മല്ലിക ചേച്ചിയെ ഞാൻ ഒരിക്കലും കുറ്റം പറയില്ല. ഇപ്പോഴും മല്ലിക ചേച്ചിയെ എനിക്ക് ഇഷ്ടമാണ്. എപ്പോൾ കണ്ടാലും കെട്ട് പിടിച്ച് സംസാരിക്കും. അങ്ങനൊരു ബന്ധമാണ്. മകനോടുള്ള ഇഷ്ടം കൊണ്ടാണ് ഞാൻ അവർക്ക് മൂന്നാമതൊരാളായത്. അമ്മ-മകൻ ബന്ധം മിസ് ചെയ്യുന്നയാളാണ് ഞാൻ. പിന്നെ രാജുവിനോട് കൂടി ഒരു കാര്യം പറയുകയാണ്. അമ്മയെ കെട്ടിപിടിക്കാൻ മറക്കേണ്ട.
ഷൂട്ടിങിനും ബോംബെയിലും മാത്രം പോയിരുന്നതുകൊണ്ട് കാര്യമില്ല. ഇടയ്‌ക്കിടെ വന്നൊന്ന് കെട്ടിപിടിച്ചോളൂ. അമ്മ-മക്കൾ സ്നേഹത്തിന് ഇടയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാൽ അത് തള്ളി കളഞ്ഞേക്കണമെന്നും മേജർ രവി കൂട്ടിച്ചേർത്തു.
















