ലഖ്നൗ: ഗംഗാ നദിയില്‍ ബോട്ടുകളില്‍ ചിക്കന്‍ ബിരിയാണി വിളമ്പി ഇഫ്താർ വിരുന്ന്. ബിരിയാണി കഴിച്ച ശേഷം ചിക്കന്‍ അവശിഷ്ടങ്ങളെല്ലാം പുഴയിലേക്ക് വിലച്ചെറിഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് ഏതാനും യുവാക്കള്‍ ബോട്ടില്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചത്. സോഷ്യല്‍ മീഡിയ റീലുകള്‍ക്കായി ഇതിന്റെ ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളില്‍ പകർത്തിയിരുന്നു. ഇതില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
യുവാക്കളുടെ ഉദ്ദേശ്യത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ചോദ്യം ചെയ്യല്‍ നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. യുവാക്കള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും എസിപി പറഞ്ഞു.
ഇഫ്താര്‍ വിരുന്ന സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് വാരണാസിയില്‍ ചൊവ്വാഴ്ച 14 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. നദിയില്‍ വെച്ച് ചിക്കൻ ബിരിയാണി കഴിക്കുകയും അവശിഷ്ടങ്ങള്‍ ഗംഗയിലേക്ക് എറിയുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.
സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോയുടെ അടിസ്ഥാനത്തിലാണ് നടപടി. വാരണാസി അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വിജയ് പ്രതാപ് സിംഗ് അറിയിച്ചു. പിടിയിലായവർ എല്ലാവരും 20 വയസ്സിന് താഴെയുള്ളവരാണ്. നഗരത്തിലെ സാരി കടകളില്‍ ജോലി ചെയ്യുന്ന പ്രാദേശിക താമസക്കാരാണ് ഇവരെന്നും പൊലീസ് പറഞ്ഞു.
ഭാരതീയ ജനതാ യുവമോർച്ച ജില്ലാ പ്രസിഡന്‍റ് രജത് ജയ്‌സ്വാള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ബിഎൻഎസ് സെക്ഷൻ 298 (ആരാധനാലയങ്ങളെ അപമാനിക്കല്‍), 299 (മതവികാരം വ്രണപ്പെടുത്താൻ മനഃപൂർവ്വം നടത്തുന്ന പ്രവൃത്തികള്‍), 196 (വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളർത്തല്‍), 270 (പൊതുജനശല്യം), 223 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ ജല മലിനീകരണ നിരോധന നിയമത്തിലെ വകുപ്പുകളും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.
















