തിരുവനന്തപുരം: ചൂരല്‍മല പ്രകൃതി ദുരന്തത്തിന് ഇരയായവര്‍ക്കുള്ള പുനരധിവാസ പാക്കേജായ വയനാട് ടൗണ്‍ ഷിപ്പ് നിര്‍മാണം നടക്കുന്നത് പൂര്‍ണമായും കേന്ദ്ര സഹായത്താല്‍.
സംസ്ഥാന സര്‍ക്കാരിന്റെ പണം കൊണ്ടാണ് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതെന്നാണ് 178 കുടുംബങ്ങള്‍ക്ക് വീട് നല്കി മുഖ്യമന്ത്രി വീമ്പിളക്കിയത്. അതിജീവനത്തിന്റെ പുതുഗാഥയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ അതിജീവനത്തിന് വഴിയൊരുക്കിയത് കേന്ദ്ര സര്‍ക്കാര്‍ നല്കിയ 529.50 കോടിയുടെ സഹായത്താല്‍. കേന്ദ്രം സഹായിക്കുന്നില്ലെന്നും പ്രധാനമന്ത്രി ദുരന്ത ബാധിതരെ കണ്ട് മടങ്ങിയത് വെറും നാടകം മാത്രമെന്നുമായിരുന്നു ഇടത്, വലത് നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ 2024 ജൂലൈ 30ന് വയനാട്ടിലുണ്ടായ ദുരന്തത്തിന് ഇരയായവരെ സഹായിക്കാനുള്ള പദ്ധതിച്ചെലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാരാണെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം 2026 മാര്‍ച്ച് 9ന് സംസ്ഥാനത്തിന് അയച്ച കത്തില്‍ വ്യക്തമാകുന്നു.
2025 ഫെബ്രുവരി 17നാണ് എസ്എഎസ്‌സിഐ (സ്‌പെഷല്‍ അസിസ്റ്റന്‍സ് ടു സ്റ്റേറ്റ് ഫോര്‍ ക്യാപിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ്) എന്ന പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്രം 529.50 കോടി രൂപ അനുവദിച്ചത്. ഈ തുക പലിശ രഹിതമായി അര നൂറ്റാണ്ടിനുശേഷം തിരിച്ചടച്ചാല്‍ മതി. ധനസഹായം മറ്റേതെങ്കിലും രീതിയില്‍ അനുവദിച്ചാല്‍ മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിച്ചെന്നിരിക്കും. അതിനാലാണ് പ്രത്യേക സാമ്പത്തിക സഹായ പദ്ധതിയിലൂടെ തുക അനുവദിച്ചത്.
ദുരന്ത നിവാരണ ഫണ്ടിലേക്ക് തുക നല്കിയാല്‍ മറ്റ് ദുരന്തങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഈ ഫണ്ടില്‍ നിന്ന് തുക ചെലവഴിക്കേണ്ടി വരും. വയനാട് ടൗണ്‍ ഷിപ്പ് നിര്‍മാണത്തിന് തുക വിനി യോഗിക്കാന്‍ ചിലപ്പോള്‍ സാധിക്കാതെയും വരും. കേന്ദ്രത്തില്‍ നിന്ന് 529.50 കോടിക്കു പുറമേ ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് 260 കോടിയും അനുവദിച്ചിട്ടുണ്ട്. ഇതില്‍ 78 കോടിയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചത്. ഈ തുക ഉപയോഗിച്ചാണ് വയനാട് ടൗണ്‍ ഷിപ്പ് നിര്‍മാണം. സംസ്ഥാനം സമര്‍പ്പിച്ച 16 പദ്ധതികള്‍ക്കും തടസം നില്‍ക്കാതെ ധനമന്ത്രാലയം അനുമതി നല്കി.
ദുരന്തത്തില്‍ വെള്ളാര്‍ ജി.വി. സ്‌കൂള്‍ തകര്‍ന്നിരുന്നു. കേന്ദ്രം പണം തന്നില്ല, പകരം വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ നിര്‍മിക്കുമെന്നാണ് മന്ത്രി വി. ശിവന്‍കുട്ടി വീമ്പിളക്കിയത്. എന്നാല്‍ സ്‌കൂള്‍ പുനര്‍നിര്‍മാണത്തിന് 3.4 കോടി രൂപ കേന്ദ്രം നല്കുന്നുണ്ട്. നിര്‍മാണത്തിലിരിക്കുന്ന വീടുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും പൂര്‍ത്തിയാകുന്ന മുറയ്‌ക്ക് ബാക്കി തുക കേന്ദ്രം നല്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 150 കോടിയിലധികം ദുരിത ബാധിതര്‍ക്കായി വിനിയോഗിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ദുരന്ത ബാധിതരുടെ വീട്ടുവാടക, ആരോഗ്യം, വിദ്യാഭ്യാസം, ബാങ്കിങ് ഇടപാടുകള്‍ എന്നിങ്ങനെ വ്യക്തിയധിഷ്ഠിതമായാണ് പണം ചെലവഴിച്ചത്. 773.98 കോടി രൂപ വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കാനാ യി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന വന്നിട്ടുമുണ്ട്.
ദുരിതാശ്വാസ നിധിയിലെ അക്കൗണ്ടില്‍ വന്ന തുക ആയതിനാ ല്‍ വയനാട് ടൗണ്‍ഷിപ്പ് നിര്‍മാണത്തിനായി ചെലവഴിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കില്ല. ഇത് മറച്ചുവച്ചാണ് മുഖ്യമന്ത്രി നുണ പ്രചാരണം നടത്തിയത്.
















