കെഎസ്ഇബിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍, കഴിഞ്ഞ പത്ത് വര്‍ഷങ്ങളായി പവര്‍കട്ട് ഇല്ല എന്ന പരസ്യം കണ്ടു. ഈ പ്രസ്താവന ശരിയാണോ എന്നും, അതിന്റെ പിന്നിലുള്ള വസ്തുതകളും ഒന്ന് പരിശോധിക്കാം.
1987 വരെ കേരളം വൈദ്യുതി മിച്ച സംസ്ഥാനമായിരുന്നു. അതിനുശേഷം സംസ്ഥാനത്തെ ഉപഭോഗം പടിപടിയായി ഉയര്‍ന്നു. എന്നാല്‍ ഉല്‍പാദന വര്‍ദ്ധനവ് തീര്‍ത്തും നിശ്ചലാവസ്ഥയിലായി. അതുകൊണ്ടാണ് കഴിഞ്ഞ ഒരു വര്‍ഷം മുമ്പ് കേരളത്തില്‍ ഉപയോഗിച്ച 31654 മില്യണ്‍ യൂണിറ്റ് വൈദ്യുതിയില്‍, 23478 മില്യണ്‍ യൂണിറ്റും പുറമേനിന്ന് വാങ്ങേണ്ടി വന്നത്. ഇതിന് ചിലവായ തുകയാകട്ടെ 12983 കോടി രൂപയും. സാങ്കേതികമായി, പത്തു വര്‍ഷമായി പവര്‍കട്ട് ഇല്ല എന്നു പറയുന്നത് തന്നെ തെറ്റാണ്. ലൈനിലെ തകരാറുമൂലം മുന്‍കൂട്ടി അറിയിക്കാതെ കറന്റ് പോകുന്നതാണ് പവര്‍കട്ട്. ഏതെങ്കിലും രീതിയില്‍ വൈദ്യുതി ക്ഷാമം നേരിടുന്നതുകൊണ്ട് വൈദ്യുതി വിച്ഛേദിക്കുന്നതിനെ ലോഡ് ഷെഡ്ഡിങ് എന്ന് വേണം വിളിക്കാന്‍.
കേരളത്തില്‍ മുമ്പ് ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്തിയിരുന്നതിന്റെ കാരണം, രാജ്യത്ത് ആവശ്യാനുസരണം വൈദ്യുതി ലഭ്യമല്ലായിരുന്നു എന്നതാണ്. ഇന്ന് ലോഡ് ഷെഡ്ഡിങ്ങ് ആവശ്യം വരുന്നില്ല, കാരണം നാഷണല്‍ ഗ്രിഡില്‍ വൈദ്യുതി ഏത് സമയത്തും വേണ്ടത്ര കിട്ടുന്നു. ‘വണ്‍ നേഷന്‍, വണ്‍ ഗ്രിഡ്’ എന്ന തത്വം ദേശീയ തലത്തില്‍ പ്രാവര്‍ത്തികമാക്കി. അതുകൊണ്ട് എവിടെ കറണ്ടിന് ആവശ്യക്കാരുണ്ടോ, അവിടെ ആവശ്യാനുസരണം സപ്ലൈ ചെയ്യാന്‍ സാധിക്കും. പവര്‍ എക്സ്ചേഞ്ച് എന്ന സംവിധാനത്തിലൂടെ, സ്പോട്ട് പര്‍ച്ചേസ് പോലും നടത്താവുന്ന രീതിയാണ് ഇപ്പോഴുള്ളത്.
കേരളത്തില്‍ 2015-ലെ ജനറേഷന്‍ കപ്പാസിറ്റി 3000 മെഗാ വാട്ടായിരുന്നു. 2025 ആയപ്പോള്‍ ആ കപ്പാസിറ്റി വെറും 5000 മെഗാവാട്ടായി മാത്രമാണ് ഉയര്‍ത്താനായത്. എന്നാല്‍ ഭാരതമൊട്ടാകെ നോക്കിയാല്‍ 2015-ലെ മൂന്നു ലക്ഷം മെഗാവാട്ട് ശേഷി, 2025 ആയപ്പോള്‍ അഞ്ചര ലക്ഷം മെഗാ വാട്ടിലേക്കാണ് ഉയര്‍ന്നത്. അതുകൊണ്ടാണ് ഇന്ന് നാഷണല്‍ ഗ്രിഡില്‍ ഏത് സമയത്തും ആവശ്യത്തിന് വൈദ്യുതിയുള്ളത്. പത്തു വര്‍ഷം കൊണ്ട് കേരളത്തിലുണ്ടായ 2000 മെഗാവാട്ട് വര്‍ദ്ധനവില്‍, 1500 മെഗാവാട്ടും കഴിഞ്ഞ ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ സ്ഥാപി
ച്ച ഗാര്‍ഹിക സോളാര്‍ പാനലുകളില്‍ നിന്നാണ്. ഈ വര്‍ദ്ധനവിന് കാരണമായത് കേന്ദ്ര സര്‍ക്കാര്‍ നേരിട്ട് പ്രൊസ്യൂമറുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൊടുക്കുന്ന 78000 രൂപയുടെ സബ്സിഡിയാണ്.
കേരളത്തിലെ വൈദ്യുതി ഉല്‍പാദനം പ്രധാനമായും ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ്. ഇവിടെ ജലവൈദ്യുത പദ്ധതികള്‍ നടപ്പിലാക്കുന്നത് കെഎസ്ഇബിയിലെ സിവില്‍ വിഭാഗമാണ്. 500 ലേറെ സിവില്‍ എഞ്ചിനീയര്‍മാരുടെ ടീമാണ് ഈ ജോലി ചെയ്യുന്നത്. എങ്കിലും കുറ്റിയാടി അഡീഷണല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം ഉദ്ഘാടനം നടത്തിയതിനുശേഷം, തൊട്ടിയാര്‍ പദ്ധതിയുടെ ഉദ്ഘാടനം വരെയുള്ള 14 വര്‍ഷം കൊണ്ട് കൂട്ടിച്ചേര്‍ത്ത ഉത്പാദനശേഷി വെറും 89 മെഗാവാട്ട് മാത്രമാണ്. പിന്നീട് പണി പൂര്‍ത്തിയായ ഒരു പ്രധാന പദ്ധതിയാണ് പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം. ഈ പദ്ധതിയുടെ രൂപകല്‍പ്പന മുതല്‍ ഉണ്ടായിട്ടുള്ള സാങ്കേതിക പ്രശ്നങ്ങള്‍ ഇന്നും പൂര്‍ണ്ണമായി പരിഹരിക്കപ്പെട്ടിട്ടില്ല. വെറും 60 മെഗാവാട്ട് ശേഷിയുള്ള ഈ പദ്ധതി കഴിഞ്ഞ 19 വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ഈ അവസരത്തില്‍, 780 മെഗാവാട്ട് ശേഷിയുള്ള ഇടുക്കി പദ്ധതി വെറും എട്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത് എന്നതാണ് ശ്രദ്ധേയം.
പള്ളിവാസല്‍ പദ്ധതിയില്‍ 19 വര്‍ഷത്തെ കാലതാമസം വന്നതില്‍, കെഎസ്ഇബിയുടെ ഒരു എന്‍ജിനീയര്‍ക്കും വീഴ്ച സംഭവിച്ചിട്ടില്ല എന്ന ഒരു റിപ്പോര്‍ട്ട് കണ്ടു. അങ്ങനെയെങ്കില്‍ കേരളത്തില്‍ മുടങ്ങിക്കിടക്കുന്ന 676 മെഗാവാട്ട് ശേഷിയുള്ള 123 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ കൂടി വേഗത്തില്‍ പൂര്‍ത്തിയാക്കണം. ഇതില്‍ തന്നെ 33 വര്‍ഷം പഴക്കമുള്ള വഞ്ചിയം, 32 വര്‍ഷമായിട്ടും തീരാത്ത ഭൂതത്താന്‍കെട്ട് എന്നിവയ്‌ക്ക് മുന്‍ഗണന നല്‍കണം. നിര്‍മാണത്തിലിരിക്കുന്ന മറ്റ് ചില പ്രധാന പദ്ധതികള്‍ കൂടി സൂചിപ്പിക്കുന്നു, ബ്രാക്കറ്റില്‍ കാലതാമസവും കാണാം.
ജലവൈദ്യുത പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ കെഎസ്ഇബിക്ക് സാധിക്കുന്നില്ല എന്നത് വ്യക്തമാണ്. ഈ സംസ്ഥാനത്ത് ഉപയോഗിക്കുന്ന മൊത്തം വൈദ്യുതിയില്‍ വെറും 25% മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്ത് വിനിയോഗിക്കാമായിരുന്ന വലിയ തുക, വൈദ്യുതി വാങ്ങുന്നതിനായി ചെലവാകുന്നു.
ഈ സാഹചര്യത്തില്‍ ജലവൈദ്യുത പദ്ധതികള്‍ ജില്ലാ പഞ്ചായത്തുകള്‍ക്കും, ജില്ലാ സഹകരണ ബാങ്കുകള്‍ക്കും, പ്രൈവറ്റ് സ്ഥാപനങ്ങള്‍ക്കുമായി വിഭജിച്ചു നല്‍കണം. അങ്ങനെ ചെയ്താല്‍ വൈദ്യുതിയുടെ ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കാം. പ്രതിദിനം കേരള സര്‍ക്കാരിന് എടുക്കേണ്ടിവരുന്ന 101 കോടി രൂപ കടത്തില്‍, 30 കോടി രൂപയെങ്കിലും കുറക്കാനും കഴിയും.
(1) ചെങ്കുളം ഓഗ്മെന്റേഷന്‍ – 85 മില്യണ്‍ യൂണിറ്റ് (17 വര്‍ഷം),
(2) പഴശി സാഗര്‍ -7.5 മെഗാവാട്ട് (10 വര്‍ഷം)
(3) ചിന്നാര്‍ – 24 മെഗാവാട്ട് (9 വര്‍ഷം)
(4) മാങ്കുളം – 40 മെഗാവാട്ട് (14 വര്‍ഷം)
(പള്ളിവാസല്‍ പദ്ധതിയുടെ മുന്‍ പ്രൊജക്ട് മാനേജരാണ് ലേഖകന്‍)
















