തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമിയെ അവിശുദ്ധമായി പരാമർശിച്ച് വിശ്വാസികളെ വെല്ലുവിളിക്കുന്ന നടപടികൾ കമ്മ്യൂണിസ്റ്റുകൾ തുടരുന്നു. ഇടുക്കിയിൽ സിപിഎം സീറ്റുകൊടുക്കാതെ ഒഴിവാക്കിയ മുൻ മന്ത്രികൂടിയായ എം.എം. മണി ഒരു സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അപഹാസ്യവും വിശ്വാസം ചോദ്യം ചെയ്യുന്നതുമായ പ്രസ്താവന നടത്തിയത്. ‘അയ്യപ്പനെ ഒരു സ്ത്രീ പ്രസവിച്ചതല്ലേ, ഛർദ്ദിച്ചതല്ലല്ലോ.’ എന്നാണ് മണിയുടെ ചോദ്യം.
പ്രളയകാലത്ത് ശബരിമലയിൽ കന്നിഅയ്യപ്പന്മാർ ചെന്നില്ല, അതിനാൽ മാളികപ്പുറവും അയ്യപ്പനും തമ്മിലുള്ള കല്യാണം നടന്നുവെന്നും പ്രസ്താവിച്ചത് സിപിഎമ്മിന്റെ നേതാവായിരുന്ന എം. സ്വരാജായിരുന്നു. ഇനിയും സ്വരാജ് ആ വിഷയത്തിൽ ഖേദം പ്രകടിപ്പിക്കുകയോ പിൻവലിക്കുകയോ ചെയ്തിട്ടില്ല. ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കുന്നതിന് വലിയ വീറും വാശിയും കാണിച്ച പിണറായി സർക്കാർ വിഷയത്തിൽ വിശ്വാസികൾക്കൊപ്പം എന്ന പ്രതീതി ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് മണിയുടെ പുതിയ പ്രസ്താവന.
മണിയുടെ പ്രസ്താവന അറിയാതെ പറഞ്ഞതല്ല, സിപിഎമ്മിന്റെ നിലപാടിനോടുള്ള വിയോജിപ്പ് അല്ലെങ്കിൽ പാർട്ടിയുടെ അറിവോടെ നടത്തിയ നീക്കം. രണ്ടായാലും ഈ പ്രസ്താവനയിൽ സിപിഎം നിലപാട് വ്യക്തമാക്കേണ്ടിവരും.
സ്വാമി അയ്യപ്പന്റെ ഉത്ഭവ വിശ്വാസംപോലും തെറ്റായി വ്യാഖ്യാനിച്ചാണ് മണിയുടെ പ്രസ്താവന. ഇത് ശബരിമലയേയും അയ്യപ്പ വിശ്വാസികളേയും അവഹേളിക്കുന്നതായി മാറിയിട്ടുണ്ട്.
എം. സ്വരാജ് സ്വാമി അയ്യപ്പനെ ‘കല്യാണം കഴിപ്പിച്ച്’ വിശ്വാസം ഹനിച്ചു. ഇപ്പോൾ എം.എം. മണിയുടെ വക അതിഹീനമായ പരാമർശവും.
















