സിപിഎമ്മില്‍ നിരന്തരം കലാപക്കൊടി ഉയര്‍ത്തിയ മുന്‍ എംഎല്‍എയും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍ ഒടുവില്‍ പാര്‍ട്ടിയുമായുള്ള ബന്ധം ഉപേക്ഷിച്ച് പുറത്തുവന്നിരിക്കുന്നു. മൂന്നാഴ്ച മുന്‍പ് പാര്‍ട്ടി അംഗത്വം പുതുക്കാന്‍ തയ്യാറാവാതിരുന്നതോടെ സുധാകരന്‍ പാര്‍ട്ടിക്കു പുറത്തേക്കാണെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ടും അല്ലാതെയും അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല എന്നതിനു തെളിവാണ് സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സുധാകരന്റെ പുറത്തുപോകല്‍. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന സുധാകരന്റെ പ്രഖ്യാപനം സിപിഎം നേതൃത്വം ഒട്ടും പ്രതീക്ഷിച്ചതല്ല.
അറുപത് വര്‍ഷത്തെ പാര്‍ട്ടി ബന്ധമുള്ളയാളാണ് ജി.സുധാകരന്‍. നാല് തവണ എംഎല്‍എയും ഒരു തവണ മന്ത്രിയുമായി. ഒന്നാം പിണറായി സര്‍ക്കാരില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന സുധാകരന്‍ വ്യക്തിപരമായ അഴിമതിയാ രോപണങ്ങളൊന്നും ഉയരാതെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സുധാകരന് സീറ്റ് നല്‍കാന്‍ സിപിഎം തയ്യാറായില്ല. സുധാകരന്റെ ശത്രുവും, ജിഹാദി ശക്തികളുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയരുകയും ചെയ്ത എച്ച്. സലാമിനാണ് സുധാകരന്‍ സ്വന്തം മണ്ഡലമായി കരുതുന്ന അമ്പലപ്പുഴയില്‍ സിപിഎം സീറ്റ് നല്‍കിയത്. ഇത് സുധാകരന് വലിയ തിരിച്ചടിയും അപമാനവുമായി. ഇതിനുശേഷം സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തില്‍ സുധാകരനെതിരെ സിപിഎം പലതും ചെയ്തുകൊണ്ടിരുന്നു. ഇരു നേതാക്കളും നിരന്തരം കൊമ്പുകോര്‍ത്തു. അപ്പോഴെല്ലാം പാര്‍ട്ടി നിന്നത് വലിയ പാരമ്പര്യമുള്ള സുധാകരനൊപ്പമല്ല, സജി ചെറിയാനൊപ്പമാണ്. സിപിഎം പിടിച്ചടക്കിയിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ സജി ചെറിയാന്റെ ഗ്രൂപ്പിനായിരുന്നു.
പ്രായപരിധി വച്ച് പല നേതാക്കളെയും മത്സര രംഗത്തുനിന്ന് ഒഴിവാക്കുമ്പോള്‍ ചിലര്‍ക്ക് അത് ബാധകമാക്കാത്തതിനെ സുധാകരന്‍ ആവര്‍ത്തിച്ച് ചോദ്യം ചെയ്തിരുന്നു. അമ്പലപ്പുഴയില്‍ മത്സരിക്കാന്‍ തയ്യാറാണെന്നും, തനിക്ക് സീറ്റ് നല്‍കണമെന്നും സുധാകരന്‍ പ്രത്യക്ഷമായും പരോക്ഷമായും പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായില്ല. സുധാകരന്‍ സ്ഥാനാര്‍ത്ഥിയാവാനുള്ള സാധ്യത പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പരിഹസിച്ചു തള്ളിയതോടെ ഇനി സിപിഎമ്മില്‍ നില്‍ക്കാനാവില്ലെന്ന് സുധാകരന്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അനന്തരഫലമാണ് അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന പ്രഖ്യാപനം. ഇതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണെന്ന് കാത്തിരുന്നു കാണേണ്ടിവരും. ഒരു പാര്‍ട്ടിയുടെയും മുന്നണിയുടെയും ഭാഗമാകാനില്ലെന്നു സുധാകരന്‍ ഇപ്പോള്‍ പറയുന്നുണ്ടെങ്കിലും ചിത്രം വ്യക്തമാകുമ്പോള്‍ ഇതായിരിക്കണമെന്നില്ല സ്ഥിതി.
അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്നു കൊണ്ടുള്ള സുധാകരന്റെ പ്രസ്താവനകളില്‍ വൈരുദ്ധ്യങ്ങളുണ്ട്. താന്‍ സിപിഎമ്മിന് എതിരല്ലെന്നും, പാര്‍ട്ടിക്കെതിരെ പ്രചാരണം നടത്തില്ലെന്നുമൊക്കെ പറയുന്നത് എന്തുകൊണ്ടാണെന്ന് അനുകൂലികള്‍ക്കു പോലും അറിയില്ല. സിപിഎമ്മിനെ നയിക്കുന്നത് ഒരുസംഘം ക്രിമിനലുകളാണെന്നും, ഇവരാണ് തനിക്കെതിരെ പ്രവര്‍ത്തിക്കുന്നതെന്നും സുധാകരന്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടുള്ളതാണ്. ഇങ്ങനെയൊരു പാര്‍ട്ടിയെ എതിര്‍ക്കില്ലെന്ന് ഇപ്പോള്‍ പറയുമ്പോള്‍ പിന്നെന്തിനാണ് പാര്‍ട്ടിക്ക് പുറത്തുവന്നതെന്ന ചോദ്യത്തിന് മറുപടി പറയേണ്ടിവരും. ആടിക്കളിക്കുന്ന സമീപനവുമായി അധികകാലം മുന്നോട്ടു പോകാന്‍ കഴിയില്ല.
ഇങ്ങനെയൊക്കെയാണെങ്കിലും സുധാകരന്‍ പാര്‍ട്ടി വിട്ടത് ആലപ്പുഴ ജില്ലയില്‍ സിപിഎമ്മിന് കനത്ത തിരിച്ചടിയാവും. സിപിഎമ്മിന്റെ അണിയറ രഹസ്യങ്ങള്‍ പലതും വിളിച്ചുപറയാന്‍ സുധാകരന്‍ നിര്‍ബന്ധിതനാവും. ഈ ഭയം ഇപ്പോള്‍ത്തന്നെ സിപിഎം നേതൃത്വത്തിനുണ്ട്. വ്യക്തിപരമായി സുധാകരനോളം ജനസമ്മതിയുള്ള നേതാക്കള്‍ സിപിഎമ്മിലില്ല. പല നേതാക്കളുടെയും ജിഹാദി ബന്ധവും മയക്കുമരുന്ന് കടത്തുമൊക്കെ വാര്‍ത്തയായിട്ടുള്ളതുമാണ്. ഇവര്‍ സുധാകരനെ നേരിടാന്‍ ഇറങ്ങും. പാര്‍ട്ടി വിട്ടതായി പ്രഖ്യാപിച്ചതിന്റെ പിറ്റേദിവസം തന്നെ അദ്ദേഹത്തെ വര്‍ഗവഞ്ചകനും കുലംകുത്തിയുമായി പ്രഖ്യാപിച്ച് അദ്ദേഹത്തിന്റെ വീടിനു മുന്നില്‍ സിപിഎമ്മുകാര്‍ ബാനര്‍ കെട്ടിയത് ഒരു തുടക്കമാണ്. ഈ ശത്രു സംഹാര പരിപാടി കൂടുതല്‍ ശക്തിയോടെ തുടരും. വിഎസിന്റെ തട്ടകത്തില്‍ ഒരു രാഷ്‌ട്രീയ അട്ടിമറി തന്നെയാണ് സുധാകരന്‍ നടത്തിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴ മാത്രമല്ല മറ്റു മണ്ഡലങ്ങളിലും സുധാകരന്റെ രാജി സിപിഎമ്മിനെ പ്രതിരോധത്തിലാക്കും.
















