വാഷിംഗ്ടൺ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മോജ്തബ ഖമേനിയെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ തുക പ്രതിഫലം പ്രഖ്യാപിച്ച് യുഎസ്. 10 മില്യൺ ഡോളർ (ഏകദേശം 84 കോടിയിലധികം രൂപ) വരെയാണ് പ്രതിഫലമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. മുജ്തബ ഖമനയിക്കു പുറമേ ഇറാൻ ആഭ്യന്തര മന്ത്രിയുൾപ്പെയുള്ള സർക്കാരിലെ പ്രധാന നേതാക്കളുടെ പേരുകളും പട്ടികയിലുണ്ട്. പശ്ചിമേഷ്യയിൽ ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും വർദ്ധിച്ചുവരുന്നതിനിടെയാണ് ഈ നീക്കം.
ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും സംഘടിപ്പിച്ച് നടപ്പാക്കുകയും ചെയ്യുന്ന ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ വിവിധ ഘടകങ്ങളെ നയിക്കുന്ന വ്യക്തികളാണിത്. ഇവരെ കുറിച്ചോ മറ്റ് ഐആർജിസി നേതാക്കളെ കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഞങ്ങളെ അറിയിക്കണമെന്നും നിങ്ങൾക്ക് തക്കതായ പ്രതിഫലം ഞങ്ങൾ നൽകുമെന്നുമാണ് റിവാർഡ്‌സ് ഫോർ ജസ്റ്റിസിന്റെ എക്‌സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്.
എക്‌സിൽ പങ്കുവെച്ചിട്ടുള്ള പോസ്റ്റിൽ ഇറാനിന്റെ പരമോന്നത നേതാവ് മൊജ്തബ ഖമനേയി, പരമോന്നത നേതാവിന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, ഇറാനിയൻ സുരക്ഷാ മേധാവി അലി ലാരിജാനി എന്നിവരുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനുപുറമെ, ചിത്രങ്ങൾ ലഭ്യമായിട്ടില്ലാത്ത ചില നേതാക്കളുടെ പേരുകളും വിവരങ്ങളും ഈ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടന്നതോടെയാണ് ഈ പാരിതോഷിക പ്രഖ്യാപനം.
















