പശ്ചിമേഷ്യയിൽ രണ്ടാഴ്ചയായി തുടരുന്ന യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധം കടുത്ത ഘട്ടത്തിലേക്ക് കടക്കുന്നു. ഇറാഖ് തീരത്ത് രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ചാവേർ ബോട്ട് ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു.കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്റെ വിശദാംശങ്ങൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കപ്പലിലുണ്ടായിരുന്ന മറ്റ് 27 ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും രക്ഷപ്പെടുത്തി ഇറാഖിലെ ബസ്ര നഗരത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മേഖലയിൽ സംഘർഷം ആരംഭിച്ചതിന് ശേഷം എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആദ്യത്തെ നേരിട്ടുള്ള ആക്രമണമാണിത്. ഹോർമുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണ പോലും കടത്തിവിടില്ലെന്ന ഇറാന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഈ നാടകീയ നീക്കങ്ങൾ ഉണ്ടായിരിക്കുന്നത്.
അമേരിക്കൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതും മാർഷൽ ഐലൻഡ്‌സ് പതാക വഹിക്കുന്നതുമായ ‘സേഫ്‌സീ വിഷ്ണു’ (Safesea Vishnu) എന്ന കപ്പലിന് നേരെയാണ് ഇറാന്റെ ചാവേർ ബോട്ട് ഇടിച്ച് കയറിയത്. ഇറാഖിലെ ഖോർ അൽ സുബൈർ തുറമുഖത്തിന് സമീപം ഇറാഖിന്റെ സമുദ്ര അതിർത്തിക്കുള്ളിലായിരുന്നു സംഭവം.ആക്രമണത്തെത്തുടർന്ന് രണ്ട് എണ്ണക്കപ്പലുകൾ വൻതോതിൽ തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഗ്രീസ് കമ്പനി പ്രവർത്തിപ്പിക്കുന്ന മാൾട്ടീസ് പതാകയുള്ള ‘സെഫിറോസ്’ (Zefyros), അമേരിക്കൻ കമ്പനിയുടെ ‘സേഫ്‌സീ വിഷ്ണു’ എന്നിവയാണ് കത്തിയെരിഞ്ഞത്.
















