ന്യൂദൽഹി: ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ബുധനാഴ്ച സഭയിൽ ചർച്ച ചെയ്തു. ഇതിനിടയിൽ ബിജെപി എംപി നിഷികാന്ത് ദുബെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ചു. ഗാന്ധി കുടുംബത്തിൽ ജനിച്ച ആർക്കും തോന്നുന്നത് അവർ പ്രതിപക്ഷ നേതാവല്ല, മറിച്ച് പ്രധാനമന്ത്രിയെന്നാണ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു നിഷികാന്ത് ദുബെ ഗാന്ധി കുടുംബത്തെ ആക്രമിച്ചത്.
“ഗാന്ധി കുടുംബത്തിൽ ജനിച്ച ആർക്കും തോന്നുന്നത് അവർ പ്രതിപക്ഷ നേതാവല്ല, മറിച്ച് പ്രധാനമന്ത്രിയാകാൻ കാത്തിരിക്കുന്ന ആളാണെന്നാണ്. രാജ്യത്ത് ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്ന എല്ലാവരെയും തിരഞ്ഞെടുക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് അവർ വിശ്വസിക്കുന്നു” – ഗാന്ധി കുടുംബത്തെ ലക്ഷ്യം വച്ചുകൊണ്ട് നിഷികാന്ത് ദുബെ പറഞ്ഞു.
ഇതിനു പുറമേ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇതുവരെ 95 തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുവെന്നും മാധ്യമങ്ങളും രാജ്യവും അദ്ദേഹത്തെ ഗൗരവമായി കാണുന്നില്ലെന്നും ദുബെ പറഞ്ഞു. 12 വർഷമായി കോൺഗ്രസിന് സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞിട്ടില്ല, അവർക്ക് ഇഷ്ടാനുസരണം സ്ഥാപനങ്ങൾ നടത്താൻ കഴിയുന്നില്ല, അതുകൊണ്ടാണ് അവർ ഓം ബിർളയ്‌ക്കെതിരെ ഒരു പ്രമേയം കൊണ്ടുവന്നതെന്നും ദുബെ കുറ്റപ്പെടുത്തി.
കൂടാതെ 1990 മുതൽ ഓം ബിർളയെ തനിക്കറിയാം. അദ്ദേഹം ആരോടും വിവേചനം കാണിച്ചിട്ടില്ല. ഇന്ന് അദ്ദേഹത്തെ എല്ലാ എൻഡിഎ എംപിമാരും പിന്തുണയ്‌ക്കുമെന്നും നിഷികാന്ത് ദുബെ കൂട്ടിച്ചേർത്തു.
















