ആലപ്പുഴ: കുടുംബവാഴ്‌ച്ചയിലും സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്റെ പ്രവര്‍ത്തനശൈലിയിലും സിപിഎമ്മില്‍ അസംതൃപ്തി വ്യപകമാകുന്നു. മുതിര്‍ന്ന നേതാക്കള്‍ പലരും ഗോവിന്ദന്റെ പ്രവര്‍ത്തനശൈലിയില്‍ അസംതൃപ്തരാണ്. കോടിയേരി ബാലകൃഷ്ണന് പിന്‍ഗാമിയായി പ്രതീക്ഷയുടെ അമിതഭാരവുമായി എത്തിയ എം. വി. ഗോവിന്ദന്‍ പാര്‍ട്ടിയുടെ കേഡര്‍ അച്ചടക്കത്തെ പോലും തകര്‍ക്കുകയാണെന്നാണ് വിമര്‍ശനം ഉയരുന്നത്. പാര്‍ട്ടിയില്‍ ബുദ്ധിജീവി പരിവേഷവുമായി നേതൃസ്ഥാനത്ത് എത്തിയെങ്കിലും പിണറായിസത്തിന് മുന്നില്‍ നിലനില്‍പ്പിനായി മുട്ടുമടക്കിയെന്നാണ് മുതിര്‍ന്ന നേതാക്കളുടെ ആക്ഷേപം. പലപ്പോഴും പരിഹാസ്യ കഥാപാത്രമായി സെക്രട്ടറി സ്ഥാനത്തെ അധപ്പതിപ്പിച്ചെന്നും വിമര്‍ശനം ഉയരുന്നു.
ഗോവിന്ദന്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് നേരിട്ട തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയാണ് പാര്‍ട്ടി നേരിട്ടത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പും, ലോക്സഭാ തെരഞ്ഞെടുപ്പും എം. വി. ഗോവിന്ദന്‍ സംസ്ഥാന സെക്രട്ടറിയായിരുന്നാണ് നേരിട്ടത്. ദയനീയ പരാജയമായിരുന്നു ഫലം. ഉപതെരഞ്ഞടുപ്പില്‍ ചേലക്കര നിലനിര്‍ത്താനായി. എന്നാല്‍ മുന്‍തെരഞ്ഞെടുപ്പിനേക്കാള്‍ വളരെ കുറഞ്ഞ ഭൂരിപക്ഷമാണ് ലഭിച്ചത്.
പാര്‍ട്ടി തത്വശാസ്ത്രത്തിന്റെ പേരില്‍ നേതാക്കള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ക്ലാസെടുക്കുന്ന ഗോവിന്ദന്‍ പാര്‍ട്ടിയിലെ കുടുംബവാഴ്‌ച്ചയ്‌ക്ക് മുന്നില്‍ കീഴടങ്ങിയെന്നും ആക്ഷേപം ഉണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകന്‍ എന്ന നിലയില്‍ മുഹമ്മദ് റിയാസിന് പാര്‍ട്ടിയിലും മന്ത്രിസഭയിലും ലഭിക്കുന്ന അമിത പ്രാധാന്യം പാര്‍ട്ടിക്കുള്ളില്‍ തന്നെ അസംതൃപ്തിക്ക് കാരണമായിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളെ മറികടന്ന് റിയാസിന് നല്‍കുന്ന പരിഗണന കുടുംബവാഴ്ച എന്ന ആരോപണത്തിന് കരുത്തു പകരുന്നതാണ്.
ഇതിനിടെയാണ് കടുത്ത എതിര്‍പ്പുകളെ പോലും അവഗണിച്ച് എം. വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തളിപ്പറമ്പില്‍ സ്ഥാനാര്‍ഥിയാക്കുന്നത്. മുതിര്‍ന്ന നേതാവ് ജി. സുധാകരന് ഒരു പരിഗണനയും പാര്‍ട്ടി നല്‍കുന്നില്ലെന്ന് മാധ്യമങ്ങളോട് പ്രതികരിച്ച ഗോവിന്ദന്‍, ഭാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എന്ത് സൈദ്ധാന്തിക വശങ്ങള്‍ പറയുമെന്നാണ് ചോദ്യം ഉയരുന്നത്.
മുഖ്യമന്ത്രിയുടെ കുടുംബവാഴ്ചയ്‌ക്ക് ഒത്താശ ചെയ്ത പാര്‍ട്ടി സെക്രട്ടറിമാര്‍, ഭാര്യമാരെ സ്ഥാനാര്‍ത്ഥിയാക്കുന്നത് കീഴ്വഴക്കമാക്കിയെന്നാണ് വിമര്‍ശനം. താല്‍ക്കാലിക സംസ്ഥാന സെക്രട്ടറിയായിരുന്ന എ. വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദു മത്സരിക്കുകയും മന്ത്രിയാകുകയും ചെയ്തു. ഇത്തവണയും സീറ്റ് ഉറപ്പിച്ചു.
പി.കെ. ശ്യാമള, താന്‍ കല്യാണം കഴിക്കുന്നതിനു മുന്‍പ് പാര്‍ട്ടി പദവികളിലുണ്ടായിരുന്നു. ഡിവൈഎഫ്ഐ നേതാവായിരുന്നു, തുടങ്ങിയ വാദങ്ങളാണ് സംസ്ഥാന കമ്മറ്റിയില്‍ ഉള്‍പ്പടെ ഗോവിന്ദന്‍ നിരത്തിയത്. രണ്ട് പിബി അംഗങ്ങളുടെ ഭാര്യമാരും, ഒരു പിബി അംഗത്തിന്റെ മരുമകനും നിയമസഭയിലേക്ക് മത്സരിക്കുന്നു എന്നതാണ് ഇത്തവണത്തെ പ്രത്യേകത.
















