ന്യൂദൽഹി: യുഎസ് – ഇസ്രയേൽ – ഇറാൻ യുദ്ധം ആരംഭിച്ച് ഏഴ് ദിവസം പിന്നിട്ടപ്പോഴേക്കും പാകിസ്ഥാന്‍ ഡീസലിനും പെട്രോളിനും 55 രൂപ ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില ഉയര്‍ത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.
രാജ്യത്ത് പെട്രോൾ ഡീസൽ വില വർധന തൽക്കാലം ആലോചനയിലില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുകയാണ്. 24 ദിവസത്തേക്ക് ഉപയോഗിക്കാനുള്ള ഇന്ധനം ഇന്ത്യയില്‍ ഇപ്പോള്‍ സ്റ്റോക്കുണ്ട്. അതിന് പുറമെ റഷ്യയില്‍ നിന്നു രണ്ട് കോടി ബാരല്‍ അസംസ്കൃത എണ്ണ വാങ്ങുകയാണ് ഇന്ത്യ. ഈ സാഹചര്യത്തിൽ രാജ്യത്തെ ഇന്ധന വില ഉയർത്തേണ്ട ആവശ്യം ഇപ്പോഴില്ലെന്ന് കേന്ദ്ര സർക്കാർ പറഞ്ഞു.
പാകിസ്ഥാന്‍ പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിക്കുന്ന കാര്യം പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് മാര്‍ച്ച് ഏഴിന് അര്‍ധരാത്രിയിലാണ് പ്രഖ്യാപിച്ചത്. പെട്രോളിന് ഒരു ലിറ്ററിന് പാകിസ്ഥാനിലെ ഇപ്പോഴത്തെ വില 321 രൂപയാണ്. ഹൈസ്പീഡ് ഡീസലിന് 335 രൂപയും. ഇന്ത്യയില്‍ ഇപ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 94 രൂപയ്‌ക്കും 110രൂപയ്‌ക്കും ഇടയിലാണ് വില. കഴിയുമെങ്കിൽ റഷ്യയിൽ നിന്ന് എൽഎൻജി വാങ്ങുന്നതിനെക്കുറിച്ചും ഇന്ത്യ ചിന്തിക്കുന്നു. സൗദിയിലെ യൻബുവിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ക്രൂഡ് കാർഗോ ബുക്ക് ചെയ്തിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.
ബംഗ്ലാദേശില്‍ ഇന്ധനത്തിന് റേഷന്‍
യുഎസ് – ഇസ്രയേൽ – ഇറാൻ സംഘർഷത്തെ തുടർന്ന് ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതം തടസപ്പെട്ടതോടെ ബംഗ്ലാദേശ് പെട്രോളിയം കോർപ്പറേഷൻ എണ്ണക്ഷാമം നിയന്ത്രിക്കാൻ നിയന്ത്രണം ഏർപ്പെടുത്തി. എണ്ണക്ഷാമം മുന്നിൽക്കണ്ട് വാഹനഉടമകൾ കൂട്ടത്തോടെ പമ്പുകളിൽ എത്തിയതോടെയാണ് വെള്ളിയാഴ്ചയോടെ അധികൃതർ നിയന്ത്രണം കൊണ്ടുവരാൻ തീരുമാനിച്ചത്. എണ്ണയ്‌ക്കായി 95ശതമാനവും ഇറക്കുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശിൽ ഇപ്പോൾ ഇരുചക്രവാഹനങ്ങൾക്ക് പരമാവധി ഒരു ദിവസം രണ്ട് ലിറ്റർ പെട്രോൾ മാത്രമേ ലഭിക്കു. കാറുകൾക്ക് പത്ത് ലിറ്റർ, ജീപ്പ് – മിനി ബസുകൾ എന്നിവയ്‌ക്ക് 20 -25ലിറ്റർ, പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് 70-80 ലിറ്റർ, ദീർഘദൂര വാഹനങ്ങൾക്കായി 220ലിറ്റർ ഡീസൽ വരെ ദിവസേന ലഭിക്കും.
ക്രൂഡ്ഓയിൽ ഇറക്കുമതിയുടെ കണക്കും സർക്കാർ വിശദീകരിച്ചിട്ടുണ്ട്. പോയമാസം ഏറ്റവുമധികം ഇറക്കുമതി നടന്നത് റഷ്യയിൽ നിന്നാണ്. ഇരുപത് ശതമാനം വർധനവാണ് ഉണ്ടായത്. ക്രൂഡ് ഓയിൽ എവിടെ ലഭ്യമായാലും ശേഖരിക്കുമെന്നും ദേശീയതാത്പര്യം മാത്രമാണ് മാനദണ്ഡമെന്നും സർക്കാർ വ്യക്തമാക്കി.ജനങ്ങളുടെ ഊര്‍ജ്ജസുരക്ഷ അത് മാത്രമാണ് സര്‍ക്കാരിന്റെ കരുതല്‍.
പാചകവാതകത്തിന്റെ വില ഉയര്‍ത്തില്ല
പാചകവാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ച നടപടിയെ കോണ്‍ഗ്രസ് തെറ്റായി വ്യാഖ്യാനിക്കുകയാണ് ചെയ്തതെന്നും പാചകവാതകത്തിന്റെ വില ഉയർത്തില്ലെന്ന ഉറപ്പ് നൽകിയിട്ടില്ലെന്നുമാണ് കേന്ദ്രത്തിന്റെ വിശദീകരണം.ഒരു ഘട്ടത്തിൽ എൽപിജി സ്റ്റോക്കിൽ ആശങ്ക ഉണ്ടായിരുന്നെങ്കിലും നിലവിൽ ആ സാഹചര്യം മാറിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.
















