കൊച്ചി: കൊച്ചി തുറമുഖത്ത് നങ്കൂരമിട്ട് ഇറാൻ യുദ്ധക്കപ്പൽ ഐആർഐഎസ് ( IRIS) ലവാന്റെ ചിത്രമെടുത്ത രണ്ട് മാധ്യമപ്രവർത്തകർ അറസ്റ്റിൽ. റിപ്പബ്ലിക് ടി.വി. റിപ്പോർട്ടർ ശങ്കർ, ക്യാമറാമാൻ മണി എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച ബോട്ടിന്റെ ഡ്രൈവറായ രാധാകൃഷ്ണനും അറസ്റ്റിലായിട്ടുണ്ട്. കൊച്ചി പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കപ്പലിന്റെ ദൃശ്യം ആരും പകർത്തരുതെന്നും, വിലക്ക് ലംഘിച്ചാൽ അറസ്റ്റ് ചെയ്യുമെന്നും കൊച്ചി പോലീസ് അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയാമാണെന്നും കടുത്ത നടപടികൾക്ക് വിധേയമാകേണ്ടിവരുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
മട്ടാഞ്ചേരി വാർഫിന് സമീപം ഡോക്ക് ചെയ്തിരിക്കുന്ന ഐ.ആർ.ഐ.എസ്. ലാവന്റെ ദൃശ്യം പകർത്താനാണ് മാധ്യമപ്രവർത്തകർ ശ്രമിച്ചത്. നിരോധിതമേഖലയിൽ പ്രവേശിച്ച് ദൃശ്യം പകർത്തുന്നത് കാവലിലുള്ള സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് സി.ഐ.എസ്.എഫ്. ഇവരെ കസ്റ്റഡിയിലെടുക്കുകയും പോലീസിന് കൈമാറുകയുമായിരുന്നു. മാധ്യമപ്രവർത്തകരുടെ ക്യാമറയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാർച്ച് 4 മുതൽ ഇറാന്റെ പടക്കപ്പലായ IRIS ലവാൻ കൊച്ചിയിലുണ്ട്.സാങ്കേതിക തകരാറുകൾ മൂലം മൂന്നാം പടക്കപ്പലായ ഐആർഐഎസ് ലവാൻ കൊച്ചിയിൽ അടുപ്പിക്കാൻ അനുമതി തേടി ഇറാൻ ഇന്ത്യയെ സമീപിച്ചിരുന്നു.
ശ്രീലങ്കൻ തീരത്ത് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് (IRIS) ദേനയ്‌ക്ക് നേരെ അമേരിക്കൻ ആക്രമണം ഉണ്ടാകുന്നതിന് ദിവസങ്ങൾക്ക് മുൻപായിരുന്നു ഇറാൻ ഇന്ത്യയെ സമീപിച്ചത്. അന്താരാഷ്‌ട്ര ഫ്ലീറ്റ് റിവ്യൂവിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു IRIS ലവാൻ.
2026 ഫെബ്രുവരി 28-നാണ് കപ്പൽ അടിയന്തരമായി അടുപ്പിക്കണമെന്ന ആവശ്യം ഇറാൻ ഉന്നയിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു, തുടർന്ന് മാർച്ച് 1-ന് ഇന്ത്യൻ അധികൃതർ ഇതിന് അനുമതി നൽകുകയും മാർച്ച് 4-ന് കപ്പൽ കൊച്ചിയിൽ എത്തുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 183 ജീവനക്കാരും കൊച്ചിയിലെ നേവൽ ഫെസിലിറ്റികളിൽ സുരക്ഷിതരാണ്.
















