ന്യൂദല്‍ഹി: ലോകവന്യജീവി ദിനത്തില്‍ വന്യജീവി സംരക്ഷണത്തിനായുള്ള ഭാരതത്തിന്റെ പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമ്മുടെ ആവാസവ്യവസ്ഥയെ സമ്പന്നമാക്കുന്ന ജന്തുജാലങ്ങളുടെ വൈവിധ്യം ആഘോഷിക്കാനുള്ള ദിനമാണിതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. എക്‌സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ലോക വന്യജീവി ദിനത്തിന് ആശംസകള്‍ നേര്‍ന്നത്.
വന്യജീവി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിച്ച പ്രധാനമന്ത്രി, സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സുസ്ഥിരമായ രീതികള്‍ പിന്തുടരുന്നതിലും ഭാരതം വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും വ്യക്തമാക്കി.
അസാധാരണമായ വന്യജീവി സമ്പത്തിന്റെ ആവാസ കേന്ദ്രമായ ഭാരതം ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ ലോകത്തിന് മാതൃകയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ലോകത്തെ കടുവകളുടെ എണ്ണത്തില്‍ 70 ശതമാനത്തിലധികവും ഭാരതത്തിലാണ്. ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗങ്ങള്‍, ഏഷ്യന്‍ ആനകള്‍ എന്നിവയുടെ കാര്യത്തില്‍ ഭാരതം ഒന്നാമതാണെന്നും കൂടാതെ, ഏഷ്യന്‍ സിംഹങ്ങള്‍ വളരുന്ന ഏക രാജ്യം ഭാരതമാണെന്ന വസ്തുതയും അദ്ദേഹം അഭിമാനപൂര്‍വം എടുത്തുപറഞ്ഞു. വന്യജീവി സംരക്ഷണത്തിനായി ഇന്റര്‍നാഷണല്‍ ബിഗ് കാറ്റ് അലയന്‍സ് പോലുള്ള ആഗോള വേദികള്‍ ഭാരതം രൂപീകരിച്ചിട്ടുണ്ട്. ചീറ്റകളുടെ പുനരധിവാസം, ഗ്രേറ്റ് ഇന്ത്യന്‍ ബസ്റ്റാര്‍ഡ്, ഘാരിയല്‍, സ്ലോത്ത് ബിയര്‍ എന്നിവയുടെ സംരക്ഷണം തുടങ്ങിയവ എന്‍ഡിഎ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിന് തെളിവാണ്.
ഭാരതീയ സാംസ്‌കാരിക മൂല്യങ്ങള്‍ പ്രകൃതിയുമായി എത്രത്തോളം ഇഴചേര്‍ന്നിരിക്കുന്നുവെന്ന് വ്യക്തമാക്കാന്‍ പ്രധാനമന്ത്രി ഒരു സംസ്‌കൃത സുഭാഷിതം പങ്കുവെച്ചു.
‘നിര്‍വനൊ വധ്യതെ വ്യാഘ്രൊ നിര്‍വ്യാഘ്രം ഛിദ്യതെ വനം
തസ്മാദ് വ്യാഘ്രൊ വനം രക്ഷെദ് വനം വ്യാഘ്രം ച പാലയേത്’
വനമില്ലെങ്കില്‍ കടുവകള്‍ നശിക്കുമെന്നും കടുവകളില്ലെങ്കില്‍ വനങ്ങള്‍ നശിപ്പിക്കപ്പെടുമെന്നുമാണ് ഈ വരികളുടെ സാരം. കടുവ വനത്തെയും വനം കടുവയെയും സംരക്ഷിക്കുന്നു എന്ന ഈ തത്വം പ്രകൃതിയുടെ ആഴത്തിലുള്ള പരസ്പരബന്ധത്തെയാണ് സൂചിപ്പിക്കുന്നത്. എല്ലാ ജീവജാലങ്ങളുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുന്ന നമ്മുടെ ഗ്രന്ഥങ്ങള്‍, വന്യജീവികളോടുള്ള അനുകമ്പയ്‌ക്കും സംരക്ഷണത്തിനും വലിയ പ്രധാന്യമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















