തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയ പോലെ ആറ്റുകാൽ പൊങ്കാല കലക്കാന്‍ പല ഭാഗത്ത് നിന്നും ശ്രമങ്ങള്‍ ഉണ്ടായെങ്കിലും അതിനെയെല്ലാം അതിജീവിച്ച് ഇക്കുറി നടന്നത് പരാതിയില്ലാത്ത ആറ്റുകാല്‍ പൊങ്കാല. കുടിവെള്ളം നല്‍കാതെയുള്ള വാട്ടര്‍ അതോറിറ്റിയുടെ കുത്സിത നീക്കത്തില്‍ നിന്നാണ് പൊങ്കാലയ്‌ക്കെതിരെ ചില നീക്കങ്ങള്‍ നടക്കുന്നു എന്ന സംശയം ഉണ്ടായത്. പക്ഷെ അതിനെതിരെ അപ്പോള്‍ തന്നെ ബിജെപി കൗണ്‍സിലര്‍മാര്‍ ശക്തമായ പ്രതിഷേധം നടത്തി.
ഡോക്ടര്‍മാരുടെ സമരത്തിലൂടെ പൊളിക്കാനുള്ള ശ്രമം പൊളിഞ്ഞു
ഡോക്ടര്‍മാരെ മാറ്റിനിര്‍ത്താന്‍ സര്‍വ്വീസ് സംഘടനകളെ ഉപയോഗിച്ച് നടത്തിയ നീക്കവും പൊളിഞ്ഞു. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ സമരത്തിലുളള ഡോക്ടര്‍മാര്‍ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന തീരുമാനം പൊങ്കാല അടുക്കാനായപ്പോള്‍ മാറ്റുകയായിരുന്നു. കെജിഎംഒഎ തിരുവനന്തപുരം ജില്ലാ ജനറല്‍ ബോഡിയില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനമുണ്ടായത്. ഇതോടെ ശത്രുക്കളുടെ പൊങ്കാലയുടെ ശോഭ കെടുത്താനുള്ള ആ തീരുമാനവും പൊളിഞ്ഞു.
അയ്യായിരം സേവാഭാരതി പ്രവര്‍ത്തകരുടെ നഗരശുചീകരണം
പരിസ്ഥിതി മലിനീകരണമാണ് പൊങ്കാലയുടെ ഭാഗമായി സംഘാടകര്‍ക്കുണ്ടാവുന്ന വലിയൊരു പൊല്ലാപ്പ്. ഇക്കുറി ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സേവാഭാരതി നഗരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ ശുചീകരണത്തോടെ നഗരം വീണ്ടും പഴയതുപോലെ തിളങ്ങി. നഗരത്തിലെ നൂറു കേന്ദ്രങ്ങളിലായി നടത്തിയ ശുചീകരണ പ്രവര്‍ത്തനത്തില്‍ അയ്യായിരം പ്രവര്‍ത്തകരാണ് പങ്കെടുത്തത്. ആറ്റുകാലമ്മയുടെ മുഴുവന്‍ ഭക്തര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന രീതിയിലുള്ള ഒരു പ്രവര്‍ത്തനമാണ് സേവാഭാരതി നടത്തിയത്. ക്‌ളീനിംഗ് തൊഴിലാളികളെ കൊണ്ട് അവധി എടുപ്പിച്ചുകൊണ്ട് പ്രശ്നങ്ങളുണ്ടാക്കാനുള്ള നീക്കവും പൊളിഞ്ഞു.
പ്രത്യേക ട്രെയിന്‍സര്‍വ്വീസും അധികസ്റ്റോപ്പുകളും
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി പ്രത്യേക ട്രെയിന്‍ സര്‍വീസുകളും അധിക സ്റ്റോപ്പുകളും അനുവദിച്ചുകൊണ്ടുള്ള ദക്ഷിണ റെയില്‍വേയുടെ നീക്കം പൊങ്കാല ഭക്തരെ നല്ലതുപോലെ സഹായിച്ചു. പൊങ്കാല നടക്കുന്ന മാര്‍ച്ച് മൂന്നിന് തിരുവനന്തപുരം ജില്ലയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ ബിജെപി ഭരിയ്‌ക്കുന്ന തിരുവനന്തപുരം കോര്‍പറേഷന്റെ മേയര്‍ വി.വി. രാജേഷ് ആവശ്യപ്പെട്ടതുപോലെ ആറ്റുകാല്‍ പൊങ്കാല ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് താമസസൗകര്യം ഒരുക്കുന്നതിന് തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങള്‍ക്ക് മാര്‍ച്ച് രണ്ടിനും അവധി പ്രഖ്യാപിച്ചത് വലിയ സഹായമായി.
പാര്‍ക്കിംഗ് ഫീസ് കൊള്ള
മുന്നൊരുക്കത്തിന്റെ ഭാഗമായി ആറ്റുകാല്‍ പരിസരം സന്ദര്‍ശിച്ച മേയര്‍ വി.വി. രാജേഷ് വലിയൊരു അതിക്രമം കണ്ടെത്തി. കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടി സ്വകാര്യവ്യക്തികള്‍ നടത്തുന്ന പാര്‍ക്കിങ്ങ് ഫീസ് എന്ന പേരില്‍ നടത്തുന്ന കൊള്ള. ഒരു കാര്‍ പാര്‍ക്ക് ചെയ്യാന്‍ 400 രൂപ വരെയാണ് ചിലര്‍ ഈടാക്കാന്‍ ഉദ്ദേശിച്ചിരുന്നു. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയ്‌ക്ക് അകത്ത് പൊങ്കാലയുടെ പേരില്‍ ആളുകളെ പിഴിയുന്ന പാര്‍ക്കിങ്ങ് കൊള്ള അനുവദിക്കില്ലെന്ന് മേയര്‍ തിട്ടൂരമിറക്കി. തിരുവനന്തപുരം കോര്‍പറേഷന്‍ പരിധിയ്‌ക്കുള്ളില്‍ അതോടെ പാര്‍ക്കിങ്ങ് ഫീസിലൂടെ കൊള്ളയടിക്കുന്നവര്‍ കീഴടങ്ങി. എല്ലാവര്‍ക്കും താങ്ങാവുന്ന ഒരു ഫീസ് വാങ്ങിയാല്‍ മതിയെന്ന ധാരണയില്‍ എത്തി.
കാപ്പുകെട്ടി കുടിയിരുത്താന്‍ മോഹന്‍ലാലും നന്ദഗോവിന്ദം ഭജന്‍സും എത്തി
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 23ന് നടന്ന കാപ്പുകെട്ടി കുടിയിരുത്തല്‍ ചടങ്ങ് മുതല്‍ മാര്‍ച്ച് മൂന്ന് വരെ എല്ലാം ഭംഗിയായി നടന്നു. ഫെബ്രുവരി 23ന് നടന്ന കാപ്പുകെട്ടി കുടിയിരുത്തലിന് വേദിയെ അനുഗ്രഹിച്ചത് മറ്റാരുമല്ല, ചലച്ചിത്രതാരം മോഹന്‍ലാല്‍ തന്നെയായിരുന്നു. അന്ന് തന്നെ മോഹന്‍ലാലിനെ അംബാ പുരസ്‌കാരം നല്‍കി ആദരിക്കുകയും ചെയ്തു. തുടര്‍ന്ന് രാത്രി 10ന് നന്ദഗോവിന്ദം ഭജന്‍സും നടന്നു.
മാര്‍ച്ച് 3ന് ആറ്റുകാലമ്മയ്‌ക്ക് പൊങ്കാലയര്‍പ്പിച്ചത് ലക്ഷക്കണക്കിന് സ്ത്രീകളാണ്. ചലച്ചിത്രതാരങ്ങളും വിവിധ മേഖലകളിലെ പ്രമുഖരും പൊങ്കാലയില്‍ പങ്കാളികളായി. പൊങ്കാലയിട്ട് സ്ത്രീകളെല്ലാം മടങ്ങിക്കൊണ്ടിരിക്കവേ, അവസാന ദൗത്യവും അതിവേഗം പുരോഗമിച്ചു. പൊങ്കാല അടുപ്പുകൂട്ടാന്‍ ഭക്തകള്‍ കൊണ്ടുവന്ന ഇഷ്ടികകള്‍ മാറ്റുക എന്ന ദൗത്യം. കഴിഞ്ഞ ഇടത് മേയറായിരുന്ന ആര്യാ രാജേന്ദ്രന്റെ കാലത്ത് നടന്നതുപോലെ ഇടനിലക്കാര്‍ പണം വാങ്ങി ഇഷ്ടികകള്‍ വില്‍ക്കുകയായിരുന്നില്ല. കൃത്യമായി നഗരസഭയുടെ മേല്‍നോട്ടത്തില്‍ തന്നെ ഇഷ്ടികകള്‍ മാറ്റുകയായിരുന്നു.
എന്തായാലും അതുവരെ കലിപ്പോടെ പൊങ്കാലയുടെ കാര്യത്തില്‍ വിമര‍്ശനം ശരങ്ങള്‍ തൊടുത്ത മന്ത്രി വി. ശിവന്‍കുട്ടിയ്‌ക്ക് എല്ലാം ഭംഗിയായി കലാശിക്കുന്നു എന്ന് മനസ്സിലായതോടെ കാര്യങ്ങള്‍ മാറ്റിപ്പറയേണ്ടിവന്നു. ഉത്സവത്തെപ്പോലും ബിജെപി രാഷ്‌ട്രീയവല്‍ക്കരിക്കുന്നുവെന്ന വിമര്‍ശനം ഉയര്‍ത്തിയാണ് ശിവന്‍കുട്ടി ആശ്വാസം കൊണ്ടത്.
















