കൊല്ലം: ഡോ. വന്ദന ദാസ് വധക്കേസില്‍ പ്രതിയായ സന്ദീപിന് മാനസികരോഗമെന്ന പ്രതിഭാഗം വാദത്തിനെതിരെ തെളിവുകള്‍ നിരത്തി പ്രോസിക്യൂഷന്‍. സര്‍ജിക്കല്‍ കത്രിക രഹസ്യമായി എടുത്ത് ഡോക്ടര്‍ വന്ദന അടക്കമുള്ളവരെ ആക്രമിച്ച പ്രതിയുടെ പ്രവൃത്തി ലീഗല്‍ ഇന്‍സാനിറ്റി എന്ന നിയമപരമായ ഇളവിന് അര്‍ഹമല്ലെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. സന്ദീപിന് മാനസികരോഗമാണെന്നുള്ള പ്രതിഭാഗം വാദം കളവാണെന്ന് വ്യക്തമാക്കുന്ന സാഹചര്യങ്ങള്‍ വിശദീകരിച്ചും സാക്ഷിമൊഴികള്‍ ഹാജരാക്കിയുമാണ് കൊല്ലം അഡീഷണല്‍ ജഡ്ജി പി എന്‍ വിനോദ് മുമ്പാകെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പ്രതാപ് ജി പടിക്കല്‍ വാദം പൂര്‍ത്തിയാക്കിയത്. തന്നെ ചികിത്സിച്ച ഡോക്ടറെ അതിക്രൂരമായി കൊലപ്പെടുത്തുകയും കൂടെയുണ്ടായിരുന്ന ആറുപേരെ ആക്രമിക്കുകയും ചെയ്ത പ്രതി യാതൊരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.
അധ്യാപകനായിരുന്ന പ്രതി ജോലിയില്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ലെന്ന് പ്രധാന അധ്യാപകനടക്കം മൊഴി നല്‍കിയിരുന്നു. തനിയെ വാഹനമോടിച്ചാണ് ഇയാള്‍ സ്‌കൂളില്‍ എത്തിയിരുന്നത്. പ്രതി സ്വബോധമുള്ളയാളാണെന്ന് വ്യക്തമാക്കുന്ന സാഹചര്യങ്ങള്‍ വാദിഭാഗം സാക്ഷിയായ ജയില്‍ സൂപ്രണ്ടും കോടതിയില്‍ വെളിപ്പെടുത്തി. പ്രോസിക്യൂഷന്‍ ഭാഗം അന്തിമവാദം കഴിഞ്ഞതോടെ പ്രതി പ്രതിഭാഗം വാദം ഏഴിന് ആരംഭിക്കും.
















