കൊച്ചി: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ക്രമക്കേട് ഉണ്ടായിട്ടുണ്ടെങ്കില്‍ നിശബ്ദ കാഴ്ചക്കാരായിരിക്കില്ലെന്ന ഹൈക്കോടതിയുടെ മുന്നറിയിപ്പില്‍ ചങ്കിടിച്ച് പിണറായി സര്‍ക്കാര്‍. മൂന്നു മാസത്തിലേറെ സമയം നല്‍കിയിട്ടും വരവ് ചെലവ് കണക്കുകള്‍ കൃത്യമായി ഹാജരാക്കാന്‍ കഴിയാഞ്ഞതിനെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. കണക്കൊപ്പിക്കാന്‍ കഴിയാഞ്ഞിട്ടാണ് സര്‍ക്കാര്‍ നിന്നു താളം ചവിട്ടുന്നത്. ഒടുവില്‍ മൂന്നാഴ്ചത്തെ സാവകാശം കൂടി ഇരന്നു വാങ്ങിയിരിക്കുകയാണ് ബോര്‍ഡ്.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഹൈന്ദവരെ പ്രീണിപ്പിക്കാന്‍ നടത്തിയ ആഗോള അയ്യപ്പ സംഗമം ഇത്രവലിയ തിരിച്ചടിയാകുമെന്ന് സര്‍ക്കാര്‍ കരുതിയില്ല. പതിവു പോലെ അയ്യപ്പ സംഗമത്തിന്‌റെ നടത്തിപ്പിന്‌റെ പേരിലും ഫണ്ടില്‍ കൈയിട്ടുവാരി. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെയാണ് കോടതി ഇടപെടല്‍ ഉണ്ടായത്.
ഓഡിറ്റിംഗിന് ദേവസ്വം ബോര്‍ഡ് ചുമതലപ്പെടുത്തിയ തിരുവനന്തപുരം എം എസ് വിജയന്‍ ആന്‌റ് അസോഷ്യേറ്റിനെ കേസില്‍ കക്ഷിയാക്കിയ കോടതി അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് കൈവശമുള്ള രേഖകളെല്ലാം വ്യാഴാഴ്ച ഹാജരാക്കാന്‍ ഉത്തരവിട്ടിട്ടുണ്ട്. ബോര്‍ഡ് ക്രമക്കേട് കാട്ടിയെന്നോ ഫണ്ട് നഷ്ടപ്പെടുത്തിയെന്നോ വ്യക്തമായാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ് .
















