കണ്ണൂര്‍: സംസ്ഥാനത്ത് നടക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ഏറെ ശ്രദ്ധയോടെ ഉറ്റുനോക്കുന്ന ജില്ലകളിലൊന്നായ കണ്ണൂരും തെരഞ്ഞെടുപ്പ് തിരക്കിലേക്ക്. സീറ്റുകള്‍ നിലനിര്‍ത്താനും വര്‍ദ്ധിപ്പിക്കാനും എല്‍ഡിഎഫും യുഡിഎഫും തന്ത്രങ്ങളാവിഷ്‌കരിക്കുമ്പോള്‍ ഇത്തവണ ശക്തമായ മത്സരം കാഴ്ചവെയ്‌ക്കാന്‍ എന്‍ഡിഎയും തയാറെടുപ്പുകള്‍ ശക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനിലെ സീറ്റുനില ഒന്നില്‍ നിന്ന് നാലിലേക്ക് ഉയര്‍ത്തുകയും നിരവധി തദ്ദേശ സ്ഥാപനങ്ങളില്‍ പ്രാതിനിധ്യം ഉറപ്പിക്കുകയും വന്‍വോട്ടു വര്‍ദ്ധന ഉണ്ടാകുകയും ചെയ്ത സാഹചര്യത്തില്‍ മത്സരം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി. മിക്ക മണ്ഡലങ്ങളിലും ഉയര്‍ന്നുവരുന്ന ബിജെപി സ്വാധീനം ശ്രദ്ധേയമാണ്. ഇക്കുറി ഇത് വോട്ട് നിലയില്‍ വലിയ തോതില്‍ വര്‍ദ്ധനവും ഏതാനും മണ്ഡലങ്ങളില്‍ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം. ഇരുപതിനായിരത്തിന് മുകളില്‍ വോട്ടുകളുള്ള തലശ്ശേരി, കൂത്തുപറമ്പ് അടക്കമുളള മണ്ഡലങ്ങളില്‍ വലിയ അട്ടിമറിയാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ബിജെപിയുടെ മുന്‍നിര നേതാക്കള്‍ സ്ഥാനാര്‍ത്ഥികളായി എത്തുന്നതോടെ കഴിഞ്ഞ കാലങ്ങളില്‍ നിന്ന് വിത്യസ്തമായി ശക്തമായ ത്രികോണ മത്സരം ഇക്കുറി ജില്ലയിലുണ്ടാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലയില്‍ പല മേഖലകളിലും സംസ്ഥാന ഭരണകക്ഷിയായ എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിട്ടിരുന്നു. സിപിഎം കോട്ടയായ തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് നഷ്ടമായതും കോര്‍പറേഷനില്‍ നാലോളം സീറ്റുകള്‍ കുറഞ്ഞതും ഗ്രാമപഞ്ചായത്തുകളുടെ എണ്ണം എട്ടെണ്ണമായി കുറഞ്ഞതും എല്‍ഡിഎഫിന് വലിയ പരാജയമായിരുന്നു. ഭരണവിരുദ്ധവികാരമാണ് ഇതിന് കാരണമായതെങ്കിലും തദ്ദേശഫലം നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നണിയെ ബാധിക്കില്ലെന്നാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍. മലയോരമേഖലയില്‍ സവിശേഷ സാഹചര്യങ്ങളില്‍ മാത്രം ലഭിച്ചിരുന്ന പഞ്ചായത്തുകളാണ് കൈവിട്ടതെന്നും നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടിങ് പാറ്റേണ്‍ ആ തരത്തിലല്ലെന്നുമാണ് നേതാക്കള്‍ പറയുന്നത്.
ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഎം നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. ഘടക കക്ഷികള്‍ക്ക് കൊടുക്കുന്ന സീറ്റുകളൊഴിച്ചുളള മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ ആഗ്രഹവുമായി ഒന്നിലധികം നേതാക്കള്‍ രംഗത്തുള്ളതും പലയിടത്തും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കല്ലുകടിയായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമുണ്ടായ പ്രഖ്യാപനം ഒഴിച്ചാല്‍ ജില്ലയിലെ പല മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണയം സിപിഎമ്മിന് കീറാമുട്ടിയായിരിക്കുകയാണ്. കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജയേയും സ്പീക്കര്‍ ഷംസീറിനേയും ഒഴിവാക്കാനുള്ള തീരുമാനവും, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ മത്സരിച്ച തളിപ്പറമ്പില്‍ ഗോവിന്ദന്റെ ഭാര്യയും മഹിളാ അസോസിയേഷന്‍ നേതാവുമായ പി.കെ. ശ്യാമളയെ മത്സരിപ്പിക്കാനുളള നീക്കവും പാര്‍ട്ടിക്കുളളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. പയ്യന്നൂരില്‍ രക്തസാക്ഷി ഫണ്ടുള്‍പ്പെടെ തട്ടിയെന്ന ആരോപണം ഉയര്‍ന്ന സിറ്റിങ് എംഎല്‍എ മധുസൂദനനെ വീണ്ടും മത്സരിപ്പിക്കാനുളള നീക്കവും കടുത്ത പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പാര്‍ട്ടി പുറത്താക്കിയ കുഞ്ഞികൃഷ്ണന്‍ മത്സര രംഗത്ത് വരാന്‍ സാധ്യതയുണ്ടെന്നുള്ളതും എല്‍ഡിഎഫിന് ഭീഷണിയാണ്. ഘടകകക്ഷികള്‍ക്ക് വിട്ടുനല്‍കുന്ന സീറ്റുകള്‍ സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല.
അതേസമയം തദ്ദേശ ഫലം നല്‍കിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ്. ഇതിന് പുറമെ രണ്ടുതവണ കൈവിട്ട കണ്ണൂര്‍ ഉള്‍പ്പെടെ ഒന്നോ രണ്ടോ സീറ്റ് കൂടി നേടാനാകുമെന്ന കണക്കുകൂട്ടലിലുമാണ്. 11 നിയമസഭാ മണ്ഡലങ്ങളുള്ള ജില്ലയില്‍ നിലവില്‍ രണ്ടു മണ്ഡലങ്ങള്‍ മാത്രമാണ് യുഡിഎഫിനുള്ളത്. ഘടകകക്ഷിയായ മുസ്ലീം ലീഗിന് കൊടുക്കേണ്ട സീറ്റിനെ ചൊല്ലിയും കോണ്‍ഗ്രസ് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും ഇതുവരെ തീരുമാനമായിട്ടില്ല. പല സീറ്റുകളിലേക്കും നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് സ്ഥാനാര്‍ത്ഥി മോഹികളായി രംഗത്ത് വന്നിരിക്കുന്നത്. ഇതെല്ലാം യുഡിഎഫിനും തെരഞ്ഞെടുപ്പിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ പ്രതിസന്ധി സൃഷ്ടിക്കുകയാണ്.
















