ലണ്ടന്‍: ഇറാനെതിരെയുള്ള ആക്രമണത്തിന് സൈനിക താവളങ്ങള്‍ വിട്ടുനല്‍കാന്‍ ബ്രിട്ടന്‍ സന്നദ്ധത അറിയിച്ചു. ഇറാന്‍ സാധാരണക്കാര്‍ക്ക് നേരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുവെന്നും ഇത് ബ്രിട്ടീഷ് പൗരന്മാരുടെയും ജീവന്‍ അപകടത്തില്‍ ആക്കിയെന്നാരോപിച്ചാണ് സൈനിക താവളങ്ങള്‍ നല്‍കാമെന്ന് ബ്രിട്ടന്‍ അറിയിച്ചത്. സൈനിക താവളങ്ങള്‍ വിട്ടുനല്‍കാനുള്ള യുഎസിന്റെ അഭ്യര്‍ത്ഥന അംഗീകരിച്ചതായി ബ്രിട്ടീഷ് പ്രധാനമന്തി കെയ്ര്‍ സ്റ്റാമര്‍ എക്‌സിലൂടെ അറിയിച്ചു.
മേഖലയിലുടനീളം ഇറാന്‍ മിസൈലുകള്‍ പ്രയോഗിച്ച് നിരപരാധികളായ ആളുകളെ കൊല്ലുകയും ബ്രിട്ടീഷ് പൗരന്മാരുടെ ജീവന്‍ അപകടത്തിലാക്കുകയും ചെയ്യുന്നത് തടയുന്നതിനായി യുഎസിന്റെ അഭ്യര്‍ത്ഥന സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു, എന്നായിരുന്നു കെയ്ര്‍ സ്റ്റാമറുടെ കുറിപ്പ്. ബ്രിട്ടീഷ് പൗരന്മാര്‍ താമസിക്കുന്ന ഹോട്ടലുകളിലും വിമാനത്താവളത്തിലും ഇറാന്‍ ആക്രമണം നടത്തി. ഇത് അവരെ വലിയ അപകടത്തിലാക്കി. അതിനാല്‍ രാജ്യാന്തര നിയമങ്ങള്‍ക്ക് അനുസൃതമായി സുഹൃദ് രാജ്യങ്ങളുടേയും സഖ്യകക്ഷികളുടേയും കൂട്ടായ പ്രതിരോധമെന്ന നിലയിലാണ് യുഎസിന് സൈനിക താവളങ്ങള്‍ വിട്ടുനല്‍കാന്‍ തീരുമാനിച്ചത്.
ഇറാനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബ്രിട്ടീഷ് യുദ്ധവിമാനങ്ങള്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട യുഎസ്- ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ ബ്രിട്ടന്‍ പങ്കെടുത്തിട്ടില്ലെന്നും നിലവില്‍ ആക്രമണങ്ങളുടെ ഭാഗമാകില്ലെന്നും കെയ്ര്‍ സ്റ്റാമര്‍ അറിയിച്ചു. ബ്രിട്ടന് നേരെ ഏതെങ്കിലും വിധത്തിലുള്ള ആക്രമണം ഉണ്ടായാല്‍ മിസൈലുകള്‍ വിക്ഷേപിക്കുന്നതിന് മുമ്പുതന്നെ അവയുടെ ഉറവിടത്തില്‍ത്തന്നെ നശിപ്പിക്കാനാണ് ബ്രിട്ടീഷ് സേനയുടെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്ലോസസ്റ്റര്‍ഷെയറിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ്, ഇന്ത്യന്‍ മഹാസമുദ്രത്തിലെ ഡീഗോ ഗാര്‍ഷ്യ എന്നിവയാണ് വിട്ടുനല്‍കുക, ഈ രണ്ട് രണ്ട് താവളങ്ങളും മുമ്പ് അമേരിക്ക ദീര്‍ഘദൂര ബോംബിങ് ദൗത്യങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ട്.
















