ദുബായി: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് താത്കാലികമായി അടച്ചിട്ടിരുന്ന ദുബായ് വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു. ദുബായ് ഇന്റർനാഷണൽ എയർപോർട്ട്, അൽ മക്തൂം ഇന്റർനാഷണൽ എയർപോർട്ട് എന്നിവിടങ്ങളിൽ നിന്ന് വിമാനങ്ങൾ ഭാഗികമായി സർവീസുകൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തെത്തുടർന്ന് മേഖലയിലെ വ്യോമപാതകൾ അടച്ചിട്ടിരുന്നു. ഇതോടെ പതിനായിരക്കണക്കിന് യാത്രക്കാരാണ് വിവിധ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് നിയന്ത്രിതമായ രീതിയിൽ വിമാനങ്ങൾക്ക് പറന്നുയരാന്‍ അനുമതി നൽകിയത്. എമിറേറ്റ്സ്, ഇത്തിഹാദ്, എയർ ഇന്ത്യ എക്‌സ്പ്രസ് തുടങ്ങിയ എയർലൈനുകൾ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്.
എങ്കിലും നിലവിൽ ബുക്കിംഗ് ഉള്ളവർക്കും ട്രാൻസിറ്റ് യാത്രക്കാർക്കുമായിരിക്കും മുൻഗണന നൽകുക. അബുദാബിയിൽ നിന്ന് കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി എത്തിഹാദ് എയർവേയ്‌സും ചില സർവീസുകൾ ആരംഭിച്ചിട്ടുണ്ട്.
അതേസമയം, സുരക്ഷാ സാഹചര്യം വിലയിരുത്തിയ ശേഷം മാത്രമേ സർവീസുകൾ പൂർണ്ണതോതിലാക്കൂ എന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. യുഎഇക്ക് പുറമെ ഇസ്രയേലിലെ പ്രധാന വിമാനത്താവളവും ചൊവ്വാഴ്ച മുതൽ പരിമിതമായ രീതിയിൽ പ്രവർത്തിച്ചു തുടങ്ങും. മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനാൽ യാത്രക്കാർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് സമയക്രമം ഉറപ്പുവരുത്തണമെന്ന് നിർദ്ദേശമുണ്ട്.
















