ഈ ലോകകപ്പില്‍ ഭാരതത്തിന്റെ ആദ്യമത്സരത്തിനു മുമ്പ് മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലെത്തിയ മുന്‍ നായകനും ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡറുമായ രോഹിത് ശര്‍മ സഞ്ജു സാംസണെ ആലിംഗനം ചെയ്ത ശേഷം സഞ്ജുവിനോട് പറഞ്ഞ വാചകമുണ്ട്, ‘ഒരിക്കലും നിരാശപ്പെടരുത്. നിങ്ങളുടെ അവസരം വരും’. രോഹിത് ശര്‍മ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തിന്റെ ചിറകിലേറി മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസണ് മികവിലെത്താന്‍ അധിക ദിവസം വേണ്ടിവന്നില്ല. ഇന്ത്യയിലെ ഓരോ ക്രിക്കറ്റ് ആരാധകനും മനസില്‍ താലോലിക്കുന്ന ഒരു മുഹൂര്‍ത്തം സമ്മാനിച്ചാണ് സഞ്ജു ആ ആത്മവിശ്വാസത്തിന് മകുടം ചാര്‍ത്തിയത്. ടി-20 ലോകകപ്പിലെ ഡു ഓര്‍ ഡൈ മത്സരത്തില്‍ കരുത്തരായ വെസ്റ്റ് ഇന്‍ഡീസിനെ അഞ്ച് വിക്കറ്റിനു തകര്‍ത്ത് ഭാരതം സെമി ഫൈനലിലെത്തുമ്പോള്‍ ഒറ്റയ്‌ക്കൊരാള്‍ നെഞ്ചുവിരിച്ചു നിന്നു, ദിനേഷ് കാര്‍ത്തിക് വിശേഷിപ്പിച്ചതുപോലെ കേരളത്തിന്റെ ഡാര്‍ളിങ് സഞ്ജു സാംസണ്‍. ജയിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റില്‍നിന്നു പുറത്താകുമെന്ന അവസ്ഥയില്‍ അത്ര എളുപ്പം മറികടക്കാനാവാത്ത ടോട്ടലിനെ പിന്തുടര്‍ന്ന് ഭാരതത്തിന് ജയം സമ്മാനിക്കുകയായിരുന്നു സഞ്ജു.
ഈ ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്സെന്ന് നിസംശയം പറയാവുന്ന ഒരിന്നിങ്സ് മാത്രമായിരുന്നില്ല അത്. ടി-20 ചരിത്രത്തിലെ തന്നെ മികച്ച ഇന്നിങ്സുകളിലൊന്നിന്റെ ചരിത്രപരമായ അവതരണമായിരുന്നു കോല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലെ ലക്ഷത്തോളം വരുന്ന ആരാധകര്‍ക്കുമുന്നില്‍ സഞ്ജു ‘സ്പെഷല്‍’ സാംസണ്‍ കാഴ്ചവച്ചത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ 50 പന്തില്‍ പുറത്താകാതെ 97 റണ്‍സ് നേടിയപ്പോള്‍ ആ ബാറ്റില്‍പിറന്നത് 12 ബൗണ്ടറിയും നാല് മനോഹര സിക്സും. 194ന്റെ അവിശ്വസനീയ സ്ട്രൈക്ക് റേറ്റും. ടി-20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോര്‍ ആണ് സഞ്ജു ഈഡനില്‍ സ്വന്തം പേരില്‍ക്കുറിച്ചത്. 2024ല്‍ രോഹിത് ശര്‍മ ഓസീസിനെതിരേ നേടിയ 92 റണ്‍സ് മറികടന്ന സഞ്ജുവിന്റെ മുന്നിലുള്ളത് 2010ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സുരേഷ് റെയ്ന നേടിയ സെഞ്ച്വറി മാത്രമാണ്. റണ്‍ ചേസിന്റെ കാര്യമെടുത്താല്‍ ഒരു ഇന്ത്യക്കാരന്റെ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്.
സാക്ഷാല്‍ വിരാട് കോഹ്്ലിയെയാണ് സഞ്ജു മറികടന്നത്. 2016ല്‍ കോഹ്്ലിയുടെ ഓസ്ട്രേലിയക്കെതിരേ പുറത്താകാതെ നേടിയ 82 റണ്‍സാണ് ഇതോടെ പഴങ്കഥയായത്. ഇന്നിങ്സിനെയാണ് പിന്നിലാക്കിയത്. അന്ന് കോഹ്ലിയുടെ സ്‌കോര്‍ 82 ആയിരുന്നു.
കാത്തിരുന്നു ഈ നിമിഷത്തിനായി
മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം സ്വീകരിച്ച ശേഷം സഞ്ജു വിനയത്തോടെ പറയുന്ന ഒരു വാചകമുണ്ട്. ഭാരത ടീമിലെത്തിയ ശേഷം കളിച്ചതിലും കൂടുതല്‍ സമയം കളി കാണുകയായിരുന്നു. ഇതിഹാസ തുല്യരായ രോഹിതിന്റെയും വിരാട് കോഹ്‌ലിയുടെയും മികവ് ആസ്വദിച്ചു. അതില്‍നിന്ന് പലതും പഠിച്ചു. അതാണ് വെസ്റ്റ് ഇന്‍ഡീസിനെതിരേ തുണയായത്. സഞ്ജു പറഞ്ഞത് വളരെ ശരിയാണ്. 2015ല്‍ ഭാരതത്തിനായി അരങ്ങേറിയ ശേഷം സഞ്ജു ടീമില്‍ വന്നും പോയും ഇരുന്നു. സഞ്ജുവിന്റെ കഴിവില്‍ എപ്പോഴും സംശയമായിരുന്നു ടീം മാനേജ്മെന്റിനും സെലക്ടര്‍മാര്‍ക്കും. 2015നു ശേഷം ഭാരതം ഏകദിനത്തിലും ടി-20യിലുമായി 417 മത്സരങ്ങളില്‍ കളിച്ചു. ഇതില്‍ എത്രമത്സരങ്ങളില്‍ സഞ്ജു ഭാരതത്തിനായി ഇറങ്ങി എന്നറിയുമോ? കേവലം 75. അതായത് 342 കളികളില്‍ സഞ്ജു വെറും കാഴ്ചക്കാരനായിരുന്നു. 2020നു ശേഷമുള്ള കാര്യം നോക്കിയാല്‍ സഞ്ജു പലപ്പോഴും ടീമിന്റെ ഭാഗമായിരുന്നുവെങ്കിലും അവസരങ്ങള്‍ അന്യമായി. ഇക്കാലയളവില്‍ 172 മത്സരങ്ങളില്‍ ഭാരതം സഞ്ജുവില്ലാതെ കളിച്ചു. 2024ലെ ലോകകപ്പിലും ടീമിലിടം നേടിയെങ്കിലും ഒരു മത്സരത്തില്‍പ്പോലും കളിച്ചില്ല.
ലോകകപ്പ് അടുത്തപ്പോള്‍ നിര്‍ഭാഗ്യങ്ങളും സഞ്ജുവിന് തിരിച്ചടിയായെത്തി. ലോകകപ്പിനു തൊട്ടുമുമ്പ് നടന്ന ന്യൂസിലന്‍ഡിന്റെ ഭാരത പര്യടനത്തിലും സഞ്ജു ടീമിലെത്തിയെങ്കിലും നിര്‍ഭാഗ്യമായിരുന്നു സഞ്ജുവിന്റെ വിധി. ഭേദപ്പെട്ട ഒരു പ്രകടനം പോലും പുറത്തെടുക്കാനായില്ല. ഒടുവില്‍ കേരളത്തിലെ ആരാധകര്‍ തന്നെ സഞ്ജുവിനെ പരുഷമായി വിമര്‍ശിച്ചു. ഒടുവില്‍ ലോകകപ്പിലെ ആദ്യമത്സരങ്ങളിലും ഡഗ്ഔട്ട് ബഞ്ചിലായി സ്ഥാനം.
എന്നാല്‍, അവഗണനകളുടെയും പരിഹാസങ്ങളുടെയും തീച്ചൂളയില്‍ പരുവപ്പെട്ട മനസില്‍നിന്ന് എപ്പോഴും ഉയര്‍ന്നുവന്ന ആശ്വാസവചനമുണ്ടായിരുന്നു, ‘എന്റെയും ദിവസം വരും..’ അതാണ് നിരവധി ചരിത്രമുഹൂര്‍ത്തങ്ങള്‍ പിറന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നാം കണ്ടത്.
റൊമാരിയോ ഷെപ്പേഡിന്റെ ഫുള്‍ ലെങ്ത് ഡെലിവറിയില്‍ സഞ്ജുവിന്റെ അനായാസ ഫ്ളിക്ക് ബൗണ്ടറി ലൈനില്‍ തൊട്ടു. അതുവരെ തുടര്‍ന്ന ശാന്ത ഭാവത്തില്‍ത്തന്നെ ക്രീസില്‍ മുട്ടുകുത്തി ഈശ്വരനെ വണങ്ങി. ഒരു ചെറുപുഞ്ചിരിയോടെ സഹകളിക്കാരെയും എതിര്‍ ടീമിലെ കളിക്കാരെയും അഭിവാദ്യം ചെയ്തു. അങ്ങനെ സമീപകാലത്ത് നാം കണ്ട ഏറ്റവും മികച്ച ഇന്നിങ്സിന്റെ ബലത്തില്‍ ഭാരതം സെമിയിലേക്ക്. അഞ്ചാം തീയതി വാംഖഡെ സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരേ ഭാരതം ഇറങ്ങുമ്പോള്‍ ആരാധകരും ടീം മാനേജ്മെന്റും ഏറ്റവും പ്രതീക്ഷ അര്‍പ്പിക്കുന്നത് വേറാരിലുമല്ല, നമ്മുടെ സഞ്ജുവില്‍ തന്നെ.
















