കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി സംസ്ഥാന സർക്കാർ. പൾസർ സുനി അടക്കമുള്ള പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നും അപ്പീലിൽ ആവശ്യപ്പെട്ടു. വിചാരണ കോടതി വിധി വന്ന് 78-ാം ദിവസമാണ് സർക്കാർ അപ്പീൽ നൽകിയത്. കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ് ചോദ്യം ചെയ്താണ് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. ദിലീപടക്കം നാലു പ്രതികളെ വെറുതെവിട്ടത് റദ്ദാക്കണമെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്നുമാണ് സർക്കാരിന്റെ ആവശ്യം.
കുറ്റക്കാർക്ക് കുറഞ്ഞ ശിക്ഷ നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും അതിനാൽ പൾസർ സുനി അടക്കമുള്ളവർക്കു പരമാവധി ശിക്ഷ നൽകണമെന്നുമാണ് അപ്പീലിലെ ആവശ്യം. അതിജീവിതയ്‌ക്കെതിരെ നടന്ന ക്രൂരകൃത്യത്തിന്റെ മുഖ്യ ആസൂത്രകൻ ദിലീപാണെന്നും തന്റെ കുടുംബജീവിതം തകർത്തത് അതിജീവിതയാണെന്ന വൈരാഗ്യമാണു ദിലീപിനെ ഗൂഢാലോചനയിലേക്ക് നയിച്ചതെന്നും അപ്പീലിൽ പറയുന്നു.
എട്ടാം പ്രതി ദിലീപ്, ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി മേസ്തിരി സനിൽ, പതിനഞ്ചാം പ്രതി ശരത് എന്നിവരെയാണ് ഗൂഢാലോചനയ്‌ക്കു തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിചാരണ കോടതി വെറുതെ വിട്ടത്. വസ്തുതകളും നിയമപരമായ വശങ്ങളും പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടുവെന്ന് അപ്പീലിൽ പറയുന്നു. പൾസർ സുനിയടക്കം ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾക്ക് വിചാരണ കോടതി 20 വർഷം കഠിനതടവാണു ശിക്ഷ വിധിച്ചത്. ഒരു സ്ത്രീയുടെ സ്വകാര്യതയെയും അന്തസ്സിനെയും തകർക്കുന്ന രീതിയിൽ ആക്രമിച്ചതും ദൃശ്യം ചിത്രീകരിച്ചതും അതീവ ഗൗരവകരമാണെന്നു സർക്കാർ ചൂണ്ടിക്കാണിക്കുന്നു.
ദിലീപും പൾസർ സുനിയും വിവിധയിടങ്ങളിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനും ഗൂഢാലോചന നടത്തിയതിനും കൃത്യമായ സാക്ഷിമൊഴികളും തെളിവുകളുമുണ്ട്. ഇവയെല്ലാം വിചാരണ കോടതി അവഗണിച്ചുവെന്നാണു സർക്കാർ വാദം. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെതിരെ വിചാരണകോടതി നടത്തിയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
















