‘കേരളാ സ്റ്റോറി 2 ഗോസ് ബിയോണ്ട്’ സിനിമയുടെ റിലീസ് സ്റ്റേ ചെയ്ത കേരള ഹൈക്കോടതിയുടെ നടപടിക്കെതിരെ സിനിമയുടെ നിർമാതാക്കൾ നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നു. ജസ്റ്റിസുമാരായ പി.വി. ബാലകൃഷ്ണൻ, ശുശ്രുത് അരവിന്ദ് ധർമാധികാരി എന്നിവരുടെ ബെഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. രാത്രി പ്രത്യേക സിറ്റിങ് ചേർന്നാണ് കോടതി നടപടി.
ചിത്രത്തിന്റെ റിലീസ് രാവിലെ ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാഴ്ചത്തേക്ക് റിലീസ് പാടില്ലെന്നായിരുന്നു കേരളാ ഹൈക്കോടതിയുടെ ഉത്തരവ്. വെള്ളിയാഴ്ചയായിരുന്നു ചിത്രം റിലീസ് ചെയ്യേണ്ടിരുന്നത്. സെൻസർ ബോർഡ് വീണ്ടും സിനിമ കാണണമെന്ന് നിർദേശിച്ച ഹൈക്കോടതി ഹർജിക്കാർ മുന്നോട്ടുവെച്ച ആശങ്കകളിൽ ഉചിതമായ തീരുമാനം ബോർഡ് സ്വീകരിക്കണമെന്നും പറഞ്ഞു.
ജസ്റ്റിസ് ബെച്ചു കുര്യൻ ജോസഫിന്റെ ബെഞ്ചാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞത്. കേസ് അടിയന്തരമായി കേൾക്കണമെന്ന് നേരത്തേ കോടതിയിൽ നിർമാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിയ കോടതി വ്യാഴാഴ്ച ഉച്ചയോടെ കേസിൽ ഇടക്കാല ഉത്തരവിറക്കുകയായിരുന്നു.















