ന്യൂദൽഹി: കഴിഞ്ഞയാഴ്ച ദൽഹിയിൽ നടന്ന എഐ ഇംപാക്റ്റ് ഉച്ചകോടിയിൽ ഷർട്ട് ധരിക്കാതെ പ്രതിഷേധിച്ച കേസിൽ അറസ്റ്റിലായ ഇന്ത്യൻ യൂത്ത് കോൺഗ്രസ് അംഗങ്ങൾക്കെതിരെ ദൽഹി പോലീസ് കലാപക്കുറ്റം ചുമത്തി. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിനെ പ്രതിഷേധത്തിന്റെ പ്രധാന ഗൂഢാലോചനക്കാരൻ എന്ന് വിശേഷിപ്പിച്ച ദൽഹി പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. കേസിൽ ചിബ് ഉൾപ്പെടെ സംഘടനയിലെ മറ്റ് എട്ട് അംഗങ്ങളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഭാരത് മണ്ഡപത്തിൽ നടന്ന നിയമവിരുദ്ധമായ സമ്മേളനത്തിന്റെ മുഖ്യ ഗൂഢാലോചനക്കാരനും സൂത്രധാരനുമാണ് ഉദയ് എന്ന് പോലീസ് പറഞ്ഞു. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും കലാപത്തിന് സമാനമായ സാഹചര്യം സൃഷ്ടിക്കാൻ പ്രതിഷേധക്കാർ ശ്രമിക്കുകയും ചെയ്തു. ദൽഹി കോടതി ഉദയിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 191(1) (കലാപം) 192 (കലാപമുണ്ടാക്കാനുള്ള ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം) എന്നീ വകുപ്പുകൾ പോലീസ് കേസിൽ ചേർത്തിട്ടുണ്ട്.
അതേ സമയം പ്രതികളെ ആക്രമണാത്മക വ്യക്തികൾ എന്നാണ് സ്പെഷ്യൽ പോലീസ് കമ്മീഷണർ ദേവേഷ് ചന്ദ്ര ശ്രീവാസ്തവ വിശേഷിപ്പിച്ചത്. ഫെബ്രുവരി 20 ന് നടന്ന അന്താരാഷ്‌ട്ര പരിപാടിയിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾ, പ്രതിനിധികൾ, സന്ദർശകർ എന്നിവരുടെ സാന്നിധ്യത്തിൽ സുരക്ഷാ വലയം ലംഘിക്കാൻ പ്രതികൾ മുൻകൂട്ടി ആസൂത്രണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിനിടെ, സിആർപിസിയുടെ 191(1), 192 എന്നീ വകുപ്പുകൾ കൂടി ചേർത്തിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ, കുറ്റകൃത്യം ആഴത്തിൽ വേരൂന്നിയ ഗൂഢാലോചനയുടെ കീഴിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്, കൂടാതെ ഇക്കാര്യത്തിൽ മതിയായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമ്മേളന വേദിയിലെ അഞ്ചാം നമ്പർ ഹാളിനുള്ളിൽ ഒരു കൂട്ടം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷർട്ടുകൾ ഊരിമാറ്റി പ്രതിഷേധിച്ചത്. സർക്കാരിനും ഇന്ത്യ-യുഎസ് ഇടക്കാല വ്യാപാര കരാറിനുമെതിരെ മുദ്രാവാക്യങ്ങൾ എഴുതിയ ടീ-ഷർട്ടുകൾ പിടിച്ചായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്.
തുടർന്ന് ഈ വിഷയം ഒരു രാഷ്‌ട്രീയ വിവാദത്തിന് കാരണമായി. ബിജെപി ഇതിനെ ആഗോള വേദിയിൽ ഇന്ത്യയുടെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുന്ന ലജ്ജാകരമായ പ്രവൃത്തി എന്ന് വിമർശിച്ചിരുന്നു.
















