ന്യൂഡൽഹി : ആർ എസ് എസിനെതിരെ ഭീഷണി മുഴക്കി പാക് ഭീകരസംഘടന തെഹ്രിക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ . അന്താരാഷ്‌ട്ര അതിർത്തിക്ക് സമീപം രണ്ട് പഞ്ചാബ് പോലീസ് ഉദ്യോഗസ്ഥരെ വെടിവച്ചുകൊല്ലുന്നതിന്റെ വീഡിയോ തിങ്കളാഴ്ച തെഹ്രിക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ (ടിടിഎച്ച്) പുറത്തുവിട്ടിരുന്നു . ഇതിൽ പോലീസുകാരന്റെ തലയ്‌ക്ക് നേരെ അക്രമി വെടിയുതിർക്കുന്നതും കാണാം.
അതിനു പിന്നാലെ “ ഇതിൽ കൂടുതൽ ഉടൻ വരും”, “ആർഎസ്‌എസ് ഞങ്ങൾ വരുന്നു” തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഉണ്ട്. ടിടിഎച്ചിന്റെ പങ്കാളിത്തത്തെക്കുറിച്ച് പോലീസ് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടില്ല . എങ്കിലും പഞ്ചാബിൽ ഗ്രൂപ്പിന് കാര്യമായ സാന്നിധ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മാത്രമല്ല പുറത്തുനിന്നുള്ളവരുടെ നിർദ്ദേശപ്രകാരം പ്രാദേശിക ഗുണ്ടാസംഘങ്ങൾ ആക്രമണം നടത്തിയോ എന്നും അന്വേഷിക്കുന്നുണ്ട്.
കുറ്റകൃത്യം നടന്ന രാത്രിയിൽ ചെക്ക് പോസ്റ്റിന് സമീപം രണ്ട് മോട്ടോർ സൈക്കിളുകളിലായി എത്തിയ അഞ്ച് പ്രതികളെ കാണിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഗുരുദാസ്പൂർ പോലീസ് കണ്ടെടുത്തു. “ഭീകരവാദ സാധ്യത തള്ളിക്കളയാനാവില്ല. ടിടിഎച്ചിന്റെ അവകാശവാദങ്ങൾ കേന്ദ്ര ഏജൻസികളുമായി ഞങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്,” മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ (എഎസ്‌ഐ) ഗുർനാം സിങ്ങിന്റെയും കോൺസ്റ്റബിൾ അശോക് കുമാറിന്റെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ ഡോറംഗ്ല അധിയാൻ ഗ്രാമത്തിലെ ചെക്ക്‌പോസ്റ്റിൽ നിന്നാണ് കണ്ടെത്തിയത് . അതിർത്തി സുരക്ഷാ സേനയുടെ (ബിഎസ്‌എഫ്) ഔട്ട്‌പോസ്റ്റിനടുത്താണ് പോസ്റ്റ് സ്ഥിതി ചെയ്യുന്നത്.
















