തിരുവനന്തപുരം: ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും കൂട്ടാക്കാതെ രാജ്യവിരുദ്ധ നീക്കവുമായി നിയമസഭയില്‍ നേറ്റിവിറ്റി കാര്‍ഡ് ബില്‍ അവതരിപ്പിച്ച് മന്ത്രി കെ. രാജന്‍. നേറ്റിവിറ്റി ചരിത്ര നിയമമാണെന്ന് വിശേഷിപ്പിച്ച കെ. രാജന്‍ രാജ്യത്ത് കേന്ദ്രം ഏകപക്ഷീയമായി പൗരത്വ ഭേദഗതി നിയമം കേന്ദ്രം നടപ്പിലാക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് കേരളത്തില്‍ നേറ്റിവിറ്റി ബില്‍ നടപ്പാക്കുന്നതെന്നും കെ. രാജന്‍ പറഞ്ഞു. ബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു.
തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ കൃത്യമായ രേഖകള്‍ ഇല്ലാത്തവരെ പുറത്താക്കിയിരുന്നു. അത്തരക്കാര്‍ക്ക് തിരിച്ചറിയല്‍ രേഖ നല്കാനുള്ള നീക്കമാണ് നേറ്റിവിറ്റി കാർഡിലൂടെ സർക്കാർ നടത്താൻ നോക്കുന്നത്. ഒരാള്‍ കേരളീയനാണ് എന്ന് സാക്ഷ്യപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിലവില്‍ നല്‍കിവരുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് മാതൃക ഉള്‍ക്കൊണ്ടു കൊണ്ടാണ് നേറ്റിവിറ്റി കാര്‍ഡ് നടപ്പാക്കുന്നത്. കേരള സര്‍ക്കാര്‍ നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കും സാമൂഹ്യ ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമാകുന്ന തരത്തിലുള്ള ആധികാരിക രേഖയായി നേറ്റിവിറ്റി കാര്‍ഡിനെ മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഇതര സംസ്ഥാനത്തുനിന്നുള്ള, ആറു മാസം സംസ്ഥാനത്ത് താമസിക്കുന്ന ഒരു കുടുംബത്തില്‍ ജനിക്കുന്ന കുഞ്ഞിന് കേരളത്തില്‍ നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് അര്‍ഹതയുണ്ട്. ഫോട്ടോ പതിച്ച, കാര്‍ഡ് രൂപത്തിലുള്ള ഇതു ദുരുപയോഗം ചെയ്യുമെന്നുറപ്പാണ്. റോഹിഗ്യന്‍, ബംഗ്ലാദേശികളടക്കം നിരവധി പേരാണ് വ്യാജ ആധാര്‍ കാര്‍ഡുകളുമായി കേരളത്തില്‍ എത്തിയിട്ടുള്ളത്. നിരവധി പേര്‍ പിടിയിലായിട്ടുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ നേറ്റിവിറ്റി കാര്‍ഡ് നല്കുന്നതോടെ പൗരത്വ രേഖയായി ഇവര്‍ക്ക് ഉപയോഗിക്കാനാകും.
മാത്രമല്ല പൗരത്വ രേഖ നല്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അത് മറികടന്നാണ് സംസ്ഥാനം പൗരത്വരേഖയ്‌ക്ക് തുല്യമായി ഉപയോഗിച്ചേക്കാവുന്ന കാര്‍ഡ് നല്കാന്‍ ഒരുങ്ങുന്നത്. വിദ്യാഭ്യാസ ആവശ്യത്തിനും മറ്റും നേറ്റിവിറ്റി കാര്‍ഡ് സര്‍ക്കാര്‍ രേഖയാക്കും. എന്നാല്‍ ദേശീയ അടിസ്ഥാനത്തില്‍ കേരള നേറ്റിവിറ്റി കാര്‍ഡ് അംഗീകരിക്കണമെന്നില്ല. ഇത് കേരളത്തിലെ വിദ്യാര്‍ത്ഥികളെ പെരുവഴിയിലാക്കും. ഇതോടെ സമൂഹത്തെ രണ്ട് തട്ടിലാക്കും.
















