ന്യൂദല്‍ഹി: ആയുധനിര്‍മ്മാണരംഗത്ത് ആഗോളതലത്തില്‍ കുതിയ്‌ക്കുന്ന ഇന്ത്യയ്‌ക്ക് പൂട്ടിടാന്‍ അന്താരാഷ്‌ട്ര ഗൂഢാലോചനകള്‍ തുടങ്ങി. ഇസ്രയേലിന്റെ ഹാരൊപ് എന്ന ഡ്രോണിനെ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ (Reverse Engineering) ഇന്ത്യ നിര്‍മ്മിച്ചു എന്ന ആരോപണം ഉയര്‍ത്തിയിരിക്കുന്നത് അസര്‍ബൈജാനാണെങ്കിലും ഇതിന് പിന്നില്‍ കളിക്കുന്നത് തുര്‍ക്കിയാണെന്ന് കരുതുന്നു. കാരണം അസര്‍ബൈജാന് ആയുധങ്ങള്‍ നല്‍കി സഹായിക്കുന്ന രാജ്യമാണ് തുര്‍ക്കി. റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ ഒരു രാജ്യത്തിന്റെ ആയുധം പുനര്‍നിര്‍മ്മിയ്‌ക്കുക എന്നത് ആയുധരംഗത്തെ വലിയ കുറ്റമാണ്. എന്നാല്‍ ഇന്ത്യ ഇസ്രയേലിന്റെ ഡ്രോണ്‍സാങ്കേതികവിദ്യ അനുകരിച്ചിട്ടില്ലെന്ന ഇസ്രയേലിന്റെ പ്രസ്താവനയോടെ തുര്‍ക്കിയുടെ ഈ നീക്കം പൊളിഞ്ഞു.
എന്താണ് റിവേഴ്സ് എഞ്ചിനീയറിംഗ്?
ആയുധ വ്യവസായത്തിലെ റിവേഴ്‌സ് എഞ്ചിനീയറിംഗ് എന്നത് വിദേശരാജ്യങ്ങളുടെ ആയുധങ്ങളെ അതുപോലെ തന്നെ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സൂത്രവിദ്യയാണ്. വിദേശരാജ്യങ്ങളുടെ മിസൈലുകൾ, ഡ്രോണുകള്‍ എന്നിവയുടെ സൈനിക ഹാർഡ്‌വെയറുകൾ വിഘടിപ്പിച്ച് മനസ്സിലാക്കുന്ന പ്രക്രിയയാണ് ഇത്. അവയുടെ രൂപകൽപ്പന, പ്രവർത്തനം, നിർമ്മാണ രീതികൾ എന്നിവ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ വിശകലനം ചെയ്യുന്നു. ഈ “ബാക്ക്‌വേർഡ് എഞ്ചിനീയറിംഗ്” പ്രതിരോധ നിർമ്മാതാക്കൾക്ക് യഥാർത്ഥ ബ്ലൂപ്രിന്‍റുകളുടെ സഹായം ഇല്ലാതെ തന്നെ സാങ്കേതികവിദ്യ പകർത്താനോ നന്നാക്കാനോ മെച്ചപ്പെടുത്താനോ വഴിയൊരുക്കുന്നു. ഇത് പലപ്പോഴും കഴിവുകളിലെ വിടവുകൾ നികത്താൻ ഉപയോഗിക്കുന്നു. ഇത് ചാരപ്രവര്‍ത്തനം പോലെ യാതൊരു സദാചാരവുമില്ലാത്ത പ്രവര്‍ത്തിയായി കണക്കാക്കുന്നു.
നിഷേധിച്ച് ഇന്ത്യയും ഡവാരോയും; ഇന്ത്യയെ പിന്തുണച്ച് ഇസ്രയേല്‍
അസര്‍ബൈജാന്റെ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു. ഈയിടെ അര്‍മീനിയ പുറത്തിറക്കിയ ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ ഇസ്രയേലിന്റെ ഹാരൊപ് എന്ന ഡ്രോണിന്റെ അനുകരണമാണെന്നും ഇത് അര്‍മീനിയയ്‌ക്ക് നിര്‍മ്മിച്ച് നല്‍കിയത് ഇന്ത്യയാണെന്നുമാണ് അസര്‍ബൈജാന്റെ ആരോപണം. അസര്‍ബൈജാനെക്കൊണ്ട് ഈ ആരോപണം ഉന്നയിപ്പിക്കുന്നത് തുര്‍ക്കിയാണെന്ന് കരുതുന്നു. എന്നാല്‍ ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ പരിശോധിച്ച ശേഷം അസര്‍ബൈജാന്റെ ഈ ആരോപണം ഇന്ത്യ നിഷേധിച്ചു. അര്‍മീനിയയ്‌ക്ക് വേണ്ടി ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് ഡവാരോ എന്ന അര്‍മീനിയന്‍ കമ്പനിയാണ്. ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണിന്റെ നിര്‍മ്മാണവുമായി ഇന്ത്യയ്‌ക്ക് യാതൊരു ബന്ധവുമില്ലെന്ന് ഡവാരോ നിസ്സംശയം തുറന്ന് പറഞ്ഞിട്ടുണ്ട്. ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണിനെ തലനാരിഴ ഏഴായി കീറി പരിശോധിച്ച ശേഷം ഈ ഡ്രോണ്‍ നിര്‍മ്മാണത്തിലെ ഇന്ത്യയുടെ പങ്കാളിത്തം ഇസ്രയേലും നിഷേധിച്ചു.
തുര്‍ക്കിയും അസര്‍ബൈജാനും സഖ്യശക്തികളാണ്. ഈയിടെ അസര്‍ബൈജാനെതിരെ ശത്രുരാജ്യമായ അര്‍മീനിയ ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിന് കാരണം അര്‍മീനിയയ്‌ക്ക് ഇന്ത്യ നല്‍കിയ ആയുധങ്ങളാണ്. ഇന്ത്യയുടെ പിനാക മിസൈല്‍, ആകാശ് തീര്‍ വ്യോമപ്രതിരോധസംവിധാനം, അറ്റാ ഗ് സ് (എടിഎജിഎസ്) പോലുള്ള യുദ്ധടാങ്കുകള്‍ എന്നിവയാണ് അര്‍മീനിയയെ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാപ്തരാക്കിയത്. ഇതോടെയാണ് അര്‍മീനിയ പുതുതായി വിപണിയില്‍ ഇറക്കിയ ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണിനെതിരെ അസര്‍ബൈജാന്‍ ശക്തമായ ആരോപണം ഉന്നയിക്കുന്നത്.
ഇന്ത്യ ഇസ്രയേലിന്റെ ഡ്രോണിനെ റിവേഴ്സ് എഞ്ചിനീയറിംഗ് നടത്തിയിട്ടില്ല
ആയുധനിര്‍മ്മാണത്തില്‍ പങ്കാളിയായ രാജ്യത്തിന്റെ ഡിസൈനുകളും സാങ്കേതിക വിദ്യകളും ഒരു തരത്തിലും അനുകരിക്കാന്‍ പാടില്ലെന്നത് ആയുധ ഇടപാടിലെ അലിഖിത നിയമമാണ്. ഇത് ഇന്ത്യ ലംഘിച്ചു എന്ന് വരുത്തിത്തീര്‍ക്കാനാണ് അസര്‍ബൈജാന്റെ ലക്ഷ്യം. അങ്ങിനെ വന്നാല്‍ പിന്നെ ഇന്ത്യയെ ആയുധനിര്‍മ്മാണത്തില്‍ പങ്കാളിയാക്കാന്‍ ലോകരാഷ്‌ട്രങ്ങള്‍ മടിയ്‌ക്കും. ഇത് ഇന്ത്യയുടെ ആയുധരംഗത്തെ ഭാവിയിലെ കുതിപ്പിന് തടയിടും. മോദിയുടെ പ്രതിരോധരംഗത്തെ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് വിലങ്ങിടാനുള്ള തുര്‍ക്കി നേതാവ് എര്‍ദോഗാന്റെ ഗൂഢാലോചനയാണിത് എന്നാണ് കരുതപ്പെടുന്നത്. ഇത് തന്നെയാണ് ഈ ആരോപണം ഉന്നയിക്കുന്നതിലൂടെ അസര്‍ബൈജന്‍ ലക്ഷ്യമാക്കുന്നത്. ഇസ്രയേലും ഇന്ത്യയും തമ്മില്‍ സംയുക്തമായി ഡ്രോണുകളും മിസൈലുകളും ഉള്‍പ്പെടെ നിരവധി ആയുധങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിംഗിലൂടെ പങ്കാളി രാജ്യത്തിന്റെ ആയുധസാങ്കേതികവിദ്യ സൂത്രത്തില്‍ അനുകരിക്കുന്നവരാണ് എന്ന് വരുന്നത് നാണക്കേടാണ്. ആ പരിതാപകരമായ സ്ഥിതിയിലേക്ക് ഇന്ത്യയെ തള്ളിവിടാനാണ് അസര്‍ബൈജാനും തുര്‍ക്കിയും ആഗ്രഹിയ്‌ക്കുന്നത്. ഫ്രാന്‍സുമായി ഇന്ത്യ യുദ്ധവിമാന എഞ്ചിനുകളും റഫാല്‍ യുദ്ധവിമാനങ്ങളും വരെ നിര്‍മ്മിയ്‌ക്കാനുള്ള പദ്ധതിയ്‌ക്ക് കരാറില്‍ ഒപ്പുവെച്ച സന്ദര്‍ഭത്തിലാണ് അസര്‍ബൈജാന്റെ ഈ ആരോപണം എന്നതും യാദൃച്ഛികമല്ല.
ഇസ്രയേലിന്റെ ഹാരൊപ് എന്ന ഡ്രോണിന്റെ ഡിസൈനും സാങ്കേതികവിദ്യയും ഇന്ത്യ റിവേഴ്സ് എഞ്ചിനീയറിങ്ങിലൂടെ പുനസൃഷ്ടിച്ച് ആ സാങ്കേതിക വിദ്യ മറ്റൊരു രാജ്യമായ അര്‍മീനിയയ്‌ക്ക് കൈമാറി എന്ന് അസര്‍ബൈജാന്‍ ആരോപിക്കുമ്പോള്‍ കളങ്കിതമാകുന്നത് ഇന്ത്യയുടെ വിശ്വാസ്യതയാണ്. ഈ ആരോപണം തുര്‍ക്കിയുടെ നിര്‍ദേശപ്രകാരമായിരിക്കാം അസര്‍ബൈജാന്‍ ഉയര്‍ത്തിയത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഹാരൊപ് ഡ്രോണിന്റെ സാങ്കേതിക വിദ്യയെ ഇന്ത്യ ഒരിയ്‌ക്കലും പുനസൃഷ്ടിച്ചിട്ടില്ലെന്നും ഡ്രാഗണ്‍ ഫ്ലൈ 3 യ്‌ക്ക് ഇന്ത്യയുമായി ബന്ധമില്ലെന്നും പരിശോധനകള്‍ക്ക് ശേഷം ഇസ്രയേല്‍ തന്നെ തുറന്ന് പറഞ്ഞതോടെ ഇന്ത്യ പ്രതിച്ഛായ തിരിച്ചുപിടിച്ചിട്ടുണ്ട്.
ഇസ്രയേലും അസര്‍ബൈജാനും തമ്മിലുള്ള ആയുധ ബന്ധം .
അസര്‍ബൈജാന് ഹാരൊപ് എന്ന ഡ്രോണ്‍ ഇസ്രയേല്‍ നല്‍കിയിട്ടുണ്ട്. അസര്‍ബൈജാനുമായി ഇസ്രയേലിന് ആയുധ ഇടപാടുണ്ട്. അര്‍മീനിയയ്‌ക്കെതിരായ യുദ്ധത്തില്‍ അസര്‍ബൈജാന് വലിയ വിജയം 2020ല്‍ നേടിക്കൊടുത്തത് ഹാരൊപ് ഡ്രോണ്‍ ആണ്. അന്ന് നഗാര്‍ണോ-കരാബാക് യുദ്ധത്തില്‍ അര്‍മീനിയയുടെ പ്രതിരോധത്തെ തകര്‍ത്തു തരിപ്പണമാക്കാന്‍ ഹാരൊപ് ഡ്രോണ്‍ സഹായിച്ചിരുന്നു. എന്നാല്‍ അര്‍മീനിയ തദ്ദേശീയമായി നിര്‍മ്മിച്തത് എന്ന് അവകാശപ്പെട്ട് ഡ്രാഗണ്‍ ഫ്ലൈ 3 എന്ന ഡ്രോണ്‍ പുറത്തിക്കിയത് മുതല്‍ അസര്‍ബൈജാന് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ഇനി അര്‍മീനിയയും ഡ്രോണ്‍ യുദ്ധത്തിന് പ്രാപ്തരായിരിക്കുന്നു എന്നത് അസര്‍ബൈജാനെ ഭീതിയിലാഴ്‌ത്തിയിരിക്കുകയാണ്. ഇതോടെയാണ് ഇന്ത്യയ്‌ക്കെതിരെ ആരോപണവുമായി അസര്‍ബൈജാന്‍ രംഗത്തെത്തിയത്. ഇന്ത്യയ്‌ക്ക് ഡ്രാഗഗണ്‍ 3 ഡ്രോണുമായി യാതൊരു ബന്ധവുമില്ലെന്നതാണ് വാസ്തവം.
















