കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിസ്‌കാരമുറി ഒരുക്കിയത് വിവാദമാകുന്നു. ജീവനക്കാര്‍ക്ക് ജോലി സമയത്തും നിസ്‌കരിക്കുവാനാണ് മുറി നല്‍കിയിരിക്കുന്നത്. അഡ്മിനിസ്‌ട്രേറ്റീവ് മന്ദിരത്തിലെ രണ്ടാം നിലയില്‍ വൈസ്ചാന്‍സലറുടെ ഓഫീസിന് മുകളിലാണ് ഒരു വിഭാഗം ജീവനക്കാര്‍ ഇപ്പോള്‍ നിസ്‌കരിക്കുന്നത്. സ്ത്രീകളുടെ വിശ്രമത്തിനാണ് ഈ മുറി ഉപയോഗിച്ചിരുന്നത്.
സ്ത്രീകളുടെ വിശ്രമമുറി എന്നാണ് ബോര്‍ഡ് വച്ചിരിക്കുന്നതെങ്കിലും നിസ്‌കാരം നടക്കുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അവിടേയ്‌ക്കുള്ള പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. സിപിഎം അനദ്ധ്യാപക സംഘടനയുടെ ഒത്താശയോടെയാണ് ഈ നീക്കമെന്ന് ആരോപണമുണ്ട്. വൈകിട്ട് പെരുമ്പാവൂരില്‍ നിന്നും കാമ്പസില്‍ എത്തുന്ന ചിലരുടെ നേതൃത്വത്തില്‍ മത പഠനവും നടക്കുന്നുണ്ടെന്ന് എബിവിപി നേതാക്കള്‍ പറഞ്ഞു.
2022 മുതല്‍ സര്‍വകലാശാലയില്‍ റംസാന്‍ നോമ്പ് കാലത്ത് ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കുന്നത് പതിവാണ്. ഇടതുപക്ഷ സംഘടനകളാണ് ഇഫ്താര്‍ പാര്‍ട്ടിക്ക് നേതൃത്വം നല്‍കുന്നത്. സര്‍വകലാശാലയുടെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇത് സംബന്ധിച്ച് ക്ഷണപത്രിക പോസ്റ്റ് ചെയ്ത് തുടങ്ങിയത് പെരുമ്പാവൂരില്‍നിന്നും എത്തുന്ന ഒരു ഇടതുപക്ഷ സംഘടനയിലെ ജീവനക്കാരിയാണ്. സര്‍വകലാശാല രജിസ്ട്രാറുടെ അനുമതിയോടെ നടത്തുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ സര്‍വകലാശാല അധികാരികളും പതിവായി പങ്കെടുക്കാറുണ്ട്.
കഴിഞ്ഞവര്‍ഷം സര്‍വകലാശാലയുടെ പരീക്ഷ വിഭാഗത്തിന്റെ ചുമതലയുള്ള അദ്ധ്യാപികയാണ് ഇഫ്താര്‍ വിരുന്നില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. മുന്‍ വര്‍ഷങ്ങളില്‍ സര്‍വകലാശാലയുടെ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ പാര്‍ട്ടിയില്‍ പുറത്ത് നിന്നുള്ളവരാണ് കൂടുതലും പങ്കെടുക്കാറുള്ളത്. ബാങ്ക് വിളിച്ച് മതപരമായാണ് ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നത്. ഇവിടെ നടത്തുന്ന ഇഫ്താര്‍ വിരുന്നുകള്‍ക്ക് എവിടെ നിന്നാണ് ഫണ്ട് ലഭിക്കുന്നതെന്നത് സംബന്ധിച്ച് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിജയദശമി ദിനത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുവാന്‍ സര്‍വകലാശാലയില്‍ സൗകര്യം നല്‍കാത്ത അധികൃതരാണ് നിസ്‌കാര മുറിയൊരുക്കുകയും ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പി ക്കുകയും ചെയ്തിരിക്കുന്നത്. സിപിഎം നോമിനിയായി കാലിക്കറ്റ് സര്‍വകലാശാല വി സിയാകാനുള്ള താത്കാലിക വിസിയുടെ ശ്രമം പരാജയ പ്പെട്ടിരുന്നു. യുഡിഎഫിന് ഭരണം ലഭിച്ചാല്‍ മുസ്ലിംലീഗ് വഴി സംസ്കൃത സര്‍വകലാശാലയില്‍ വിസിയാകാനാണ് പുതിയ മുസ്ലിംപ്രീണനമെന്ന് എബിവിപി ആരോപിച്ചു.
















