കൊല്‍ക്കൊത്ത : മമത ബാനര്‍ജി പലവിധ തടസ്സവാദങ്ങള്‍ ഉന്നയിച്ച് എസ് ഐആര്‍ നിര്‍ത്തിവെയ്‌പ്പിക്കാന്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചെങ്കിലും അതിനെ തടഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. എന്തായാലും എസ് ഐആര്‍ പൂര്‍ത്തിയാക്കിയേ പറ്റൂ എന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബംഗാള്‍ സര്‍ക്കാരും തമ്മില്‍ പരസ്പരം വിശ്വാസ്യത ഇല്ലാത്ത സാഹചര്യത്തില്‍ ജഡ്ജിമാരെ എസ് ഐ ആര്‍ പ്രക്രിയയ്‌ക്ക് മേല്‍നോട്ടം വഹിയ്‌ക്കാന്‍ നിയമിക്കാമെന്നും സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ സുപ്രീംകോടതി ബെഞ്ച് നിര്‍ദേശിച്ചു.
“ഏറ്റവും പരമപ്രധാനമായ കാര്യം എസ് ഐ ആര്‍ പൂര്‍ത്തിയാക്കുക എന്നതാണ്. സമയാസയമങ്ങളില്‍ ഇടക്കാല ഉത്തരവുകള്‍ ഇക്കാര്യത്തില്‍ നല്‍കുന്നുണ്ട്. ആരോപണങ്ങളും പ്രത്യാരോപണങ്ങളം അടിയ്‌ക്കടി കാണുമ്പോള്‍ മനസ്സിലാകുന്നത് ബംഗാള്‍ സര്‍ക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ പരസ്പരം വിശ്വാസക്കുറവ് ഉണ്ടെന്നതാണ്. ഈ സാഹചര്യത്തില്‍ എസ് ഐ ആര്‍ പ്രക്രിയ നിരീക്ഷിക്കാനുള്ള ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാരായി (ഇആര്‍ഒ) ജഡ്മിമാരെ നിയമിക്കാം”- ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നിര്‍ദേശിച്ചു.
ഇലക്ടറല്‍ രജിസ്ട്രാര്‍ ഓഫീസര്‍മാരായി (ഇആര്‍ഒ) ജോലി ചെയ്യാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ (എസ് ഡിഎം) നിലവാരമുള്ള ഗ്രൂപ്പ് ബി ഓഫീസര്‍മാരെ മമത ബാനര്‍ജി നല്‍കാത്ത സാഹചര്യത്തിലാണ് ഇതിനായി ജഡ്ജിമാരെ നിയമിക്കാമെന്ന് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്.
എന്തായാലും പശ്ചിമ ബംഗാളിൽ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്റെ ആദ്യ ഘട്ടം അവസാനിച്ചു. കരട് പട്ടിക 2025 ഡിസംബറില്‍ പ്രസിദ്ധീകരിച്ചു. 58 ലക്ഷം പേരെ ആദ്യഘട്ട എസ് ഐ ആറിലൂടെ ഒഴിവാക്കിയിരുന്നു. 24 ലക്ഷം പേർ ‘മരിച്ചു’ എന്നും 19 ലക്ഷം പേർ ‘താമസം മാറി’ എന്നും 12 ലക്ഷം പേർ ‘കാണാനില്ല’ എന്നും 1.3 ലക്ഷം പേർ ‘ഇരട്ടവോട്ടുകൾ’ എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ എസ് ഐ ആര്‍ പ്രക്രിയയിലൂടെ കണ്ടെത്തി.
കരട് പട്ടികയിൽ നിന്ന് അന്യായമായി പേരുകൾ ഒഴിവാക്കപ്പെട്ടവരുടെ കാര്യമാണ് ഇപ്പോള്‍ പരിശോധിച്ചുവരുന്നത്. പരാതികളുള്ള അപേക്ഷകളിൽ തീരുമാനമായ ശേഷം അടുത്ത വർഷം ഫെബ്രുവരിയിൽ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം പശ്ചിമ ബംഗാളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കും. ഫെബ്രുവരി 28ന് അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ കുറ്റമറ്റ, പരാതികളില്ലാത്ത വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുക എന്നതാണ് ലക്ഷ്യമെന്നും ആവശ്യമെങ്കില്‍ ഇലക്ഷന്‍ കമ്മീഷനോട് സമയം കൂട്ടിച്ചോദിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ പറഞ്ഞു.
4 ലക്ഷത്തി 66 ആയിരത്തിലധികം വോട്ടർമാരുടെ വിവരങ്ങൾ ഇപ്പോഴും ജില്ലാ മജിസ്ട്രേറ്റുകളുടെയും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പരിശോധനയ്‌ക്കായി കാത്തിരിക്കുകയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ മനോജ് കുമാര്‍ ചൂണ്ടിക്കാട്ടി.
ഡോക്യുമെന്റേഷൻ പ്രശ്നങ്ങൾ കാരണം, ഏകദേശം 30 ലക്ഷത്തോളം വോട്ടർമാരുടെ രേഖകൾ മൈക്രോ ഒബ്സർവർമാർ വഴി പുനഃപരിശോധനയ്‌ക്കായി ഇആർഒകൾക്കും എഇആർഒകൾക്കും ഇതിനകം അയച്ചിട്ടുണ്ട്. 20 ലക്ഷം വോട്ടർ രേഖകളുടെ തീരുമാനങ്ങൾ ഇനിയും തീർപ്പാക്കേണ്ടതുണ്ട്. തീർപ്പാക്കാത്ത എല്ലാ കേസുകളും പരിഹരിക്കപ്പെടുന്നതുവരെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കാൻ കഴിയില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസ് വ്യക്തമാക്കി.
2002 ലാണ് ബംഗാളിൽ ഏറ്റവും ഒടുവിൽ എസ്‌ഐആർ നടത്തിയത്.
















