മട്ടാഞ്ചേരി: നാവികസേനയുടെ കപ്പല്‍ വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയ കേസിലെ നാലാം പ്രതിയെ ഇടുക്കിയില്‍ നിന്ന് കര്‍ണ്ണാടക പോലീസ് പിടികൂടി. ബംഗാള്‍ സ്വദേശി അലിഫ് ഇസ്ലാമി(21) നെയാണ് മറയൂരില്‍ നിന്ന് പിടികൂടിയത്. കേസില്‍ ഇതിനകം മൂന്ന് പേര്‍ കസ്റ്റഡിയിലാണ്. ഒളിവിലായ ബംഗ്ലാദേശ് സ്വദേശിയെ പോലീസ് തിരയുകയാണ്.
കൊച്ചിന്‍ കപ്പല്‍ശാലയിലും, ഉഡുപ്പിയിലെ കൊച്ചി കപ്പല്‍ശാല ശാഖയിലും കരാര്‍ ജോലി ചെയ്യവേയാണ് വിവരങ്ങള്‍ ഇവര്‍ കൈമാറിയത്. ഉത്തര്‍പ്രദേശ് സുല്‍ത്താന്‍പൂര്‍ സ്വദേശികളായ രോഹിത് (29) സാന്‍ഡ്രി (37), അഹമ്മദാബാദ് സ്വദേശിയായ ഹിരേന്ദ്രകുമാര്‍ എന്നിവരെ 2025 നവംബറില്‍ ദേശസുരക്ഷാ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ കര്‍ണാടക മാല്‍പേ പോലീസ് പിടികൂടിയിരുന്നു.
കപ്പല്‍ശാല അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് നടപടി. ഉഡുപ്പി കപ്പല്‍ശാല ശാഖ ഉപകരാറുകാരായ സുഷമ മറ്റെന്‍ പ്രൈവറ്റ് ലിമിറ്റഡിലെ കരാര്‍ ജോലിക്കാരാണിവര്‍. ഭാരതീയ ന്യായ സംഹിത വകുപ്പ് 152, ഔദ്യോഗിക രഹസ്യ വിവരം കൈമാറല്‍ നിയമം 1923ലെ സെക്ഷന്‍ 3, 5 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. രോഹിതും സാന്‍ഡ്രിയും കൊച്ചി കപ്പല്‍ശാലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ക്ക് മൊബൈല്‍ സിം കാര്‍ഡ് വാങ്ങി നല്‍കിയെന്നതാണ് ഹിരേന്ദ്രകുമാറിനെതിരെയുള്ള കേസ്.
നാവികസേനയുടെ കപ്പലുകളുടെ രഹസ്യപട്ടിക, തിരിച്ചറിയല്‍ നമ്പര്‍, രഹസ്യവിവരങ്ങള്‍, അറ്റകുറ്റപ്പണി വിവരങ്ങള്‍ എന്നിവയാണ് വാട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക് എന്നിവ വഴി ഇവര്‍ പാകിസ്ഥാന്‍ ഏജന്റിന് പണംവാങ്ങി കൈമാറിയത്. 18 മാസത്തോളം രോഹിതും സാന്‍ഡ്രിയും രഹസ്യവിവര കൈമാറ്റം നടത്തിയതായാണ് വിവരം. ബംഗ്ലാദേശ് സ്വദേശി ഒളിവിലാണെന്നും ഇയാള്‍ക്കായി അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ രഹസ്യം ചോര്‍ത്തല്‍ കേസിലുള്‍പ്പെട്ടോയെന്നും അന്വേഷിച്ച് വരികയാണ്.
















