തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ കണക്കുകൾ സംബന്ധിച്ച് ഓഡിറ്റ് റിപ്പോർട്ടിൽ തുറന്നുകാട്ടപ്പെട്ട വീഴ്ചകളെല്ലാം ബോർഡിന്റേതെന്ന് ‘ഏറ്റെടുത്ത്’ (ആർക്കോവേണ്ടി) തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവുകണക്കുകളിൽ പിഴവുകൾ ഉണ്ട്, അത് റിപ്പോർട്ട് തയാറാക്കിയ ഓഡിറ്റർക്ക് ദേവസ്വംബോർഡ് കൃത്യമായ കണക്കുകൾ കൊടുക്കാത്തതാണെന്നാണ് ജയകുമാറിന്റെ വിശദീകരണം. ഫെബ്രുവരി 26 ന് മുമ്പ് കോടതിക്ക് വിശദ റിപ്പോർട്ട് കൊടുക്കുമ്പോൾ വീഴ്ചകളെല്ലാം തിരുത്തുമെന്ന് പ്രസിഡന്റ് പറഞ്ഞു. അതോടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് ജയകുമാർ അവകാശപ്പെട്ടു.
ഇന്ന് ചേർന്ന ബോർഡ് യോഗത്തിന് ശേഷം തീരുമാനങ്ങൾ അറിയിക്കുകയായിരുന്നു പ്രസിഡന്റ്. കണക്കുകൾ കൃത്യമാക്കുമ്പോൾ 99 ലക്ഷം രൂപയുടെ കുറവുണ്ടാകുമെന്നും എന്നാൽ ഒരു പൈസപോലും ബോർഡിന്റെ അക്കൗണ്ടിൽനിന്ന് എടുക്കില്ലെന്നും വിശദീകരിച്ചു. 3.85 സ്‌പോൺസർ ഷിപ്പ് വഴികിട്ടാനുണ്ട്. 1.15 കോടി ഈ സംഗമത്തിന്റെ ചെലവുവഴിക്ക് കൊടുക്കാനുണ്ടെന്നു പറഞ്ഞ പ്രസിഡന്റ്, അദാനി കമ്പനി ഉൾപ്പെടെയുള്ളവർ സ്‌പോൺസർഷിപ്പിൽ നൽകാമെന്ന് പറഞ്ഞിട്ടുള്ള തുക വലുതായി ഉണ്ടെന്നും അത് കിട്ടുമെന്നും പ്രസിഡന്റ് പറഞ്ഞു.
വിശദമായ കണക്കുകൾ കോടതിയിൽ കൊടുക്കുന്നതോടെ ‘പ്രശ്‌നമെല്ലാം തീരുമെന്ന്’ ജയകുമാർ അവകാശപ്പെട്ടു.
എന്നാൽ, കോടതി വിലക്ക് ലംഘിച്ച് ബോർഡിന്റെ ഫണ്ടിൽനിന്ന് പണം എടുക്കരുതെന്ന നിർദ്ദേശം ലംഘിച്ചതുൾപ്പെടെയുള്ള വിഷയങ്ങൾ കണക്കുകൊടുത്താൽ തീരുമെന്ന വാദം മറ്റൊരു വെല്ലുവിളിയാണ്. ഓഡിറ്റ് റിപ്പോർട്ടിലെ നെഗറ്റീവ് പരാമർശങ്ങൾ ‘ഞങ്ങൾ അർഹിക്കുന്നില്ലെന്നും’ അത് മാറ്റിയെടുക്കുമെന്നും ജയകുമാർ പറഞ്ഞു. ബോർഡ് മെമ്പർ കെ. രാജുവും വാർത്താ സമ്മേളനത്തിൽ ഉണ്ടായിരുന്നു.











