എസ്.എന്‍.പി.എല്‍
ഇന്ദിരാഗാന്ധിയുടെ ദാരുണമായ കൊലപാതകത്തിന് ശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ലമെന്ററി ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് മകന്‍ രാജീവ് ഗാന്ധി അധികാരത്തിലെത്തിയത്. ഇക്കാലത്താണ് മൊഴി ചെല്ലപ്പെട്ട ഭര്‍ത്താവില്‍നിന്ന് ചെലവിന് കിട്ടണമെന്നാവശ്യപ്പെട്ട് ബീഗം ഷാബാനു നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ അനുകൂല വിധി ഉണ്ടായത്.
സുപ്രീംകോടതിയുടെ ആ ഉത്തരവ് ഇസ്ലാമിക നിയമങ്ങള്‍ക്ക് എതിരാണെന്നും ഇത് അസാധുവാക്കിക്കൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റ് പുതിയ നിയമം നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്രശ്‌നം ഉന്നയിച്ചത് കേരളത്തില്‍നിന്നുള്ള ലീഗ് എംപിമാരായ ഇബ്രാഹിം സുലൈമാന്‍ സേട്ടുവും ജി.എം. ബനാത്ത്‌വാലയുമാണ്. ഇസ്ലാമിക നിയമം വ്യാഖ്യാനിക്കാന്‍ ഭരണഘടനാ കോടതികള്‍ക്ക് അധികാരമില്ലെന്നും അതിനുള്ള അവകാശം മുസ്ലിം മതപണ്ഡിതര്‍ക്കുമാണെന്നാണ് അവര്‍ വാദിച്ചത്.
പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടായിട്ടും ലീഗിന്റെയും ഇസ്ലാമിക മതമൗലികവാദികളുടെയും ആവശ്യം അംഗീകരിച്ച് ഇത് സംബന്ധിച്ച് ജി.എം. ബനാത്ത്‌വാല അവതരിപ്പിച്ച സ്വകാര്യ ബില്ല് ഏറ്റെടുത്ത് ഇസ്ലാമിക ശരിയത്ത് ശരിവയ്‌ക്കുന്ന നിയമം രാജീവ്ഗാന്ധിയുടെ കോണ്‍ഗ്രസ് പാസാക്കി. 1986 മെയ് 19 ന് ആണ് ജീവനാംശം ബില്ല് എന്ന പ്രമാദമായ ഈ നിയമനിര്‍മ്മാണം നടപ്പാക്കിയത്. സ്വതന്ത്ര, പരമാധികാര, ജനാധിപത്യ-മതേതര റിപ്പബ്ലിക്കായി ഭാരതം മാറിയിട്ട് 37 വര്‍ഷം പൂര്‍ത്തിയായപ്പോഴാണ് നെഹ്‌റുവിന്റെ ചെറുമകന്‍ ഇസ്ലാമിക ഭരണക്രമത്തിന് തുടക്കം കുറിക്കാന്‍ സ്വതന്ത്ര ഭാരതത്തിന്റെ പാര്‍ലമെന്റിനെ വേദിയാക്കിയത്. ഇതോടെയാണ് രാജ്യത്ത് ഇസ്ലാമിക ഭീകരവാദം ആഭ്യന്തര സുരക്ഷക്ക് വെല്ലുവിളിയായി വളര്‍ന്നു തുടങ്ങിയത്. കോണ്‍ഗ്രസിന്റെ തകര്‍ച്ച തുടങ്ങിയതും ഇതോടെയാണെന്ന് ചരിത്രം.
ഇതിന് സമാനമായ സമീപനമാണ് ആ നിയമനിര്‍മ്മാണത്തിന് നാല്‍പതാണ്ട് പൂര്‍ത്തിയാകുന്ന 2026 ല്‍ തെരഞ്ഞെടുപ്പ് വിജയം പ്രതീക്ഷിച്ച് വി.ഡി. സതീശനും പരീക്ഷിക്കുന്നത്. മതരാഷ്‌ട്രവാദം ജീവവായുവായി കരുതുന്ന ജമാ അത്ത് ഇസ്ലാമിയെ വെള്ളപൂശി വോട്ട് നേടാന്‍ ദിനംപ്രതി എന്നോണം സതീശന്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ തെക്കേ ഇന്ത്യന്‍ പാര്‍ട്ടിയായി മാറിയ കോണ്‍ഗ്രസിനെ എന്നന്നേക്കുമായി തെക്കോട്ടെടുക്കുന്ന പ്രക്രിയക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്.
ഇയാളുടെ ‘പുതുയുഗം’ ഖിലാഫത്തിന്റെ പുതുയുഗമാകുമോ എന്നാണ് മറ്റുള്ളവരുടെ ആശങ്ക. ഒരു നൂറ്റാണ്ട് മുമ്പ് ഇറാനിലെ ഭരണാധികാരിയെ ബ്രിട്ടന്‍ പുറത്താക്കിയതിനെതിരെ ഇസ്ലാമിക ഖിലാഫത്തിനെ കോണ്‍ഗ്രസിനോട് കൂട്ടിക്കെട്ടി മലബാറില്‍ നടന്ന ഹിന്ദു വംശഹത്യയുടെ പാപക്കറയില്‍നിന്ന് കോണ്‍ഗ്രസിന് ഒരുകാലത്തും മോചനം കിട്ടാത്തതു പോലെ വി.ഡി. സതീശന്റെ വടക്കുനിന്നുള്ള പടപ്പുറപ്പാട് രണ്ട് നൂറ്റാണ്ട് മുമ്പുണ്ടായ മൈസൂര്‍ പടയോട്ടത്തിന്റെ പുതിയ മുഖമായിട്ടാണ് ചരിത്രബോധമുള്ളവര്‍ വിലയിരുത്തുന്നത്. എങ്ങനെയും മുഖ്യമന്ത്രിക്കസേരയില്‍ എത്താന്‍ വി.ഡി. സതീശനും കോണ്‍ഗ്രസും നടത്തുന്ന ഈ പാദസേവ തീക്കൊള്ളികൊണ്ടുള്ള തലചൊറിയലാണെന്ന് തീര്‍ച്ച.
മുസ്ലിംലീഗിന്റെ ഒരിക്കല്‍ ചത്ത കുതിര എന്ന് വിശേഷിപ്പിച്ച നെഹ്‌റുവിന്റെ പിന്‍മുറക്കാര്‍ ഒരു സംസ്ഥാന ഭരണം വീണ്ടെടുക്കാന്‍ ഇസ്ലാമിക ഭീകരവാദ സംഘടനകള്‍ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റ തീച്ചൂളയില്‍ എരിഞ്ഞടങ്ങിയവരുടേയും ത്യാഗങ്ങള്‍ സഹിച്ചവരേയും അപഹസിക്കുകയാണ് ഈ ‘പുതുയുഗ’ കോണ്‍ഗ്രസുകാരന്‍. ഭാരത വിഭജനത്തിന് കാരണമായ തീവ്ര ഇസ്ലാമിക ആശയങ്ങളും നെഞ്ചേറ്റി, മതേതരത്വത്തിന്റെ ശവമഞ്ചവും പേറി വി.ഡി. സതീശനും കെപിസിസിയും ചരിത്രത്തിന്റെ പുതിയ ചുടുകാട്ടിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്.
















