ധാക്ക: താരിഖ് റഹ്മാന്‍ ഫെബ്രുവരി 16നോ 17 നോ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഎന്‍പി സത്യപ്രതിജ്ഞാച്ചടങ്ങിലേക്ക് ക്ഷണിക്കാന്‍ സാധ്യതയുള്ളതായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. ബംഗ്ലാദേശിലെ പ്രസിഡന്‍റിന്റെ കൊട്ടാരത്തിലായിരിക്കും സത്യപ്രതിജ്ഞാച്ചടങ്ങ്. കാബിനറ്റ് സെക്രട്ടറി ഷേഖ് അബ്ദുര്‍ റഷീദാണ് സത്യപ്രതിജ്ഞാച്ചടങ്ങിന്റെ തീയതി ഫെബ്രുവരി 16ഓ 17ഓ ആയിരിക്കുമെന്ന് പറഞ്ഞത്.
തെരഞ്ഞെടുപ്പില്‍ മൃഗീയ ഭൂരിപക്ഷത്തോടെ (299ല്‍ 213 സീറ്റുകള്‍) ബിഎന്‍പി വിജയിച്ചതിന് പിന്നാലെ പാര്‍ട്ടിയുടെ നേതാവ് താരിഖ് റഹ്മാനെ മോദി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ രാജ്യത്ത് നിന്നും പുറത്താക്കുകയും ഇന്ത്യ അവര്‍ക്ക് അഭയം നല്‍കുകയും ചെയ്ത ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലഞ്ഞ സാഹചര്യത്തില്‍ മോദി പുതിയ പ്രധാനമന്ത്രിയാകാന്‍ പോകുന്ന താരിഖ് റഹ്മാനുമായി ഫോണില്‍ ബന്ധം പുലര്‍ത്തിയത് വലിയ പ്രതീക്ഷ പകരുന്നു.
താരിഖ് റഹ്മാനും ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന ആഗ്രഹമുണ്ട്. താരിഖ് റഹ്മാന്റെ പിതാവും ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രിയുയമായ സിയാവുര്‍ റഹ്മാന്‍ രൂപം നല്‍കിയ ബിഎന്‍പി 20 വര്‍ഷത്തിന് ശേഷം വീണ്ടും അധികാരത്തില്‍ മടങ്ങിയെത്തുകയാണ്. സിയാവുര്‍ റഹ്മാന്‍ 1981ല്‍ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യ ഖാലിദ സിയ നാല് പതിറ്റാണ്ടോളം ബംഗ്ലാദേശ് ഭരിച്ചു. 17 വര്‍ഷം യുകെയില്‍ താമസിച്ചതിന് ശേഷം 2025 ഡിസംബറില്‍ ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വേണ്ടി താരിഖ് റഹ്മാന്‍ മടങ്ങിയെത്തിയെങ്കിലും അദ്ദേഹത്തിന്റെ മാതാവ് ഖാലിദ സിയ മരിച്ചു. അമ്മയുടെ മരണവും 17 വര്‍ഷത്തെ പ്രവാസജീവിതവും പഴയ താരിഖ് റഹ്മാനെ പാടെ മാറ്റിയിരിക്കുകയാണ്. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യത്തില്‍ ഉയര്‍ന്നുവന്ന ബിഎന്‍പി എന്ന പാര്‍ട്ടിയുടെ നേതാവാണെങ്കിലും ഇനി ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധം പുലര്‍ത്തണമെന്ന അഭിപ്രായക്കാരനാണ് താരിഖ് റഹ്മാന്‍. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമി പോലുള്ള മതമൗലികശക്തികള്‍ കീഴടക്കരുതെന്ന ആഗ്രഹം താരിഖ് റഹ്മാന് ഉണ്ട്.
ഷേഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷം ബംഗ്ലാദേശില്‍ താല്‍ക്കാലിക ഭരണം നടത്തിയിരുന്നത് മുഹമ്മദ് യൂനസ് ആണ്. ഇയാള്‍ പാകിസ്ഥാനുമായി കൂട്ടുകൂടുകയും ജമാ അത്തെ ഇസ്ലാമിയെ കയറൂരി വിടുകയും ചെയ്തതോടെ ബംഗ്ലാദേശില്‍ മുഹമ്മദ് യൂനസ് ഭരണചക്രം തിരിച്ച ഒന്നരവര്‍ഷക്കാലം ഇന്ത്യാ വിരുദ്ധ വികാരം കത്തിയാളുകയായിരുന്നു. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും അടര്‍ത്തിയെടുക്കുമെന്ന വെല്ലുവിളി ബംഗ്ലാദേശില്‍ നിന്നും ഉയര്‍ന്നു കേട്ടു. ബംഗ്ലാദേശ് കോടതി ഇന്ത്യയില്‍ കഴിയുന്ന ഷേഖ് ഹസീനയ്‌ക്ക് 21 വര്ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. ഷേഖ് ഹസീനയെ വിട്ടുനല്‍കണമെന്ന് പല തവണ മുഹമ്മദ് യൂനസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യ വിട്ടുനല്‍കിയില്ല. നിരവധി ഹിന്ദുക്കള്‍ ഇക്കാലയളവില്‍ കൊല്ലപ്പെടുകയും ഹിന്ദുപെണ്‍കുട്ടികള്‍ പീഢിപ്പിക്കപ്പെടുകയും ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു.
എന്തായാലും താരിഖ് റഹ്മാന്റെ ബിഎന്‍പി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുകയും ജമാ അത്തെ ഇസ്ലാമിയും ഷേഖ് ഹസീനയെ അട്ടിമറിക്കാന്‍ മുന്നില്‍ നിന്ന എന്‍സിപി എന്ന വിദ്യാര്‍ത്ഥി പാര്‍ട്ടിയും വെറും 70 സീറ്റുകളില്‍ ഒതുങ്ങുകയും ചെയ്തതോടെ ഇന്ത്യയ്‌ക്ക് അല്‍പം ആശ്വാസമുണ്ട്. ഇനി താരിഖ് റഹ്മാന്റെ സര്‍ക്കാരിന് ജമാ അത്തെ ഇസ്ലാമിയെ ചങ്ങലയ്‌ക്കിടാന്‍ കഴിയുമോ എന്നതാണ് പ്രസക്തമായ ചോദ്യം. പാകിസ്ഥാനുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തില്‍ മാറ്റങ്ങളുണ്ടായേക്കും എന്നും കരുതുന്നു. പാകിസ്ഥാന് പൂര്‍ണ്ണമായും അടിയറവ് വെയ്‌ക്കുന്ന രീതിയിലായിരുന്നു മുഹമ്മദ് യൂനസ് പെരുമാറിയിരുന്നത്. ഈ അവസരം മുതലെടുത്ത് ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പുവരുത്താനും ഷേഖ് ഹസീനയ്‌ക്ക് മെച്ചപ്പെട്ട നീതി ലഭിക്കാനും മോദി ശ്രമിയ്‌ക്കും. ഒപ്പം ഇന്ത്യയിലെ പല ബിസിനസ് സ്ഥാപനങ്ങള്‍ക്കും വലിയ ബിസിനസ് ബന്ധങ്ങള്‍ ബംഗ്ലാദേശുമായുണ്ട്. ഇത് പുനരുജ്ജീവിപ്പിക്കാനും മോദി സര്‍ക്കാര്‍ ശ്രമിയ്‌ക്കും.
















