ഏകത എന്നത് ഒന്നാകലാണ്. ശൈഥില്യം മരണമാണ്. ഹിന്ദുസമൂഹത്തിന്റെ ഏകത എന്നാല്‍ ഒരൊറ്റ ശരീരമായി പരിണമിക്കുന്ന പ്രക്രിയയാണ്. വാസ്തവത്തില്‍ അതാണ് ഉള്ളത്. എന്നാല്‍ ഇടക്കാലത്ത് കാഴ്ചവൈകല്യം കൊണ്ട് പല രൂപത്തിലും ഭാവത്തിലുമുള്ള അവയവങ്ങള്‍ പരസ്പരവിരുദ്ധങ്ങളാണെന്ന് തെറ്റിദ്ധരിച്ച് തമ്മിലടിച്ചു. വിഭജിതങ്ങളായി ശരീരം പലതായാല്‍ മരണമാണല്ലോ ഫലം. ഉടലിലെ വൈവിധ്യം ഉയിരിന്റെ വിരുദ്ധതയല്ല. വൈവിധ്യം പ്രകൃതി സഹജമാണ്. വ്യത്യസ്ത സ്വഭാവം, വ്യത്യസ്ത പ്രകൃതം, വിവിധങ്ങളായ രൂപം, വൈവിധ്യമാര്‍ന്ന ഭാഷണം, വിരുദ്ധങ്ങള്‍ എന്നു തോന്നാവുന്ന അഭിരുചികള്‍ ഇവയെല്ലാം പ്രകൃതിയുടെ ഘടന തന്നെയാണ്. എന്നാല്‍ ഇതെല്ലാം പുറമേ പലതായിരിക്കുമ്പോഴും ആന്തരികരസം ഒന്നുതന്നെ്, സമരസത. ഗാന്ധിജി – ഗുരുദേവ കൂടിക്കാഴ്ചയില്‍ വിവിധ പ്രായത്തിലുള്ള മാവില രുചിക്കാന്‍ ഗാന്ധിജിയോട് പറഞ്ഞത് നാം ഓര്‍ക്കേണ്ടതാണ്.
ഏകതയുടെ ചരട് പൊട്ടിയപ്പോള്‍ നാം കീഴടക്കപ്പെട്ടു. ഒന്നാണെന്ന ബോധം ഊട്ടിയുറപ്പിച്ചപ്പോള്‍ നാം വിജയിച്ചു. മതവഴക്കുകൊണ്ടും അഭിപ്രായ ഭിന്നതകൊണ്ടും ഭാരതം ശിഥിലമാകും എന്നു തോന്നിയപ്പോഴാണ് ശങ്കരാചാര്യര്‍ അവതരിച്ചത്. അദ്ദേഹം മുഴുവന്‍ ഭാരതത്തിലും രണ്ടുതവണ ചുറ്റി സഞ്ചരിച്ചു. എല്ലാ വൈവിധ്യങ്ങളെയും സംരക്ഷിച്ചുകൊണ്ട് ഭാരതത്തിന്റെ നാല് അതിരുകളിലും വേദാന്തത്തിന്റെ കുറ്റിയടിച്ചു. അതാണ് ചതുര്‍മഠങ്ങള്‍! തെക്ക് ശൃംഗേരിയും കിഴക്ക് പുരിയും വടക്ക് ബദരിയും പടിഞ്ഞാറ് ദ്വാരകയും. ആചാര്യസ്വാമികള്‍ ഏതെങ്കിലും ഒരു മതസമ്പ്രദായത്തെ എതിര്‍ക്കുകയോ തിരസ്‌കരിക്കുകയോ ചെയ്തില്ല. അവനവന്‍ ആരാധിക്കുന്ന ദേവതയെ കേന്ദ്രമാക്കി ഇതര മതസമ്പ്രദായങ്ങളെ ചുറ്റിനും സ്ഥാപിച്ച് പരസ്പരപൂരകമാണ് സനാതനധര്‍മ്മത്തിന്റെ അടിത്തറ എന്ന് കാട്ടിക്കൊടുത്തു. അതാണ് ഷണ്മത സ്ഥാപനത്തിലൂടെ അദ്ദേഹം ലക്ഷ്യമാക്കിയത്. ബുദ്ധമതത്തെ തകര്‍ത്തു എന്ന നുണപ്രചാരണവും ഇതിന്റെ കൂടെ നടക്കുന്നുണ്ട്. ആചാര്യസ്വാമികള്‍ ഏതെങ്കിലും ഒന്നിനെ തകര്‍ക്കുകയായിരുന്നില്ല. സംവാദത്തിലൂടെ വേദാന്തത്തിന്റെ മഹത്വത്തെ പുന:സ്ഥാപിക്കുക മാത്രമാണ് ചെയ്തത്.
കാലങ്ങള്‍ക്കുശേഷം വീണ്ടും അശ്രദ്ധയുടെ ഫലമായി ഹിന്ദുസമൂഹം അധഃപതിച്ചപ്പോള്‍ നമ്മുടെ ആചാര്യന്മാര്‍ ഭക്തിഗാഥകളുമായി ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു. അങ്ങ് കശ്മീര്‍ മുതല്‍ ഇങ്ങ് കേരളം വരെ എത്രയോ മഹാത്മാക്കള്‍ ഉച്ചനീചത്തരഹിതമായ ഹിന്ദുസമൂഹത്തെ സൃഷ്ടിക്കാന്‍ പണിയെടുത്തു. കശ്മീരിലെ ലല്ലേശ്വരി മുതല്‍ കേരളത്തിലെ തുഞ്ചനും കുഞ്ചനും പൂന്താനവും വരെ ഈ ദൗത്യമല്ലേ ഏറ്റെടുത്തത്. ആരെങ്കിലും കൂടിയിരുന്ന് ആലോചന നടത്തി, പ്രമേയം പാസാക്കി ഉണ്ടാക്കിയതല്ല അവയൊന്നും. നമ്മുടെതന്നെ സമൂഹത്തില്‍നിന്ന് അതിന്റെ ആത്മാവ് ഉണര്‍ന്നു പ്രവര്‍ത്തിച്ചതാണ്. എഴുത്തച്ഛന്റെ ഭക്തിയും ദര്‍ശനവും പൂന്താനത്തിന്റെ ഭക്തിയും രാഷ്‌ട്രസങ്കല്പവും എല്ലാം കൂടിച്ചേര്‍ന്നു നാം വീണ്ടും ഒന്നായി മാറുകയല്ലേ ചെയ്തത്.
ജീവനുള്ള സമൂഹം മുമ്പോട്ട് ഒഴുകിക്കൊണ്ടിരിക്കുമ്പോള്‍ ഇടയില്‍ തടസ്സമുണ്ടാവുകയും ജലം കെട്ടിക്കിടക്കുകയും ചെയ്യും. അപ്പോള്‍ വീണ്ടും അഴുക്കുകള്‍ അടിയും. ജനസാമാന്യം അശുദ്ധമാകും. അങ്ങനെയാണ് സമൂഹത്തില്‍ വീണ്ടും അയിത്തവും ഉച്ചനീചത്വവും ഒക്കെ ഉടലെടുത്തത്. അപ്പോഴും നമ്മുടെ സനാതന ധര്‍മ ശരീരത്തില്‍നിന്ന് ആചാര്യന്മാര്‍ പുനര്‍ജ്ജനിക്കും! ആധുനികകേരളത്തിലെ നവോത്ഥാന നായകര്‍ ഏതു സമൂഹത്തില്‍നിന്നാണ് ഉരുത്തിരിഞ്ഞു വരാതിരുന്നത്? സര്‍വ്വ സമുദായത്തില്‍നിന്നും-അതില്‍ത്തന്നെ ഏറ്റവും പിന്നാക്കം എന്നു പറയപ്പെടുന്ന സമുദായങ്ങളില്‍-നിന്നുമാണ് ഏറ്റവും കൂടുതല്‍ ആചാര്യന്മാരും മഹത്തുക്കളും ഉടല്‍പൂണ്ടത്. അയ്യാവൈകുണ്ഠസ്വാമികളും മഹാത്മാ അയ്യങ്കാളിയും ശുഭാനന്ദ ഗുരുദേവനും പൊയ്‌കയില്‍ കുമാര ഗുരുദേവനും കാവാരികുളം കണ്ടംകുമാരനും പണ്ഡിറ്റ് കറുപ്പനും കെ.പി. വള്ളോനും കൃഷ്ണാതിയാശാനും ദാക്ഷായണി വേലായുധനും തപസ്വി ഓമലും അടക്കം എത്രയോപേര്‍ സമൂഹത്തിന്റെ അടിത്തട്ട് എന്നു കണക്കാക്കിയിരുന്ന ഇടങ്ങളില്‍നിന്ന് ഹിന്ദുസമൂഹത്തെ ഉയര്‍ത്താനുള്ള സമുദ്ധാരകരായി കടന്നുവന്നു. അവരെല്ലാവരും ഹിന്ദുസമൂഹത്തെ ഉന്മൂലനം ചെയ്യാന്‍ വന്നവരുടെ മുന്‍പിലേക്ക് ജനങ്ങളെ എറിഞ്ഞു കൊടുത്തില്ല. മറിച്ച് സംഘടിപ്പിച്ചു നിര്‍ത്തി, അവരുടെ ഉള്ളില്‍ ആധ്യാത്മികതയുടെ തിരിതെളിക്കുകയും ധാര്‍മികതയുടെ ശിക്ഷണം നല്‍കുകയും ആത്മാഭിമാനത്തിന്റെ ഔഷധം നല്‍കുകയുമാണ് ചെയ്തത്. അതിലൂടെ അപകര്‍ഷതാബോധമില്ലാത്ത ഹിന്ദുസമൂഹത്തെ പടുത്തുയര്‍ത്തി.
ഉയര്‍ന്നത് എന്നു കണക്കാക്കപ്പെട്ടിരുന്ന സമൂഹങ്ങളില്‍നിന്ന് ആചാര്യന്മാരും ഗുരുക്കന്മാരും വന്നത് വേറെയുണ്ട്. എല്ലാവരും അദ്വൈതവേദാന്തത്തെയാണ് അടിസ്ഥാന പ്രമാണമാക്കിയത്. ആരും അതിനെ തള്ളിപ്പറഞ്ഞില്ല. അതില്‍നിന്നു ഭിന്നമായി അവതരിപ്പിക്കപ്പെട്ട അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയുമാണ് അവര്‍ വലിച്ചെറിഞ്ഞത്. കാലത്തിനുചേരുന്ന ധര്‍മാചരണങ്ങളും ജീവിതക്രമങ്ങളും അവര്‍ പടുത്തുകെട്ടി. ഓരോ വ്യക്തിയിലും കുടുംബത്തിലും സനാതന ധര്‍മത്തിന്റെ ആചരണങ്ങള്‍ പുനഃസ്ഥാപിച്ചു. അങ്ങനെ പലതായി പിരിഞ്ഞ്, നാരുകളായി അവശേഷിച്ച്, ശൂന്യമായി അവസാനിക്കുമായിരുന്ന ഹിന്ദുസമൂഹത്തെ വീണ്ടും സനാതന ധര്‍മത്തിന്റെ അദൃശ്യ സാംസ്്കാരിക സൂത്രംകൊണ്ട് കോര്‍ത്തുനിര്‍ത്തി.
ജീവനുള്ള ഏതു സമൂഹത്തിനും ഉയര്‍ച്ചതാഴ്ചകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. അത് വ്യക്തിക്കായാലും കുടുംബത്തിനായാലും സമുദായത്തിനായാലും രാഷ്‌ട്രത്തിനായാലും അങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. ആധുനിക കേരള നവോത്ഥാന നായകര്‍ ഉറപ്പിച്ച ഈ സനാതന ധര്‍മത്തിന്റെ അടിത്തറയെ വീണ്ടും ഇളക്കാന്‍, ദുര്‍ബ്ബലപ്പെടുത്താന്‍ പല ശക്തികളും ശ്രമിക്കുന്നുണ്ട്. അത് സ്വാഭാവികവുമാണ്. കാരണം സനാതനധര്‍മത്തിന്റെ സമഗ്രമായ സന്ദേശം ലോകം മുഴുവന്‍ സ്വീകരിച്ചിട്ടില്ലല്ലോ. അങ്ങനെ സ്വീകരിക്കപ്പെടുന്ന ഒരു കാലത്തുമാത്രമേ മതസംഘര്‍ഷം ഇല്ലാതാവുകയുള്ളൂ. പ്രത്യയശാസ്ത്രത്തിന്റെ പേരിലുള്ള വഴക്കടിക്കല്‍ അവസാനിക്കുകയുള്ളൂ. ചൂഷണത്തിന്റെ പേരിലുള്ള കൊള്ളയടി നിര്‍ത്തുകയുള്ളൂ. അതിന് ആദ്യം സനാതനധര്‍മം എന്താണെന്ന് ലോകത്തെ പഠിപ്പിക്കേണ്ടതുണ്ട്. അതിനും മുന്നേ അത് ആചരിച്ചു ജീവിച്ചുകാണിക്കുന്ന ഒരു ജനതയുടെ പ്രബലമായ സാംസ്‌കാരിക ധാരയുടെ മഹത്വം നമുക്ക് സ്വയം ബോധ്യപ്പെടേണ്ടതുമുണ്ട്.
ജാതിയുടെയും അയിത്തത്തിന്റെയും പിടിയില്‍നിന്ന് രക്ഷപെടാന്‍ മതം മാറുകയാണ് വേണ്ടതെന്ന ശക്തമായ ചര്‍ച്ച ഒരുകാലത്ത് കേരളത്തില്‍ നടക്കുകയുണ്ടായി. അതില്‍ത്തന്നെ ബുദ്ധമതമാണ് സ്വീകരിക്കാന്‍ യോഗ്യമെന്ന് ഒരു വിഭാഗം വാദിച്ചു. ഈ സന്ദര്‍ഭത്തില്‍ ശ്രീനാരായണഗുരുദേവന്‍ കേരളത്തില്‍ ഉണ്ടായിരുന്നില്ല, തമിഴ് ദേശത്തായിരുന്നു. ചര്‍ച്ചയും തര്‍ക്കവും വാദപ്രതിവാദവും ഏറെ നടന്നു. കുമാരനാശാന്‍ അതിനെ മുഴുവന്‍ ഖണ്ഡിച്ചുകൊണ്ട് മതപരിവര്‍ത്തനരസവാദം എന്നൊരു പ്രബന്ധം പ്രസിദ്ധീകരിച്ചു. അതില്‍ ആശാന്‍ അസന്നിഗ്‌ദ്ധമായി പറഞ്ഞ കാര്യം, സനാതനധര്‍മത്തിന്റെ ഉജ്ജ്വലമായ സംസ്‌കാരം ഉപേക്ഷിച്ച് അതിലും മെച്ചമെന്ന് ഇന്നുവരെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒന്നിന്റെ പിന്നാലെ പോകാന്‍ സന്നദ്ധനല്ല. എന്നു മാത്രമല്ല ശ്രീനാരായണഗുരുദേവനെ പോലെ ഒരാള്‍ ഇവിടെ ഉണ്ടായിരിക്കുമ്പോള്‍ ആ മഹാത്മാവിനെ ഉപേക്ഷിച്ച് മറ്റെവിടെയെങ്കിലും അഭയം പ്രാപിക്കുവാനും തയ്യാറല്ല എന്നായിരുന്നു പ്രഖ്യാപനം. എങ്കിലും തര്‍ക്കം അവസാനിച്ചിരുന്നില്ല. ഒടുവില്‍ ഗുരുദേവന്‍ മലയാളനാട്ടില്‍ തിരിച്ചെത്തി. ആലുവ അദ്വൈതാശ്രമത്തില്‍ വിശ്രമിക്കുമ്പോള്‍ മതപരിവര്‍ത്തനവാദക്കാരായ സി.വി. കുഞ്ഞിരാമനും സഹോദരന്‍ അയ്യപ്പനും ഊഴമിട്ടു പോയിക്കണ്ടു. ചര്‍ച്ചാവിഷയം മുഖ്യമായും മതപരിവര്‍ത്തനവാദം തന്നെയായിരുന്നു. മതം മാറുന്നതുകൊണ്ട് ആരും നന്നാവുന്നില്ലെന്നും മനുഷ്യമനസ് മാറാതെ വളര്‍ച്ചയുണ്ടാവില്ലെന്നും ഗുരുദേവന്‍ അസന്നിഗ്‌ദ്ധമായി അവരോട് പറഞ്ഞു. ഇനി മതം മാറിയേ തീരൂ എന്നൊരു വാശി ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ സനാതനധര്‍മ്മത്തെ മതമായി കണ്ട്, അതിലേക്കു മാറുകയാണ് മതപരിവര്‍ത്തനത്വര അവസാനിപ്പിക്കാന്‍ നല്ലതെന്നും ഗുരുദേവന്‍ ഉപദേശിച്ചു. അങ്ങനെയാണ് മതപരിവര്‍ത്തന വാദപ്രതിവാദം അവസാനിച്ചത്.
ഏത് കാലത്തും ഏത് സമൂഹത്തിലും കാലംകൊണ്ട് പുഴുക്കുത്തുകള്‍ വന്നുചേരും. അതിന് പരിഹാരം വൃക്ഷത്തെ കടപുഴക്കുകയല്ല, മറിച്ച് പുഴുക്കുത്തുകളെ തോണ്ടിയെറിഞ്ഞ് വൃക്ഷത്തെ ബലപ്പെടുത്തുകയാണ് വേണ്ടത്. സനാതനധര്‍മമെന്ന ഈ മഹാവടവൃക്ഷം ആയിരക്കണക്കിന് കൊല്ലങ്ങളായി നിലനില്‍ക്കുന്നു. അതിനെ ശരിയായ അര്‍ത്ഥത്തില്‍ ഗ്രഹിച്ച്, പിറന്നുവീഴുന്ന ഓരോ കുഞ്ഞിലും അതിന്റെ ശ്രേഷ്ഠമായ ജീവിതദര്‍ശനങ്ങളെ സന്നിവേശിപ്പിച്ച് ഹിന്ദുസമൂഹത്തെ ഒട്ടാകെ കരുത്തുറ്റതാക്കി മാറ്റണം. അത് സാധിക്കണമെങ്കില്‍ നമ്മുടെ കുടുംബസങ്കല്പം പ്രബലമാവുകയും അതിലെ ദൈനംദിന ജീവിതക്രമം ചിട്ടപ്പെടുത്തുകയും വേണം. സംസ്‌കാരത്തിന്റെ വേരുറയ്‌ക്കുന്നത് കുടുംബങ്ങളില്‍നിന്നാണ്. ഓരോ കുടുംബത്തിലും നമുക്ക് ഇഷ്ടപ്പെടുന്ന ഒരു ദേവതയെ സങ്കല്‍പ്പിക്കണം. അവിടെ ആരാധന നടക്കണം. നിത്യജീവിതത്തില്‍ ആ ദൈവസാന്നിധ്യത്തിന്റെ ബലത്തില്‍ ആവശ്യങ്ങള്‍ നിര്‍വഹിക്കണം. കര്‍മ്മാചരണങ്ങളിലൂടെ കുടുംബാന്തരീക്ഷത്തില്‍ ഈ സംസ്‌കാരത്തെ സംരക്ഷിക്കണം.
ഇന്ന് ലോകം മുഴുവന്‍ സനാതനധര്‍മത്തിന്റെ മഹത്തായ ആശയങ്ങളെ പകര്‍ത്താന്‍ ശ്രമിക്കുന്നു, പഠിക്കുന്നു. മതസംഘര്‍ഷം ഇല്ലാതെയാക്കാന്‍ ഭാരതത്തിന്റെ മതസങ്കല്പം തന്നെയല്ലേ ആവശ്യമായിട്ടുള്ളത്? ദൈവത്തിന്റെ പേരിലുള്ള കലഹങ്ങള്‍ ഇല്ലാതെയാകാന്‍ ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന ആശയമല്ലാതെ മറ്റെന്താണുള്ളത്? എല്ലാത്തരം സംഘര്‍ഷങ്ങളെയും ഇല്ലാതാക്കാന്‍ സനാതനധര്‍മത്തിന്റെ ദര്‍ശനമല്ലാതെ വേറെ എന്തുകൊണ്ടു സാധിക്കും?
സാമൂഹികപരിവര്‍ത്തനത്തെ സംബന്ധിച്ച് നമ്മള്‍ പലപ്പോഴും അശ്രദ്ധകൊണ്ട് അക്ഷമ കാണിക്കാറുണ്ട്. സത്യത്തില്‍ പരിവര്‍ത്തനം ആന്തരികമായി ആണല്ലോ സംഭവിക്കേണ്ടത്. അല്ലാതെയുള്ളതെല്ലാം കൊടിയ കൂട്ടക്കുരുതിയിലും സംഘര്‍ഷത്തിലുമാണ് അവസാനിച്ചിട്ടുള്ളത്. അമേരിക്കയിലെ കറുത്തവരുടെ വിമോചനത്തിനുവേണ്ടി എബ്രഹാം ലിങ്കണ്‍ നിയമം കൊണ്ടുവന്നപ്പോള്‍ അവിടെ ഉണ്ടായ സംഘര്‍ഷം എത്ര ഭീകരമായിരുന്നു?
10ലക്ഷം ആള്‍ക്കാര്‍ കൊല്ലപ്പെട്ടു. ദീര്‍ഘകാലം നീണ്ടുനിന്ന കലാപമുണ്ടായി. ചോരപ്പുഴ ഒഴുകി. എന്നാല്‍ ഇവിടെ ഭാരതത്തില്‍, കേരളത്തില്‍ ഇങ്ങു തെക്കേയറ്റത്ത് ഒരു മഹാവിപ്ലവം നടന്നല്ലോ. ഗുരുദേവന്‍ ക്ഷേത്രപ്രതിഷ്ഠ നടത്തി! എത്രയോ നൂറ്റാണ്ടുകളായി നിലനിന്നുവന്ന ആചാരങ്ങളുടെ ഒരു പരിവര്‍ത്തനമായിരുന്നു അത്. എന്നാല്‍ എത്ര ജീവനാണ് അതിന്റെപേരില്‍ നഷ്ടപ്പെട്ടത്? ഒന്നുപോലുമില്ലാതെ പരിവര്‍ത്തനം നടക്കാന്‍ കാരണമെന്ത്? പത്തനംതിട്ടയില്‍ മൈലാടുംപാറയില്‍ ശബരീശന്റെ സന്നിധിയില്‍ പുലയ സമുദായത്തില്‍ ജനിച്ച തപസ്വി ഓമല്‍ ക്ഷേത്രപ്രതിഷ്ഠ നടത്തി. എവിടെയെങ്കിലും സംഘര്‍ഷം ഉണ്ടായതായി നാം കേട്ടിട്ടുണ്ടോ?
ഇന്ന് ലോകം നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ക്ക് ഭാരതീയന്റെ പ്രകൃതി സങ്കല്പംതന്നെയല്ലേ പരിഹാരം? ഒന്നിനെ പവിത്രമാക്കി സൂക്ഷിക്കാന്‍ അതിനെ ആരാധ്യമാക്കുന്ന സനാതന ധര്‍മത്തിന്റെ ശിക്ഷണം ആര്‍ക്കാണ് അസ്വീകാര്യമാകുന്നത്? പരിസ്ഥിതി സംരക്ഷണം അല്ല പ്രകൃതിയുമായി ഇണങ്ങി ചേരുകയാണ് മനുഷ്യന്റെ നിലനില്‍പ്പിനാധാരം. അതു വെറും വൃക്ഷലതാദികളുടെ കാര്യത്തില്‍ മാത്രമല്ല പക്ഷിമൃഗാദികളുടെ രക്ഷണവും അതിലുണ്ട്. ചട്ടമ്പിസ്വാമികളുടെ ജീവകാരുണ്യ പഞ്ചകം മാത്രമെങ്കിലും നമ്മുടെ പാഠ്യപദ്ധതിയില്‍ പെടുത്തിയിരുന്നെങ്കില്‍ നമ്മുടെ തലമുറകള്‍ എന്നേ രക്ഷപ്പെടുമായിരുന്നു. ദൈനന്ദിന ജീവിതത്തിലെ കൊച്ചു കൊച്ചു സംഭവങ്ങളിലൂടെ പ്രകൃതിയുമായി ഇണങ്ങിക്കഴിയേണ്ടുന്നതിന്റെ മാതൃക ഇത്രയും ലളിതമായി ആ ജീവിതത്തില്‍ നിന്നല്ലാതെ മറ്റെവിടെനിന്നു കിട്ടും?
ഇത്തരം അനേകം പ്രാപഞ്ചിക നിയമങ്ങളുടെ അനുസരണത്തിലൂടെയാണ് വ്യക്തിയും സമൂഹവും മുന്നേറേണ്ടതും. അതിന് ആദ്യം ഈ ദര്‍ശനം ജീവിക്കുന്ന സമൂഹമുണ്ടാകണം. അത്തരം സമൂഹത്തിന് നിലനില്‍ക്കാന്‍ ആവശ്യമായ ഭൂമി ഉണ്ടാകണം. ആ ഭൂമിയെ സംരക്ഷിക്കുന്ന ഭരണകൂടം ഉണ്ടാകണം. ഭൂമിയും അതിനുമേലുള്ള അധികാരവും നഷ്ടപ്പെടാതിരിക്കാന്‍ ദേശബോധമുള്ള പൗരജനങ്ങള്‍ ഉണ്ടാവണം. രാജ്യത്തിന്റെ നിലനില്‍പ്പ് പൗരന്റെ ജാഗ്രതയെ ആശ്രയിച്ചിരിക്കുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥകളിലും നടത്തിപ്പിലും കൂറും വിധേയത്വമുള്ള പൗരജനങ്ങള്‍ അല്ല ഉള്ളതെങ്കില്‍ ആ രാജ്യം അരാജകത്വത്തിലേക്ക് കൂപ്പുകുത്തും! അത്തരമൊരു രാജ്യത്തെ നശിപ്പിക്കാന്‍ പുറത്തുനിന്നും ശത്രുക്കള്‍ വരേണ്ടതില്ല. സ്വന്തം പൗരന്മാരാല്‍തന്നെ രാജ്യം ദുര്‍ബ്ബലപ്പെടുകയും തകര്‍ക്കപ്പെടുകയും ചെയ്യും. അങ്ങനെ സംഭവിക്കാതിരിക്കണമെങ്കില്‍ ഓരോ തലമുറയുടെ ഉള്ളിലും സ്വന്തം രാജ്യത്തെക്കുറിച്ചുള്ള അറിവും അഭിമാനവും വിധേയത്വവും വളര്‍ത്തിയെടുക്കേണ്ടതുണ്ട്. അത്തരം ഒരു മനോഭാവമുള്ള ജനങ്ങളുടെ ഉള്ളിലേ സ്വന്തം നാടിന്റെ സുരക്ഷയും ഭദ്രതയും വളര്‍ച്ചയും വികാസവും ഉണ്ടാകണമെന്ന താല്പര്യം ജനിക്കൂ. അപ്പോഴാണ് ‘കാക്കയ്‌ക്ക് തന്‍കുഞ്ഞ് പൊന്‍കുഞ്ഞ്’ എന്ന മനോഭാവം ഉണ്ടാവുക.
സ്വന്തം നാടിന്റെ ഉല്‍പ്പന്നങ്ങളും കൃഷിയും വ്യവസായവും തൊഴിലും വിദ്യാഭ്യാസവും ഒക്കെ നമ്മുടേതായ തരത്തില്‍ സംരക്ഷിക്കണമെന്ന അഭിമാനബോധം ഉണ്ടാകും. ഓരോ ഗ്രാമത്തിലും ഇവയെല്ലാം സംഭവിക്കണം എന്ന് പ്രതീക്ഷയുണ്ടാവും. അതിനുവേണ്ടി തന്റേതായ സംഭാവന ഉണ്ടാകണമെന്ന ആദര്‍ശബോധം ഉണ്ടാകും. അതിലൂടെ സ്വദേശമനോഭാവവും സ്വദേശീവിധേയത്വവും സ്വരാജ്യസ്‌നേഹവും ഒക്കെ വളര്‍ന്നുവരും.
നാടിന്റെ ഓരോ അംഗവും ഓരോ അംശവും പ്രബലമാകുമ്പോഴാണ് മുഴുവന്‍ രാഷ്‌ട്രശരീരവും കരുത്തുറ്റതായി തീരുന്നത്. അങ്ങനെ സംസ്‌കാരമുള്ള ജനങ്ങളും സംഘടിത സമൂഹവും സമ്പന്നമായ രാജ്യവുമായി വികസിക്കുമ്പോഴാണ് നമ്മുടെ നാട് ലോകത്തിന് വഴികാട്ടിയായി തീരുക! അത്തരമൊരു വൈഭവശാലിയായ രാഷ്‌ട്രത്തെ കെട്ടിപ്പടുക്കാന്‍ വേണ്ട ആദ്യത്തെ, തികച്ചും ആദ്യത്തെ, ഘടകമാണ് ഹിന്ദുസമൂഹത്തിന്റെ ഏകത എന്നത്!
















