ന്യൂദൽഹി: കോൺഗ്രസ് എംപിയും ലോക്‌സഭയിലെ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിക്കെതിരെ ബിജെപി എംപി നിഷികാന്ത് ദുബെ വലിയ വിമർശനം ഉന്നയിച്ചു. രാഹുൽ ഗാന്ധിയെ തുക്‌ഡെ-തുക്ഡെ സംഘത്തിന്റെ നേതാവെന്ന് വിളിച്ച അദ്ദേഹം അധികാരത്തിനായി ഇന്ത്യയെ വിഭജിക്കാൻ കോൺഗ്രസ് എംപിമാർ തയ്യാറെടുക്കുകയാണോ എന്ന് ചോദിച്ചു.
ഇതിനു പുറമെ അധാർമ്മികമായ പെരുമാറ്റം ആരോപിച്ച് രാഹുൽ ഗാന്ധിയെ പുറത്താക്കണമെന്നും തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കണമെന്നും വ്യാഴാഴ്ച ദുബെ ലോക്‌സഭാ സ്പീക്കറോട് ആവശ്യപ്പെട്ടു.
“ലോക്സഭയിലെ പ്രതിപക്ഷ നേതാവ് അധികാരം നേടുന്നതിനായി ഇന്ത്യയെ വിഭജിക്കാൻ ഗൂഢാലോചന നടത്തുകയാണോ എന്ന് എഴുതി ലോക്സഭാ സ്പീക്കർക്ക് സമർപ്പിച്ച തന്റെ പ്രസക്തമായ പ്രമേയത്തിന്റെ പകർപ്പ് നിഷികാന്ത് ദുബെ എക്സിൽ പങ്കിട്ടു.
“സോറോസ്, ഫോർഡ് ഫൗണ്ടേഷൻ, തുക്ഡെ-തുക്ഡെ സംഘത്തിന്റെ നേതാവ് രാഹുൽ ഗാന്ധി എന്നിവർക്കെതിരായ എന്റെ ആരോപണങ്ങളാണിവ, ഇക്കാര്യത്തിൽ ലോക്സഭാ സ്പീക്കറിൽ നിന്ന് ഒരു ചർച്ചയ്‌ക്ക് ഞാൻ അനുമതി തേടിയിട്ടുണ്ട്.” – അദ്ദേഹം തന്റെ നോട്ടീസിൽ ആരോപണങ്ങൾ വ്യക്തമാക്കി.
രാഹുലിന്റെ വിദേശ യാത്രകൾക്ക് ആരാണ് പണം നൽകുന്നത് ?
പാർലമെന്റിൽ അടുത്തിടെ നടത്തിയ പ്രസംഗത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ അധാർമ്മികമായ പെരുമാറ്റംഅന്വേഷിക്കാൻ ഒരു പ്രത്യേക പാർലമെന്ററി അന്വേഷണ സമിതി രൂപീകരിക്കണമെന്ന് സ്പീക്കർക്ക് അയച്ച കത്തിൽ ദുബെ സഭയോട് ആവശ്യപ്പെട്ടു. ഭരണഘടനാ ഉത്തരവാദിത്തം ചൂണ്ടിക്കാട്ടി, രാജ്യത്തെ ഉള്ളിൽ നിന്ന് അസ്ഥിരപ്പെടുത്തുന്ന ഒരു ഗുണ്ടകളുടെ സംഘത്തിന്റെ പ്രധാന ഭാഗമാണ് കോൺഗ്രസ് നേതാവെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. രാഹുൽ ഗാന്ധി തന്റെ ചെലവേറിയ വിദേശ യാത്രകൾക്ക് ധനസഹായം നൽകുന്ന കുപ്രസിദ്ധമായ ഫോർഡ് ഫൗണ്ടേഷന്റെ സജീവ അംഗമാണെന്നും അദ്ദേഹം ആരോപിച്ചു.
















