ഏഥന്‍സ്: മതസ്ഥാപനങ്ങള്‍ ഭീകരവാദ പരിശീലനത്തിനായി ഉപയോഗിച്ചുവെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഗ്രീസില്‍ പാകിസ്ഥാനികളും ബംഗ്ലാദേശികളും നടത്തിവന്നിരുന്ന 60 മുസ്ലിം പള്ളികള്‍ സര്‍ക്കാര്‍ അടച്ചുപൂട്ടി. തലസ്ഥാനമായ ഏഥന്‍സിലെ അനധികൃത പള്ളികള്‍ അടച്ചുപൂട്ടിയ ഗ്രീസ് സര്‍ക്കാര്‍ പള്ളികള്‍ നടത്തിയിരുന്നവരെ രാജ്യത്ത് നിന്ന് പുറത്താക്കാനും തീരുമാനിച്ചു.
നിലവില്‍ ഗ്രീസിലെയോ യൂറോപ്യന്‍ യൂണിയനിലെയോ പൗരന്മാരുടെ നേതൃത്വത്തിലുള്ള രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങള്‍ക്ക് മാത്രമേ ആരാധനാലയങ്ങള്‍ നിര്‍മിക്കുന്നതിനോ പ്രവര്‍ത്തിപ്പിക്കുന്നതിനോ അപേക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ.
എന്നാല്‍ ഗ്രീസ് സര്‍ക്കാര്‍ നടത്തിയ അന്വേഷണങ്ങളില്‍, സമീപ വര്‍ഷങ്ങളില്‍ ഗ്രീസിലേക്ക് കുടിയേറിയ പാകിസ്ഥാനികളും ബംഗ്ലാദേശികളുമാണ് നിരവധി അനധികൃത പള്ളികള്‍ നടത്തുന്നതെന്ന് കണ്ടെത്തി.
ഈ സ്ഥലങ്ങള്‍ ഭീകരവാദ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്നും അവയുടെ അനിയന്ത്രിതമായ വികാസം യൂറോപ്പില്‍ 3000 വര്‍ഷത്തിലേറെ ചരിത്രമുള്ള ഏഥന്‍സ് നഗരത്തിന് ഭീഷണിയാണെന്നും അധികാരികള്‍ പറയുന്നു. ഗ്രീസിലെ മുസ്ലിം ജനസംഖ്യ രാജ്യത്തെ മൊത്തം ജനസംഖ്യയുടെ ഏകദേശം അഞ്ച് ശതമാനമാണ്. അവരില്‍ ഭൂരിഭാഗവും തുര്‍ക്കി വംശജരാണ്. ഇത് മതപരമായ ആചാരത്തിന്റെ കാര്യമല്ല, മറിച്ച് നിയമവിരുദ്ധ നിര്‍മാണങ്ങളുടെയും സാമൂഹിക ഐക്യത്തെ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളുടെയും കാര്യമാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. അനധികൃത പള്ളികളുടെ നിര്‍മാണം ആ പ്രദേശങ്ങളില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനും രാത്രിയില്‍ പള്ളി പ്രദേശം സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാതാക്കുന്നതിനും കാരണമായി. 2025 ഫെബ്രുവരിയിലും ഏപ്രിലിലും ഏഥന്‍സിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പുറത്തുണ്ടായ ബോംബാക്രമണങ്ങള്‍ ഉള്‍പ്പെടെ നിരവധി അക്രമ സംഭവങ്ങള്‍ക്ക് ശേഷമാണ് ഗ്രീസ് സര്‍ക്കാരിന്റെ ഈ തീരുമാനം.
നിയമവിരുദ്ധമായി പള്ളികള്‍ നടത്തുന്നവരെ പ്രോസിക്യൂട്ട് ചെയ്യുകയും ജയിലിലടയ്‌ക്കുകയും ഒടുവില്‍ നാടുകടത്തുകയും ചെയ്യുമെന്ന് ഗ്രീസ് അധികാരികള്‍ പറഞ്ഞു. നിയമവാഴ്ച ഉയര്‍ത്തിപ്പിടിക്കുന്നതിനും ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് നടപടിയെന്ന് സര്‍ക്കാര്‍ അറിയിച്ചു.
















