ബിജെപിയുടെ പുതിയ ദേശീയ അദ്ധ്യക്ഷന്‍ നിതിന്‍ നബിന്‍ നടത്തിയ കേരള സന്ദര്‍ശനം നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്ന ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും പുതിയ ഊര്‍ജ്ജം നല്‍കിയിരിക്കുകയാണ്. തൃശൂര്‍ ഒല്ലൂക്കരയില്‍ ചുവരില്‍ താമര ചിഹ്നം വരച്ചാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നബിന്‍ തുടക്കം കുറിച്ചത്. പദവിയില്‍ ഏറ്റവും മുകളിലായിരിക്കുമ്പോഴും പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് താനെന്നതിന്റെ ചുവരെഴുത്താണിത്. ദേശീയ അദ്ധ്യക്ഷന്‍ ആദ്യം കളത്തിലിറങ്ങിയതോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ചുവടുവയ്‌പ്പില്‍ മറ്റു പാര്‍ട്ടികള്‍ക്കും മുന്നണികള്‍ക്കും ഒരുപടി മുന്നിലാണ് തങ്ങളെന്ന സന്ദേശമാണ് ബിജെപി സംസ്ഥാന നേതൃത്വം നല്‍കിയിരിക്കുന്നത്.
വികസനവും വിശ്വാസ സംരക്ഷണവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ചര്‍ച്ചാവിഷയമാകുമെന്ന സൂചനയാണ് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ കേരള സന്ദര്‍ശനത്തില്‍ നല്‍കിയത്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ സിപിഎമ്മും കോണ്‍ഗ്രസും, ഇവര്‍ നേതൃത്വം നല്‍കുന്ന മുന്നണികളും ഒരേപോലെ പ്രതിക്കൂട്ടിലാണ്. നിയമസഭയ്‌ക്കകത്തും പുറത്തും ജനങ്ങളെ കബളിപ്പിക്കാന്‍ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോഴും എല്‍ഡിഎഫും യുഡിഎഫും പരസ്പരം ഒത്തുകളിക്കുകയാണ്. രണ്ടിന്റെയും നേതാക്കള്‍ സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികളോ ആരോപണ വിധേയരോ ആണ്. ഇക്കാര്യം തെരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാക്കും എന്നതിന്റെ വ്യക്തമായ സൂചനയാണ് നിതിന്‍ നബിന്‍ നല്‍കിയിരിക്കുന്നത്.
വികസനത്തിന്റെ കാര്യത്തില്‍ കേരളം വളരെയധികം പിന്നാക്കമാണ്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും നടത്തുന്ന അവകാശവാദങ്ങള്‍ ആ പാര്‍ട്ടിയുടെ അണികള്‍ പോലും വിശ്വസിക്കുന്നില്ല. സംസ്ഥാനത്ത് നിക്ഷേപം നടത്താന്‍ ആരും തയ്യാറാവുന്നില്ല. അഴിമതിയാണ് ഇതിന് കാരണം. കേന്ദ്രത്തിന്റെ നേതൃത്വത്തിലുള്ള ദേശീയപാത നിര്‍മ്മാണം അല്ലാതെ മറ്റൊരു അടിസ്ഥാന വികസനവും കേരളത്തില്‍ നടക്കുന്നില്ല. ഈ സത്യം മൂടിവയ്‌ക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായിരുന്നു കേന്ദ്ര ബജറ്റിനെതിരെ നടത്തിയ കുപ്രചാരണം. ഇതിനും ബിജെപി ദേശീയ അധ്യക്ഷന്‍ മറുപടി നല്‍കുകയുണ്ടായി. റെയില്‍വേ, തുറമുഖ, ടൂറിസം, കാര്‍ഷിക മേഖല, ബാങ്കിങ് മേഖലകളില്‍ കേന്ദ്ര ബജറ്റ് കേരളത്തിന് നല്‍കിയ പരിഗണനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഈ മറുപടി. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ പത്തു വര്‍ഷത്തെ ഭരണകാലത്ത് കേരളത്തിന് ലഭിച്ചതിനെക്കാള്‍ പതിന്മടങ്ങ് ആനുകൂല്യങ്ങളും സഹായങ്ങളും വിഹിതവുമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തിന് നല്‍കുന്നത്.
ബൂത്ത് തലത്തില്‍ പ്രവര്‍ത്തനം ശക്തമാക്കുകയും, വിവിധ ജനവിഭാഗങ്ങളിലേക്ക് കൂടുതല്‍ ഇറങ്ങിച്ചെല്ലുകയുമാണ് ബിജെപി ചെയ്യേണ്ടതെന്ന നിര്‍ദ്ദേശമാണ് നിതിന്‍ നബിന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും നല്‍കിയിരിക്കുന്നത്. എല്‍ഡിഎഫ് സര്‍ക്കാരിനു പകരം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുകൊണ്ട് അടിസ്ഥാനപരമായി ഒരു മാറ്റവും സംഭവിക്കാന്‍ പോകുന്നില്ല. പിണറായി സര്‍ക്കാരിന്റെ അധികാരത്തുടര്‍ച്ച മാത്രമായിരിക്കും അത്. വികസനവും ജനക്ഷേമവും കേരളത്തില്‍ നിന്ന് അകന്നുനില്‍ക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കണം. ഈ പദ്ധതികളുടെ നേട്ടങ്ങള്‍ പൂര്‍ണമായി അവര്‍ക്ക് ലഭിക്കണമെങ്കില്‍ ബിജെപിക്കും എന്‍ഡിഎയ്‌ക്കും അനുകൂലമായ ഒരു ഭരണമാണ് കേരളത്തില്‍ സംഭവിക്കേണ്ടത്. ഈയൊരു രാഷ്‌ട്രീയ മാറ്റമാണ് ഇനി കേരളത്തില്‍ വരേണ്ടത്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിര്‍ണ്ണായക മുന്നേറ്റമുണ്ടാക്കാന്‍ ബിജെപിക്ക് കഴിയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 30 ശതമാനത്തിലധികം വോട്ട് ലഭിച്ച 30 നിയമസഭാ മണ്ഡലങ്ങള്‍ കേരളത്തിലുണ്ട്. ഈ വോട്ടുവിഹിതം വര്‍ദ്ധിക്കാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. അടിത്തട്ടിലുള്ള പ്രവര്‍ത്തനം ഇതിന് ആവശ്യമാണ്. ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളില്‍ നിലവില്‍ ഒരു മുന്നണിയോടും കൂറില്ലാതെ നില്‍ക്കുന്ന 10 ശതമാനത്തോളം വരുന്ന ഫ്‌ലോട്ടിങ് വോട്ടുകള്‍ ഉണ്ടെന്ന വസ്തുത വിസ്മരിക്കാന്‍ പാടില്ല.
ജയം ലക്ഷ്യം വയ്‌ക്കുമ്പോള്‍ അതിനുള്ള മുന്നൊരുക്കവും നടത്തണം. എന്തുവിലകൊടുത്തും വിജയം ഉറപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കഴിയണമെന്ന ദേശീയാധ്യക്ഷന്റെ വാക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍ നയിക്കുന്ന ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് കഴിയണം.















