തിരുവനന്തപുരം: സിപിഎം നേതാവും മുൻ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രനെ ശബരിമല സ്വർണക്കൊള്ളക്കേസ് അന്വേഷിക്കുന്ന ഏജൻസികൾ വൈകാതെ ചോദ്യം ചെയ്‌തേക്കുമെന്ന് സൂചനകൾ. കേസിൽ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പ േകടകംപള്ളി നിൽക്കുന്ന ചിത്രം, യുഡിഎഫ് കൺവീനർ അടൂർ പ്രകാശും പോറ്റിയുമുള്ള പുതിയ കൂടുതൽ ചിത്രങ്ങൾ എല്ലാം പുറത്തുവന്നിരിക്കെ അടൂർ പ്രകാശിന്റെ വിശദീകരണങ്ങൾ സത്യസന്ധമല്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. അടൂർ പ്രകാശിന്റെ വിശദീകരണം കേൾക്കാൻ വിളിപ്പിച്ചതുപോലെ കടകംപള്ളിയുടെ പോറ്റി ബന്ധം ചോദിച്ചറിയാനാണ് അന്വേഷണ ഏജൻസികൾ ആലോചിക്കുന്നത്. അടൂർ പ്രകാശിന്റെ കാര്യത്തിൽ കൈക്കൊണ്ട നടപടികളുടെ അതേ മാനദണ്ഡങ്ങൾ കടകംള്ളിക്കും ബാധകമാക്കിയില്ലെങ്കിൽ എസ്‌ഐടിക്ക് കേസന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ഹൈക്കോടതിയിൽനിന്ന് വിമർശനങ്ങൾ ഏൽക്കേണ്ടിവരും.
2019-ൽ സ്വർണക്കൊള്ള നടന്നതിന് തൊട്ടടുത്ത വർഷം, 2020-ൽ ശബരിമലയിൽ നടന്ന ചടങ്ങിൽ ഉണ്ണികൃഷ്ണൻ പോറ്റിക്കും അയാളുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യത്തിനും ഒപ്പം അടൂർ പ്രകാശ് നിൽക്കുന്ന ചിത്രങ്ങളാണ് പുതുതായി പുറത്തു വന്നിട്ടുള്ളത്.
ശബരിമലയിൽ 2019 ൽ നടന്ന തിരുവാതിര ഉദ്ഘാടന ചടങ്ങിൽ അടൂർ പ്രകാശും പോറ്റിയും ഒന്നിച്ച് വേദിയിൽ ഉണ്ടായിരുന്നു. ഇരുവരും ഒന്നിച്ചിരുന്ന പരിപാടി ആസ്വദിക്കുന്ന ചിത്രങ്ങളാണ് ഇവ.
കടകംപള്ളി സുരേന്ദ്രനും പോറ്റിയും ഒന്നിച്ചു നിൽക്കുന്ന ഒരു പുതിയ ചിത്രമാണ് ഇന്ന് ആദ്യം പുറത്തുവന്നത്. തൊട്ടു പിന്നാലെയാണ് അടൂർ പ്രകാശും പോറ്റിയും ഒരുമിച്ച് പങ്കെടുത്ത പരിപാടിയുടെ ചിത്രം വന്നത്.
ശബരിമല ന്യൂസ് അപ്ഡേറ്റ് എന്ന ഒരു ഫെയ്സ്ബുക്ക് പേജുണ്ട്. അതിൽ 2020 ജനുവരി ഒന്നിന് ചേർത്ത ഒരു പോസ്റ്റിൽ, ‘മകരവിളക്ക് മഹോത്സവത്തോട് അനുബന്ധിച്ച് വെഞ്ഞാറമൂട് ജീവ കല കലാസാംസ്‌കാരിക മണ്ഡലത്തിലെ കുട്ടികൾ ശബരിമല സന്നിധാനത്ത് പുതുവത്സരദിനത്തിൽ അവതരിപ്പിച്ച തിരുവാതിര.. ചടങ്ങ് അടൂർ പ്രകാശ് എംപി ഉദ്ഘാടനം ചെയ്യുന്നു’ എന്നാണ് വിശദീകരണം ചേർത്തിരിക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി ക്ഷണിച്ചിരുന്ന പരിപാടികളിലെല്ലാം പങ്കെടുക്കാൻ ഈ രണ്ടുനേതാക്കളും പോയിരുന്നു എന്നാണ് തെളിയുന്നത്. ഒന്നുകിൽ രണ്ടുപേർക്കും പോറ്റിയുടെ സ്വർണ്ണക്കൊള്ള കൃത്രിമങ്ങൾ അറിവില്ലായിരുന്നു. അല്ലെങ്കിൽ രണ്ടാൾക്കും അറിയാമായിരുന്നു. രണ്ടു മുന്നണിയുടെയും പ്രധാന നേതാക്കളെ പാട്ടിലാക്കിയാണ് പോറ്റി സ്വർണ്ണ ഇടാപടുകൾ നടത്തിയിരുന്നതെന്ന നിഗമനത്തിലാണ് അന്വേഷണ ഏജൻസികൾ. അതിനാൽത്തന്നെ അടൂർ പ്രകാശിന്റെയും കടകംപള്ളിയുടെയും പോറ്റി സൗഹാർദ്ദത്തെ നിഷ്‌കളങ്കമായി തള്ളാൻ അവർ തയാറല്ല.
















